ADVERTISEMENT

ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണം ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ് എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ 1,200 ലേറെ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു കടത്തി. തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണവും തുടങ്ങി.

കനത്ത നാശമാണ് ഇതിനകം ഹമാസ് നേരിട്ടത്. ഇപ്പോൾ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ വധത്തിന് പിന്നാലെ ഇറാന്‍ ഇസ്രയേലിലേക്കു നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനെ ആക്രമിക്കുമെന്ന സൂചനകള്‍ ഇസ്രയേല്‍ നല്‍കിയിട്ടുണ്ട്

ഇതിനിടെ പലസ്‌തീൻകാർ ഇന്ത്യൻ പതാകയുമേന്തി രക്ഷപ്പെടുന്നെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വസ്തുതയറിയാം

∙ അന്വേഷണം

ഉക്രെയ്‌നിലെ നമ്മുടെ ദേശീയ പതാകയുടെ ശക്തി നിങ്ങൾ കണ്ടല്ലോ ഇപ്പോൾ പലസ്തീനിൽ:-- ഇസ്രായേൽ ത്രിവർണ്ണ പതാകയിൽ വെടിയുതിർക്കാത്തതിനാൽ പലസ്തീനിലെ ജനങ്ങളും അവിടെയുള്ള സ്ത്രീകളും ത്രിവർണ്ണ പതാകയുമായി പലസ്‌തീൻ വിടുന്നു.   ഇസ്രയേൽ മാത്രമല്ല, ഈ കാലത്ത് ഈ ഭൂമിയിൽ ഒരു രാജ്യത്തിനും ത്രിവർണ പതാകയിൽ വെടിയുതിർക്കാൻ ധൈര്യമില്ല. ഇതാണ് ത്രിവർണ്ണ പതാകയുടെയും മോദിയുടെയും ശക്തി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം.

flag1

ഒരുകൂട്ടം സ്ത്രീകൾ ഇന്ത്യൻ പതാകയുമേന്തി നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ത്രീകളെല്ലാം തന്നെ ബുർഖാധാരികളുമാണ്. വൈറൽ വിഡിയോയെ കീ ഫ്രെയിമുകളാക്കി നടത്തിയ റിവേഴ്‌സ് ഇമേജ് തിരയലിൽ വിവിധ സമൂഹമാധ്യമ പോസ്റ്റുകളിൽ ഇതേ വിഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. With Indian Flag In Karbala എന്നാണ് ഈ പോസ്റ്റുകൾക്കൊപ്പമുള്ള വിവരണം. ചില വിഡിയോകളിൽ അറബീൻ യാത്ര 2023 എന്നും നൽകിയിട്ടുണ്ട്. വിഡിയോ കാണാം

കൂടുതൽ പരിശോധനയിൽ വൈറൽ വിഡിയോയിലെ അതേ ദൃശ്യങ്ങളടങ്ങിയ വിഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും ഞങ്ങൾക്കു ലഭിച്ചു.Arabeen walk 2023 എന്ന് ഈ വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിലും പരാമർശിച്ചിട്ടുണ്ട്.

ഈ സൂചനയുപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈൻ ഇബ്ൻ അലിയുടെ പേരിലുള്ള ദർഗയിലേക്ക് ഷിയാ വിഭാഗത്തിൽപ്പെട്ട മുസ്‌ലിംകൾ നടത്തുന്ന ആത്മീയ യാത്രയാണ് അർബീൻ എന്ന് വ്യക്തമായി. നജാഫ് എന്ന നഗരത്തിൽ നിന്ന് കാൽനടയായാണ് .വിശ്വാസികൾ ഈ ചടങ്ങിനായി പോകുന്നത് .

കൂടുതൽ കീവേഡ് പരിശോധനയിൽ നജാഫ് നഗരത്തിൽ അലി അബ്ബാസ് നഖ്‌വി അർബീൻ കർബലയിലേക്കുള്ള പാതയിൽ  ഇന്ത്യൻ തീർഥാടകരുമായി സംസാരിക്കുന്നു എന്ന തലക്കെട്ടോടെ ഒരു വിഡിയോ മറ്റൊരു യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2023 സെപ്തംബർ ആറിനാണ് ഈ വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.വിഡിയോ കാണാം

ഓരോ ഇന്ത്യക്കാരനും ഇറാഖിലും ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുന്നു. അർബെയ്ൻ ദിനത്തിൽ, ഇന്ത്യയിൽ നിന്ന് വന്ന ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ അവരുടെ ത്രിവർണ്ണ പതാക ഉയർത്തി. പ്രത്യേകിച്ച് കശ്മീരിൽ നിന്നുള്ളവരും ത്രിവർണ പതാകയോടുള്ള സ്നേഹത്തെക്കുറിച്ചും അവരുടെ മാതൃരാജ്യത്തെക്കുറിച്ചും സംസാരിച്ചു, ഇറാഖിലെ നജാഫിൽ നിന്നുള്ള അലി അബ്ബാസ് നഖ്‌വിയുടെ റിപ്പോർട്ട് കാണുക...കർബലയിൽ നിന്നുള്ള ഞങ്ങളുടെ രണ്ടാമത്തെ റിപ്പോർട്ട് ഇവിടെ കാണുക എന്നാണ് ഈ വിഡിയോയ്ക്കൊപ്പമുള്ള വിവരണത്തിൽ നൽകിയിരിക്കുന്നത്. 25 ദശലക്ഷം ആളുകൾ അറബീൻ വാക്കിൽ പങ്കെടുത്തുവെന്ന റെക്കോർഡും 2023-ലെ ഈ തീർത്ഥാടനത്തിനായിരുന്നു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷത്തെ അറബീൻ യാത്രയിൽ നിന്നുള്ള പതാകയേന്തിയ തീർത്ഥാടകരുടെ ദൃശ്യങ്ങളാണ് ഇന്ത്യൻ പതാകയേന്തി രക്ഷപ്പെടുന്ന പലസ്‌തീൻകാരെന്ന അവകാശവാദത്തോടെ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

ഇറാഖിലെ കർബലയിൽ നടന്ന 2023ലെ അറബീൻ വാക്കിലെ പതാകയേന്തിയ തീർത്ഥാടകരുടെ ദൃശ്യങ്ങളാണ് ഇന്ത്യൻ പതാകയേന്തി രക്ഷപ്പെടുന്ന പലസ്‌തീൻകാരെന്ന അവകാശവാദത്തോടെ തെറ്റായി പ്രചരിപ്പിക്കുന്നത്. പ്രചാരണം വ്യാജമാണ്.

English Summary :Images of pilgrims carrying Indian flags at the 2023 Arabeen Walk in Karbala, Iraq, are being falsely circulated with claims of Palestinians fleeing with Indian flags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com