ADVERTISEMENT

ദുബായ്∙ ദുബായിൽ ഏഴ് ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിൽ. ദുബായ് ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്​നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിന്‍റിങ് തൊഴിലാളികളായ ഇവർ തൊഴിലുടമ മുങ്ങിയതോടെ പെരുവഴിയിലായി. കനത്ത ചൂട് സഹിച്ച്, ഭക്ഷണംപോലുമില്ലാതെ മുഹൈസിന(സോണാപൂർ)യിലെ  തെരുവോരങ്ങളിൽ രാപ്പകൽ കഴിച്ചുകൂട്ടുന്നത്. ഇതുസംബന്ധമായി ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് തൊഴിലാളികളിലൊരാളായ സുരേഷ് കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ദുബായ് ലേബർ കോടതിയിലും പരാതി നൽകി നടപടികൾക്കായി കാത്തിരിക്കുകയാണിവർ.

∙ യാചകരെ പോലെ തെരുവിൽ
ഒരു ലക്ഷത്തോളം രൂപ നൽകി 8 മാസം മുൻപാണ് 14 അംഗ സംഘം സന്ദർശക വീസയിൽ യുഎഇയിലെത്തിയതാണ്. തമിഴ് നാട്ടിലെ തിരുച്ചി, തിരുനൽവേലി, രാമനാട് സ്വദേശികളായ ഇവർക്ക് പെയിന്‍റിങ് ആയിരുന്നു പ്രധാന ജോലി. താമസ സൗകര്യം ലഭിച്ചെങ്കിലും ഭക്ഷണത്തിനും മറ്റു ചെലവുകളും സ്വയം വഹിക്കണം. എന്നാൽ ബാക്കി വരുന്ന തുക നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുത്ത് അവരുടെ സന്തോഷം ഉറപ്പുവരുത്തിയതോടെ എല്ലാവരും സമാശ്വസിച്ചു. പിന്നീട് ശമ്പളം കൃത്യമായി ലഭിച്ചില്ല. ചോദിക്കുമ്പോൾ നൂറോ ഇരുനൂറോ ദിർഹം നൽകും. ഇതോടെ മിക്കവരുടെയും കുടുംബം നാട്ടിൽ പട്ടിണിയിലും ദുരിതത്തിലുമായി

എങ്കിലും, ഈ മാസം(ജൂലൈ) 3 വരെ എല്ലാവരും ജോലി ചെയ്തു. 4ന് ലേബർ കോടതിയെ സമീപിച്ച് ശമ്പള കുടിശ്ശിക ലഭിക്കാനും പാസ്പോർട്ട് തിരികെ ലഭിക്കാനും പരാതി നൽകി. ഇതിനിടെ മൂന്ന് പേർ സന്ദർശക വീസ തീർന്നപ്പോൾ നാട്ടിലേക്ക് തിരിച്ചുപോയി.

1 പേരിൽ 4 പേരെ കമ്പനി തിരിച്ചുവിളിച്ചതനുസരിച്ച് അവർ ജോലിയിൽ വീണ്ടും പ്രവേശിച്ചു. ഏഴ് പേർ എന്തു ചെയ്യണമെന്ന് അറിയാതെ താമസ സ്ഥലത്ത് തന്നെ കഴിഞ്ഞുകൂടി. എന്നാൽ, ഒരാഴ്ച മുൻപ് ഇവരെ കമ്പനിയധികൃതർ താമസ സ്ഥലത്ത് നിന്ന് ഒഴിവാക്കിയതോടെ പെരുവഴിയിലാവുകയായിരുന്നുവെന്ന് ദുരിതമനുഭവിക്കുന്ന തൊിലാളികളിലൊരാളായ സുരേഷ് കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഭക്ഷണത്തിന് പോലും വഴിയില്ലാതെ മുഹൈസിന വ്യവസായ മേഖലയിൽ പൊരിവെയിലത്ത് അലഞ്ഞ ഇവർക്ക് പരിചയക്കാരും മറ്റും കാണുമ്പോൾ എന്തെങ്കിലും ആഹാരം വാങ്ങിക്കൊടുക്കും. ഇമാൻ എന്ന സംഘടനക്കാരും സഹായം ചെയ്തിട്ടുണ്ട്. 

തങ്ങളുടെ തൊഴിലുടമ മുങ്ങിയെങ്കിലും കമ്പനി സൂപ്പർവൈസറുടെ നിയന്ത്രണത്തിൽ പ്രവർത്തനം തുടരുന്നുണ്ട്. എന്നാൽ, സഹായത്തിനായി സൂപ്പർവൈസറെ വിളിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഫോണെടുക്കാറില്ലായിരുന്നു. പിന്നീട് ഏഴ് പേരെയും ഫോണിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. കമ്പനിയുടെ പുതിയ ഓഫിസ് എവിടെയാണെന്ന് ഇവർക്ക് അറിയില്ലാത്തതിനാൽ നേരിട്ട് സമീപിക്കാൻ കഴിഞ്ഞില്ല. യാത്രാ ചെലവിന് പോലും കയ്യിൽ പണം ഇല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

∙ മുഹൈസിന മുതൽ ഖിസൈസ് വരെ കാൽനട യാത്ര
കഴിഞ്ഞ ദിവസം ദുബായ് തൊഴിൽ കോടതിയിൽ നൽകിയ പരാതിയെക്കുറിച്ച് അറിയാൻ ഇന്നലെ(വെള്ളി)യും ഇവർ മുഹൈസിനയിൽ നിന്ന് ഖിസൈസിലെ ലേബർ കോടതി വരെ കാൽനടയായി പോയി വന്നു. നടപടിയുണ്ടായാൽ അറിയിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്.

 കനത്ത ചൂടിൽ വെന്തുരികി ഇല്ലാതായിപ്പോകുമെന്ന അവസ്ഥയുള്ളതിനാൽ നാട്ടിൽ പോയാൽ മതിയെന്നാണ് ഈ നിരാലംബരു‌ടെ ഇപ്പോഴത്തെ ആഗ്കഹം. അതിനുള്ള വഴി കോടതി കണ്ടെത്തിത്തരുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്. അതേസമയം, ഏതെങ്കിലും നല്ല കമ്പനികൾ ജോലിയും വീസയും നൽകുകയാണെങ്കിൽ യുഎഇയിൽ തന്നെ തുടരാനും താത്പര്യമുണ്ട്. ബന്ധപ്പെടേണ്ട നമ്പർ:  +971 56 450 4543   (സുരേഷ് കുമാർ).

English Summary:

Indian employer absconded in Dubai: 7 Indian workers stranded on the street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com