കുതിച്ചുപായാം; ഹൈസ്പീഡ് റെയിൽ അബുദാബി ടു ദുബായ് 30 മിനിറ്റിലെത്താം

Mail This Article
അബുദാബി ∙ അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂറിനകം എത്താൻ സഹായിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കാറിൽ ഒന്നര മണിക്കൂറും ബസിൽ രണ്ടര മണിക്കൂറുമെടുക്കുന്നതാണ് അതിവേഗ റെയിൽ സൗകര്യം വരുന്നതോടെ 30 മിനിറ്റായി കുറയുക.
ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ റെയിൽ ഈ വർഷം സർവീസ് നടത്താനിരിക്കെയാണ് അതിവേഗ പാതയുടെ പ്രഖ്യാപനം. പ്രധാന നഗരങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രെയിൻ പായുക.
അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിൽ അബുദാബി അൽഫായ സ്റ്റേഷനിലായിരുന്നു പ്രഖ്യാപനം.
അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിലെ ആദ്യ സ്റ്റേഷനുകളും പ്രഖ്യാപിച്ചു. അതിവേഗ പാതയിലെ സ്റ്റേഷനുകളെ മെട്രോ, ബസ് സ്റ്റേഷനുകളുമായും ബന്ധിപ്പിക്കും. സാധാരണ ട്രെയിൻ ടിക്കറ്റിനേക്കാൾ കൂടുതലായിരിക്കും നിരക്കെന്നാണ് സൂചന. എന്നാൽ, അത് എത്രയാണെന്നോ, സർവീസ് എന്ന് തുടങ്ങുമെന്നോ വെളിപ്പെടുത്തിയിട്ടില്ല.
കൂടാതെ, അബുദാബിയെ ഒമാനിലെ സോഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. അതു യാഥാർഥ്യമാകുന്നതോടെ ഒന്നര മണിക്കൂറിൽ അബുദാബിയിൽനിന്ന് ഒമാനിലെത്താനാകും. അൽഐനിൽനിന്ന് സോഹാറിലെത്താൻ 47 മിനിറ്റും മതി.
∙കുറയുന്നത് തിരക്കും മലിനീകരണവും
ഇത്തിഹാദിന്റെ പാസഞ്ചർ, അതിവേഗ സേവനങ്ങൾ ആരംഭിക്കുന്നതോടെ റോഡിലെ തിരക്ക് ഗണ്യമായി കുറയും. എമിറേറ്റുകൾ തമ്മിലുള്ള ചരക്കുഗതാഗതവും സുഗമമാകും.
∙ വ്യാപാരവും ടൂറിസവും ശക്തിപ്പെടും
ഇരു സർവീസുകളും ആരംഭിക്കുന്നതോടെ വാണിജ്യം, വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകൾ ശക്തിപ്പെടും. അടുത്ത 50 വർഷം യുഎഇയുടെ ജിഡിപിയിലേക്ക് അതിവേഗ റെയിലിന് 14,500 കോടി ദിർഹം സംഭാവന ചെയ്യാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
∙ 4 ഘട്ടങ്ങളിലായി നിർമാണം
4 ഘട്ടങ്ങളായി നിർമിക്കുന്ന ഹൈസ്പീഡ് റെയിലിന്റെ രണ്ടാം ഘട്ടത്തിൽ 10 സ്റ്റേഷനുകളുള്ള ഇൻ-സിറ്റി റെയിൽവേ ശൃംഖല അബുദാബി നഗരത്തിൽ വികസിപ്പിക്കും. മൂന്നാം ഘട്ടത്തിൽ അബുദാബിയെയും അൽഐനെയുമാണ് ബന്ധിപ്പിക്കുക. നാലാം ഘട്ടത്തിൽ ദുബായിൽനിന്ന് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളെയും ബന്ധിപ്പിക്കും. അബുദാബി അൽസാഹിയ മുതൽ ദുബായ് ജദ്ദാഫ് വരെയാണ് 150 കിലോമീറ്റർ ട്രാക്കാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഇതിൽ 31 കിലോമീറ്റർ തുരങ്കമായിരിക്കും.
∙ സ്റ്റേഷനുകൾ അറിയാം
അൽ സാഹിയ (എഡിടി), സാദിയത്ത് ദ്വീപ് (എഡിഎസ്), യാസ് ഐലൻഡ് (യാസ്), അബുദാബി എയർപോർട്ട് (എയുഎച്ച്), ജദ്ദാഫ് (ഡിജെഡി) എന്നീ 5 സ്റ്റേഷനുകൾ. അതിൽ എഡിടി, എയുഎച്ച്, ഡിജെഡി എന്നിവ ഭൂഗർഭ സ്റ്റേഷനുകളായിരിക്കും.
∙ പാസഞ്ചർ സർവീസിൽ ദുബായിലേക്ക് 57 മിനിറ്റ്
ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസിൽ നിന്ന് വ്യത്യസ്തമാണ് അതിവേഗ സർവീസ്. മണിക്കൂറിൽ 200 കി.മീ വേഗത്തിൽ 400 പേർക്ക് യാത്ര ചെയ്യാവുന്നതാണ് പാസഞ്ചർ ട്രെയിൻ. അതിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് 57 മിനിറ്റും ഫുജൈറയിലേക്ക് 105 മിനിറ്റുമെടുക്കും. 2030നകം 3.6 കോടി പേർ ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.