ADVERTISEMENT

റിയാദ് ∙ സൗദി സ്വദേശികളും പ്രവാസി മലയാളികടക്കമുള്ള പ്രവാസികളും ഏറെ ആവേശത്തോടെ സ്വീകരിച്ച് തലസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് ഏറ്റവും ജനപ്രിയമായി കൂകിപാഞ്ഞ് റിയാദ് മെട്രോ. ഡിസംബർ ഒന്ന് മുതൽ 18 ദശലക്ഷത്തിലധികം ആളുകളാണ്  യാത്രകൾക്കായി റിയാദ് മെട്രോയെ ആശ്രയിച്ചതെന്ന് കണക്കുകൾ പുറത്തുവിട്ടുകൊണ്ട് സർക്കാർ വാർത്താ ഏജൻസി സ്ഥിരീകരിച്ചു.

ആറ് ലൈനുകളുള്ള ശൃംഖലയിലൂടെ മെട്രോ ഇപ്പോൾ, ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചു 162,000ത്തിലധികം യാത്രകളാണ് പൂർത്തിയാക്കിയത്. ഒലയ സ്ട്രീറ്റിന് സമാന്തരമായി വടക്ക്-തെക്ക് ഭാഗത്തേക്ക് പോകുന്ന അൽ ഒലയ- അൽബത്ഹ ബ്ലൂ ലൈൻ ഏറ്റവും ജനപ്രിയമാണെന്ന് റിയാദ് സിറ്റിക്കായുള്ള റോയൽ കമ്മിഷൻ വെളിപ്പെടുത്തി. രണ്ട് മാസത്തിനുള്ളിൽ ഏകദേശം 10 ദശലക്ഷം യാത്രക്കാരാണ് ഈ ലൈൻ പ്രയോജനപ്പെടുത്തിയത്.

കിങ് അബ്ദുല്ല  ഫിനാൻഷ്യൽ ഡിസ്ട്രിക്ട് സ്റ്റേഷനാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിച്ചതും കൈകാര്യം ചെയ്തതും. 3 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഇവിടം ഉപയോഗിച്ചത്. റിയാദിന്റെ ദ്രുതഗതിയിലുള്ള വികാസവും വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിനാണ് റിയാദ് മെട്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 176 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സംവിധാനത്തിൽ ഡ്രൈവറില്ലാ ട്രെയിനുകൾ, എയർ കണ്ടീഷൻ ചെയ്ത ക്യാബിനുകൾ, വ്യത്യസ്ത യാത്രക്കാർക്കായി നിയുക്തമാക്കിയ ഇരിപ്പിടങ്ങൾ, അത്യാധുനിക ഓട്ടോമേഷൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഇരിപ്പിടമുള്ള ഫസ്റ്റ്ക്ലാസ്, ഫാമിലിക്ലാസ്, വ്യക്തിഗത സിംഗിൾ സീറ്റുകൾ, 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര എന്നിവയൊക്കെ ജനപ്രിയമാക്കുന്നു.

Image Credit : X/@RiyadhTransport
Image Credit : X/@RiyadhTransport

ട്രെയിൻ ഇറങ്ങിവരുന്നവർക്ക്  അവർക്കാവശ്യമുള്ള വിവിധ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ  ഏറെ സൗകര്യമാകുന്ന വിധത്തിൽ റിയാദ് ബസ് ശൃംഖലയുമായി മെട്രോ സംയോജിപ്പിച്ചിരിക്കുന്നു. വയർലെസ് കാർഡ് പേയ്‌മെന്റുകൾ വഴിയോ സ്റ്റേഷനുകളിൽ നിന്നോ ഡാർബ് ആപ്ലിക്കേഷൻ വഴിയോ വാങ്ങാൻ കഴിയുന്ന ടിക്കറ്റുകൾ വഴിയോ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സമഗ്ര പൊതുഗതാഗത സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം പരമാവധി 3.6 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വടക്ക്-തെക്ക് ബ്ലൂ ലൈനിനൊപ്പം, 41 കിലോമീറ്റർ നീളമുള്ള ഓറഞ്ച് ലൈനും ഈ സംവിധാനത്തിലുണ്ട്, ഇത് പടിഞ്ഞാറ് ജിദ്ദ റോഡിനെ കിഴക്ക് രണ്ടാം ഈസ്റ്റേൺ റിങ് റോഡുമായി ബന്ധിപ്പിക്കുന്നു, കിഴക്ക് ഖഷ്ം അൽ ആനിന് സമാന്തരമായി പ്രവർത്തിക്കുന്നു. കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി, കിങ് സൗദ് യൂണിവേഴ്‌സിറ്റി, റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിവയെ ബന്ധിപ്പിക്കുന്നു. കിങ് അബ്ദുള്ള റോഡിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 25.1 കിലോമീറ്റർ നീളത്തിൽ റെഡ് ലൈൻ പ്രവർത്തിക്കുന്നു.

13.3 കിലോമീറ്റർ ഗ്രീൻ ലൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിനടുത്തുള്ള കിങ് അബ്ദുല്ല റോഡിൽ നിന്ന് പ്രതിരോധ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും വാണിജ്യ മന്ത്രാലയത്തിനും സേവനം നൽകുന്ന നാഷനൽ മ്യൂസിയത്തിലേക്ക് പോകുന്നു.

Image Credit : X/@RiyadhTransport
Image Credit : X/@RiyadhTransport

വയലറ്റ് ലൈൻ അബ്ദുറഹ്മാൻ ബിൻ ഔഫ് റോഡിനും ഷെയ്ഖ് ഹസ്സൻ ബിൻ ഹുസൈൻ ബിൻ അലി റോഡിനും ഇടയിൽ 29.7 കിലോമീറ്റർ നീളത്തിൽ ഓടുന്നു, മഞ്ഞ ലൈൻ കെഎഎഫ്ഡി സ്റ്റേഷനെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്നു. ജനത്തിരക്ക് കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരത്തിലുടനീളം ആശയലക്ഷ്യങ്ങളോടെ വ്യാപിച്ചുകിടക്കുന്ന 85 സ്റ്റേഷനുകളുള്ള മെട്രോ, റിയാദിന്റെ നഗര ഭൂപ്രകൃതിക്ക്  വലിയ വികസനമാണ്.

റിയാദ് മെട്രോ.
റിയാദ് മെട്രോ.

റിയാദ് മെട്രോ റിയാദ് പൊതുഗതാഗതത്തിനായുള്ള വിശാലമായ കിങ് അബ്ദുൽ അസീസ് പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ്. സൗദി അറേബ്യയുടെ വിഷൻ 2030ൽ നിർണായക പങ്കാണ് വഹിക്കുന്നത്. സഹ ഹദീദ് ആർക്കിടെക്റ്റ്സ് രൂപകൽപ്പന ചെയ്ത കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് മെട്രോ സ്റ്റേഷൻ, ജർമനിയിലെ ഗെർബർ ആർക്കിടെക്റ്റെൻ രൂപകൽപ്പന ചെയ്ത എസ്ടിസി സ്റ്റേഷൻ എന്നിവയുൾപ്പെടെ ചില സ്റ്റേഷനുകൾ എടുത്തുപറയേണ്ട വാസ്തുവിദ്യാ അടയാളങ്ങളായി വേറിട്ടുനിൽക്കുന്നു.

നാളിതുവരെയുയുള്ള റിയാദ് മെട്രോയുടെ ദ്രുതഗതിയിലുള്ള വൻ വിജയം, താമസക്കാരും സന്ദർശകരും നഗരത്തിന് ചുറ്റും സഞ്ചരിക്കുന്ന രീതിയിൽ സമൂലമായ ഒരു അടിസ്ഥാന മാറ്റത്തെ എടുത്തുകാണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, പൊതുഗതാഗതത്തിനായുള്ള ഏകീകൃത കോൾ സെന്ററിനെ (19933) എന്ന നമ്പറിൽ വിളിക്കാം, അല്ലെങ്കിൽ റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് വെബ്സൈറ്റ് (ഇവിടെ) സന്ദർശിക്കുകയോ, സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ട്രെയിൻ അക്കൗണ്ടുകൾ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

English Summary:

Riyadh Metro records over 18 million passengers in more than two months

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com