പ്രവാസികൾക്ക് ഭാഗ്യദിനം: അബുദാബി, കുവൈത്ത്, ഒമാൻ മലയാളികളെ കടാക്ഷിച്ച് ‘ബിഗ് ടിക്കറ്റ് ഭാഗ്യം’

Mail This Article
അബുദാബി∙ യുഎഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നാല് മലയാളികൾക്കും ഒരു ഫിലിപ്പിനോ നഴ്‌സിനുമായി പ്രതിവാര ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ സമ്മാനം ലഭിച്ചു. കാസർകോട് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സ്വദേശികളായ ഷംസുദ്ദീൻ (55), ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27), യുഎഇയിൽ ജോലി ചെയ്യുന്ന നാസർ വട്ടപ്പറമ്പിൽ, ഒമാനിൽ ജോലി ചെയ്യുന്ന അനീഷ് കുമാർ തെക്കെ എന്നിവർക്കാണ് 35 ലക്ഷം രൂപ (ഒന്നര ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചത്. ഫിലിപ്പീൻ സ്വദേശിനി അന്റോണി മുഹമ്മദ് (52) ആണ് അഞ്ചാമത്തെ വിജയി.
കഴിഞ്ഞ 20 വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഷംസുദ്ദീൻ കഴിഞ്ഞ 5 വർഷമായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. കുറച്ചു കാലമായി ഒറ്റയ്ക്കാണ് ടിക്കറ്റ് എടുക്കുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് വീട്ടിൽ നിന്നാണ് സമ്മാനം ലഭിച്ച വിവരം വിളിച്ചറിയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും വെബ്സൈറ്റിൽ പോയി ഉറപ്പുവരുത്തി. സാമ്പത്തിക ബാധ്യതകൾ ആദ്യം തീർക്കണം. ബാക്കി തുക എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിച്ചിട്ടില്ല.
അബുദാബിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27) പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ വർഷം മുതൽ എല്ലാ മാസവും ഇവർ ഭാഗ്യം പരീക്ഷിക്കുന്നു. സമ്മാന വിവരം അറിഞ്ഞപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. എന്നാൽ ബിഗ് ടിക്കറ്റ് അവതാരകൻ റിചഡിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി എന്ന് ജിഷ്ണു പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കൾക്ക് തുല്യമായി പങ്കിടും.
1997 മുതൽ റാസൽഖൈമയിൽ ജോലി ചെയ്യുന്ന അന്റോണി മുഹമ്മദ് 17 സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുത്തത്. കോവിഡ് സമയത്താണ് ഭാഗ്യപരീക്ഷണം തുടങ്ങിയത്. ആദ്യം ഭർത്താവായിരുന്നു സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. അദ്ദേഹം മരിച്ചതിനു ശേഷം താനത് തുടരുകയായിരുന്നു. ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ വന്നപ്പോൾ ഉറങ്ങുകയായിരുന്നു, പിന്നീട് എസ്എംഎസും വന്നു. തുടർന്ന് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോൾ സംഭവം സത്യമാണെന്ന് മനസ്സിലായി. സമ്മാനത്തുക സുഹൃത്തുക്കളുമായി തുല്യമായി പങ്കിടുമെന്നും അവർ വ്യക്തമാക്കി.