ADVERTISEMENT

തിരുവനന്തപുരം ∙ ഓൺലൈൻ പണത്തട്ടിപ്പു നടത്തുന്ന കമ്പനികളിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത സംഭവത്തിൽ കേരളത്തിലെ 24 ഏജന്റുമാർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സൈബർ ഡിവിഷൻ എഡിജിപി എച്ച്. വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. 320 പേരെയാണ് കേരളത്തിൽ നിന്ന് കംബോഡിയയിലെ കമ്പനികൾക്കു വേണ്ടി റിക്രൂട്ട് ചെയ്തത്. പ്ലസ്ടു പാസാകാത്തവർക്കു പോലും ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു നിയമനം. കംപ്യൂട്ടർ പരിജ്ഞാനവും മൊബൈൽ ഫോൺ പ്രാവീണ്യവും ഉള്ളവർക്ക് വീസ നൽകി.

കേരളത്തിൽ തിരിച്ചെത്തിയ 35 പേരുടെ മൊഴിയെടുത്താണ് കേസ് റജിസ്റ്റർ ചെയ്തത്. കോൾ സെന്ററുകളിൽ ജോലിയെന്നായിരുന്നു മിക്കവരോടും പറഞ്ഞിരുന്നത്. ടൂറിസ്റ്റ് വീസയിൽ പോയി നിശ്ചിതസമയം കഴിഞ്ഞു തിരികെ വരാത്തവരും ഇൗ ജോലിക്ക് കയറിയെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതിലും റിക്രൂട്ടിങ് ഏജൻസികൾക്ക് പങ്കുണ്ടായിരുന്നു. വിയറ്റ്നാം, കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വീസയിൽ പോയി നിശ്ചിത കാലാവധി കഴിഞ്ഞും തിരികെ വരാത്ത 2000 പേരുടെ പട്ടിക പരിശോധിച്ച് , ഇവരെ കൊണ്ടുപോയ ഏജന്റുമാർക്കെതിരെയും മനുഷ്യക്കടത്തിന് കേസെടുക്കും.

സിബിഐ, കസ്റ്റംസ്, ഇഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരു പറഞ്ഞും ഓഹരി വിപണിയിലേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്പുകളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുമാണ് തട്ടിപ്പ്. ഓൺലൈൻ ചാറ്റ് നടത്തുന്നതും വെർച്വൽ അറസ്റ്റുൾപ്പെടെ രേഖകൾ ഉണ്ടാക്കുന്നതും യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നതുമൊക്കെ ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ തിരികെ വരാൻ ശ്രമിച്ച ചിലരെ പുറത്തു വിടാത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

∙ നിക്ഷേപ പരസ്യം തടയണം: പൊലീസ്
നിക്ഷേപം ഇരട്ടിയാക്കുന്ന വാഗ്ദാനങ്ങളുമായി ഓൺലൈൻ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താണ് ഭൂരിഭാഗവും തട്ടിപ്പിനിരയായത്. ഇത്തരം പരസ്യങ്ങൾക്ക് സർക്കാർ അനുമതി വേണമെന്നാണ് കേന്ദ്രനിയമം. ഇതില്ലാത്ത പരസ്യങ്ങൾ സ്വീകരിക്കരുതെന്ന് ഫെയ്സ്ബുക്കിനോടും ഗൂഗിളിനോടും ആവശ്യപ്പെടണമെന്ന് കേരള പൊലീസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി.

English Summary:

Human Trafficking in Kerala: 24 Kerala Agencies Linked to Cyber Fraud Rackets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com