ADVERTISEMENT

ഇതുവരെ കാണാത്തത്ര അഴകും സുഗന്ധവുമുള്ള പനിനീർപ്പൂക്കളാൽ സമ്പന്നമാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലിലുള്ള ക്വീൻസ് ഗാർഡൻ. 120ലേറെ റോസ് ഇനങ്ങൾ ഇവിടെ നട്ടുവളർത്തി പരിരക്ഷിച്ചുപോരുന്നു. മരങ്ങളും ചെടികളും പക്ഷികളും ഔഷധസസ്യങ്ങളുമെല്ലാം ഏറെയുള്ള ഈ പാർക്കിൽ എത്തിയാൽ കേരളത്തിൽ എത്തിയ പ്രതീതിയാണ്. അതിനൊരു കാരണവുമുണ്ട്, ഈ പാർക്ക് മനോഹരമായി പരിപാലിക്കുന്നത് ഒരു മലയാളി കർഷകനാണ്, കോട്ടയം മണിമല കാവുംഭാഗം സ്വദേശിയായ പുത്തൻപുരയ്ക്കൽ സാജൻ ശശി. ടൗൺവിൽ കൗൺസലിനുവേണ്ടിയാണ് ഈ തോട്ടം പരിപാലിച്ചുപോരുന്നത്.

ഒട്ടേറെ നടപ്പാതകളുള്ള പാർക്കിൽ ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന കോൺക്രീറ്റ് ചാലുകളിലാണ് റോസ് ചെടികൾ നട്ടിരിക്കുന്നത്. വലുതും ആരെയും ആകർഷിക്കുന്ന കടും നിറത്തിലുമുള്ള പൂക്കളുണ്ടാകുന്ന റോസച്ചെടികളാണ് ഇവിടെയുള്ളത്. നല്ല സുഗന്ധമുള്ള പെർഫ്യൂം പാഷൻ, കടും ചുവപ്പു നിറത്തിലുള്ള ഫയർ ഫൈറ്റർ എന്നുതുടങ്ങി പോപ്പ് ജോൺ പോൾ രണ്ടാമൻ, ക്വീൻ എലിസബത്ത് പോലുള്ള ഇനങ്ങളും ഇവിടെ കാണാം. ടീ റോസസിന്റെ ഹൈബ്രിഡുകളാണ് പോപ്പ് ജോൺ പോൾ രണ്ടാമൻ, ക്വീൻ എലിസബത്ത് എന്നും സാജൻ പറയുന്നു. സാജൻ വികസിപ്പിച്ചെടുത്ത റോസ് ഇനമാണ് ടീ റോസ്.

australia-3

ഓർഗാനിക് വളങ്ങളാണ് ചെടികൾക്ക് നൽകുന്നത്. റോസിനുവേണ്ടിയുള്ള പ്രത്യേക വളങ്ങൾ ഓസ്ട്രേലിയയിൽ ലഭ്യമാണ്. അതുപോലെ പൂക്കൾ ഭംഗിയായി സംരക്ഷിക്കുന്നതിനായി വേപ്പ് അധിഷ്ഠിത ലായനികൾ സ്പ്രേ ചെയ്തും കൊടുക്കുന്നുണ്ട്. 

പാർക്കിനോട് ചേർന്ന് ചെറിയ ഏവിയറിയും ഔഷധസസ്യങ്ങളുടെ തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. സംസാരിക്കുന്ന കോക്കറ്റൂകളും ലോറിക്കീറ്റ് പോലുള്ള ചെറു തത്തകളെയും ഇവിടെ കാണാം. തുളസി, പനിക്കൂർക്ക തുടങ്ങിയ ഔഷധസസ്യങ്ങളും ഇവിടെ കാണാം.

moringa-farm-australia

എൻജിനീയറിൽനിന്ന് കർഷകനിലേക്ക്

15 വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാജന്‍ 6 വര്‍ഷമായി ക്വീന്‍സ്‌ലന്‍ഡ് സ്‌റ്റേറ്റിലെ എയര്‍ എന്ന ഗ്രാമത്തില്‍ മുഴുവന്‍ സമയ കര്‍ഷകനും കാര്‍ഷിക സംരംഭകനും എക്‌സ്‌പോര്‍ട്ടറുമൊക്കെയാണ്. 

മെല്‍ബണില്‍ എന്‍ജിനീയറായി 11 വര്‍ഷത്തോളം ജോലിചെയ്തു. അതിനുശേഷമാണ് എയറിലേക്ക് മാറിയത്. അതും കൃഷിയോടുള്ള താല്‍പര്യംനിമിത്തം. കാരണം, കൃഷിക്ക് ഒട്ടും യോജിച്ച മേഖലയായിരുന്നില്ല മെല്‍ബണ്‍. വെയിലും മഞ്ഞുമൊക്കെ സീസണ്‍ അനുസരിച്ച് വരുന്ന കാലാവസ്ഥയായിരുന്നതിനാല്‍ ഒന്നും നട്ടുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, എയറിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. കേരളത്തിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും മണ്ണുമാണ് എയറിലുള്ളതെന്ന് സാജന്‍. 

മുരിങ്ങയാണ് മുഖ്യം

australia-2
സാജൻ മുരിങ്ങത്തോട്ടത്തിൽ

20 ഏക്കര്‍ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള മുരിങ്ങക്കൃഷിയാണ് സാജന്റെ ആദ്യ കാര്‍ഷിക സംരംഭം. പ്രത്യേകം വികസിപ്പിച്ച മുരിങ്ങയിനം 20 ഏക്കറില്‍ നട്ടു. 40,000 ഡോളറോളം ഈ ടിഷ്യുകൾച്ചർ ചെടികള്‍ നടുന്നതിനായി ചെലവായിട്ടുണ്ട്. മുരിങ്ങയുടെ എല്ലാ ഭാഗവും ഔഷധമൂല്യമുള്ളതാണെങ്കിലും മുരിങ്ങയില സംസ്‌കരിച്ച് പൊടിച്ച് ചെറു പായ്ക്കറ്റുകളിലാക്കി കയറ്റുമതി നടത്തുകയാണ് ചെയ്യുന്നത്. ഇതിലൂടെ മികച്ച വരുമാനം നേടാന്‍ സാജനു കഴിയുന്നു. അത്തരത്തില്‍ മുരിങ്ങത്തോട്ടത്തില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് 34 ഏക്കര്‍ മാന്തോപ്പ് സ്വന്തമാക്കിയത്. 

ഒരു മീറ്ററോളം നീളവും നല്ല വണ്ണവുമുള്ള മുരിങ്ങക്കായ ആണ് ഈ ചെടികളില്‍നിന്ന് ഉണ്ടാകുന്നത്. മെല്‍ബണിലും സിഡ്‌നിയിലുമൊക്കെ എത്തിച്ചാണ് ഇതിന്റെ വില്‍പന. ചെറുപ്രായത്തില്‍ ബീന്‍സ് പോലെ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഇവയ്ക്കും ഡിമാന്‍ഡ് ഏറെയെന്നും സാജന്‍. ഓസ്ട്രേലിയയിലെ പല സ്ഥലങ്ങളിലും തണുപ്പ് കൂടുതലുള്ളതുകൊണ്ട് തണുപ്പിലും കൃഷി ചെയ്യാൻ സാധിക്കുന്ന പികെഎം3 എന്നൊരു മുരിങ്ങയിനം സാജൻ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. കൂടാതെ വെണ്ട, വഴുതന എന്നിവയുടെ തൈകളും ടിഷ്യു കൾചർ വാഴത്തൈകളും ആവശ്യക്കാർക്ക് നൽകുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ടി റോസസും സാജന്റെ സ്വന്തം.

കുട്ടിക്കാലത്ത് വീട്ടില്‍ ഭക്ഷണത്തോടൊപ്പം അമ്മ പകര്‍ന്നുനല്‍കിയ മുരിങ്ങ അറിവുകളാണ് തന്നെ മുരിങ്ങയിലേക്ക് അടുപ്പിച്ചതെന്ന് സാജന്‍. അന്ന് മിക്കപ്പോഴും മുരിങ്ങയിലയും കായുമെല്ലാം വിവിധ രുചികളായി ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. കൃഷിയിലേക്ക് തിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഈ അറിവുകളാണ് വഴികാട്ടിയത്. കൂടാതെ, മുരിങ്ങയുടെ ഗുണങ്ങളെക്കുറിച്ച് ശാസ്ത്രീയ അറിവുകള്‍ നേടാനും ശ്രമിച്ചു. പ്രകൃതി നമുക്ക് എല്ലാം തരുന്നു നാം ഒന്നും പ്രകൃതിക്കു തിരിച്ചു കൊടുക്കുന്നില്ല അതുകൊണ്ടാണ് ഞാന്‍ കൃഷി കൂടുതലായും ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. 

moringa-farm-australia-2

34 ഏക്കര്‍ മാന്തോപ്പ്

മുരിങ്ങക്കൃഷിയില്‍നിന്നുള്ള നേട്ടത്തിന്റെ ഫലമാണ് സാജന്റെ 34 ഏക്കര്‍ മാന്തോപ്പ്. ഒട്ടേറെ ഇനം മാവുകള്‍ ഇപ്പോള്‍ നിറയെ മാങ്ങയുമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. ഏകദേശം 1000 മരങ്ങള്‍ ഇവിടെ വളരുന്നു. മാമ്പഴങ്ങള്‍ വിളവെടുക്കാനും വൃത്തിയാക്കി ഗ്രേഡ് ചെയ്ത് തിരിക്കാനുമെല്ലാം യന്ത്രസംവിധാനങ്ങളും ഇവിടെയുണ്ട്. വിളവെടുക്കുമ്പോള്‍ത്തന്നെ വിപണിയില്‍ എത്തിക്കാന്‍ കഴിയില്ല. അത് ചൂടുവെള്ളത്തില്‍ കഴുകി, വലുപ്പം അനുസരിച്ച് ഗ്രേഡ് ചെയ്താണ് വില്‍പനയ്ക്കായി തയാറാക്കുക.

ഓസ്ട്രേലിയൻ മലയാളിയായ ടോണി ചൂരവേലിൽ ഓസ്ട്രേലിയൻ മല്ലു എന്ന ചാനലിലൂടെ പങ്കുവച്ച വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com