ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ചിരി ആഴമുള്ള ചിരിയാകുന്നത് അതു ജീവിതത്തോടു ബന്ധപ്പെടുമ്പോഴാണ്; ജീവിതത്തിന്റെ യാഥാര്‍ഥ്യത്തില്‍നിന്നു വികസിക്കുമ്പോഴാണ്. കണ്ണീരില്‍പോലും ചിരിയുടെ മഴവില്ലുണ്ട്. അതു കണ്ടെടുത്തതാകട്ടെ, പ്രതിഭാശാലികളായ എഴുത്തുകാരും. അവരില്‍ മുന്നിലുണ്ട് മലയാള സാഹിത്യത്തിലെ കിരീടം വയ്ക്കാത്ത  സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍. 

 

 

ബഷീറിന്റെ കഥകളിലും നോവലുകളിലും ചിരിയും കരച്ചിലുമുണ്ട്. എന്നാല്‍ അവ പൊട്ടിച്ചിരിയോ പൊട്ടിക്കരച്ചിലോ അല്ല. ചുണ്ടില്‍ ചിരി വിരിയിക്കുന്ന അദ്ദേഹം ചിലപ്പോള്‍ ആഴമില്ലാത്ത വേദനയിലേക്ക് നയിക്കുന്നുമുണ്ട്. അതു ജീവിതത്തിന്റെ സ്ഥായിയായ, അനിവാര്യമായ സന്തോഷവും സങ്കടവുമാണ്. 

 

 

യഥാര്‍ഥ ജീവിതത്തിലെന്നപോലെ ചിരിക്കാനും കരയാനും കഴിയാത്ത അസ്വസ്ഥതകള്‍ ഉയര്‍ത്താനും ബഷീറിന്റെ വാക്കുകള്‍ക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെയാണ്,  അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നതും. 

 

 

ഇന്നലെകളില്‍ പ്രശസ്തമായിരുന്ന പല കൃതികളും ഇന്നത്തെ വായനക്കാരുമായി സംവദിക്കാതെ കാലാഹരണപ്പെടുമ്പോഴും ബഷീര്‍ നിത്യനൂതനമായ അനുഭവമാണ്. ഭാഷയിലും ഭാവുകത്വത്തിലും അദ്ദേഹം എല്ലാ തലമുറകളുടെയും പ്രിയപ്പെട്ട എഴുത്തുകാരനാണ്. അപൂര്‍വം എഴുത്തുകാര്‍ക്കു മാത്രം ലഭിക്കുന്ന അംഗീകാരം. 

 

 

ബഷീറിന്റെ ഐഷുക്കുട്ടി എന്ന കഥയ്ക്കു വേണമെങ്കില്‍ പെണ്ണുങ്ങളുടെ വാശി എന്നൊരു അധിക തലക്കെട്ടും കൊടുക്കാവുന്നതാണ്. ഐഷുക്കുട്ടി നോവു കെട്ടി നില്‍ക്കുകയാണ്. പ്രസവിക്കാന്‍ കിടക്കുകയാണ്. സങ്കീര്‍ണതകളില്ലാതെ പ്രസവിക്കാനാകുമെന്നാണ് ബന്ധുക്കളും അയല്‍ക്കാരും സഹായിക്കെനെത്തിയ വയറ്റാട്ടിയുമൊക്കെ പറയുന്നത്. എന്നാല്‍ ഐഷുക്കുട്ടിക്ക് വാശി; ഡോക്ടറെ കൊണ്ടുവരണം. അവള്‍ വലിയ വായിലേ കരയുന്നു. 

 

‘എന്റെ മുത്തുനബിയേ, ദാക്ക്ത്തറെകൊണ്ടുവാ’ ! 

 

ഐഷുക്കുട്ടിയുടെ വാശിക്ക് കാരണവുമുണ്ട്. അയല്‍പക്കങ്ങളിലെ പണക്കാരുടെ വീടുകളില്‍ പ്രസവമടുക്കുമ്പോള്‍ ഡോക്ടറെ കൊണ്ടുവരുന്നു. ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യ പ്രസവിച്ചപ്പോഴും ഡോക്ടറെ കൊണ്ടുവന്നു. എങ്കില്‍ തനിക്കും ഡോക്ടറുടെ സഹായം വേണം. അതാണ് ഐഷുവിന്റെ വാദം. 

 

ബീഡിതെറുപ്പുകാരനായ അസനാര്‍ കുഞ്ഞിന് അതിനുള്ള പണമില്ല എന്നതൊന്നും അവള്‍ക്കറിയേണ്ട. പ്രസവിക്കണമെങ്കില്‍ ഡോക്ടര്‍ വരണമെന്നാണ് നിലപാട്. അതിനൊരു മാറ്റവുമില്ല. നാടിളക്കി അവള്‍ കരയുന്നു. ഇപ്പോള്‍ തന്നെ മരിച്ചുപോകുമെന്നു മുന്നറിയിപ്പ്് നല്‍കുന്നു. വീട് പണയം വച്ചിട്ടാണെങ്കിലും, വസ്തു വിറ്റിട്ടാണെങ്കിലും ഡോക്ടറെ കൊണ്ടുവരാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നു. 

 

നിസ്സാര സംഗതികള്‍ക്കുവേണ്ടി ആണുങ്ങളെ വിഷമിപ്പിക്കുകയും അവരെ കൊല്ലാക്കൊലയ്ക്കു കൊടുക്കു കയും ചെയ്യുന്നത് സ്ത്രീജനങ്ങളുടെ മധുരമായ ഒരു സ്വാഭാവവിശേഷമാണല്ലോ എന്ന് കഥയിലൊരിടത്ത് എഴുത്തുകാരന്‍ ന്യായം പറയുന്നുമുണ്ട്. 

 

 

ബഷീറിന്റെ കഥകളിലെ കരച്ചിലും ചിരിയും വന്നത് അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തില്‍നിന്നാണ്. തന്നെത്തന്നെ നോക്കി ചിരിച്ച വ്യക്തിയാണദ്ദേഹം. അടിയുറച്ച വിശ്വാസിയായിരിക്കുമ്പോഴും സ്വസമുദായത്തിലെ, അന്ധവിശ്വാസങ്ങളെയും അനാവശ്യങ്ങളെയും കണക്കിനു കളിയാക്കാനും അദ്ദേഹം മറന്നിട്ടുമില്ല. ബാല്യകാല സഖി ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകള്‍ സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എഴുതിയത്. 

 

 

ഐഷുക്കുട്ടിയും ഒരു കാലത്തിന്റെ കഥയാണ്; ഒരു കാലഘട്ടത്തിന്റെയും. അന്നു ജീവിച്ചിരുന്ന മനുഷ്യരുടെ സ്വഭാവ സവിശേഷതകളില്‍നിന്നാണ് കഥയുടെ പ്രമേയം അദ്ദേഹം കണ്ടെത്തിയത്. അതു നമ്മെ ചിരിപ്പിക്കുന്നതിനൊപ്പം ആഴത്തില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്നു. 

 

English Summary : Vayanamuri, Column, Vaikom Muhammed Basheer's Short Story Aishukutty

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com