ADVERTISEMENT

ബാല്യസാഹിത്യകൃതികളിലൂടെ ഏറെ പ്രശസ്തനായ മാലിയുടെ അപ്രകാശിത കവിതയുടെ സൗന്ദര്യലഹരിയിലേക്കുള്ള ക്ഷണമാണ് മോഹനിയാട്ടം കലാകാരി ഡോ. ഐശ്വര്യ വാരിയരുടെ നീലിമ എന്ന ഡാൻസ് ഫിലിം. പ്രപഞ്ചത്തിലെ ജീവന്റെ തുടിപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന നീലിമയെ കണ്ടെത്തുന്ന ആ നൃത്തയാത്രയിൽ മാലിയുടെ സർഗപ്രപഞ്ചത്തിന്റെ ആഴവും പരപ്പും ആസ്വാദകർക്ക് പകർന്നുകൊടുക്കുന്നുണ്ട് നർത്തകി. അതിനൊപ്പം, പരമമായ നീലിമ തേടിയുള്ള ആത്മാന്വേഷണവും ഈ ഹ്രസ്വചിത്രത്തിൽ പ്രതിഫലിക്കുന്നു. 

 

Ayswarya-wariar

ഗുജറാത്തിലെ വഡോദര (ബറോഡ) കേന്ദ്രീകരിച്ച് നൃത്തപഠനവും ഗവേഷണവുമായി മുന്നോട്ടുപോകുന്ന ഐശ്വര്യ വാരിയരുടെ കയ്യിലേക്ക് മാലിയുടെ അപ്രകാശിത കവിത എത്തിയത് യാദൃച്ഛികമായിട്ടാണ്. കേരളത്തിലെ സംഗീത ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണം ഐശ്വര്യയ്ക്ക് തുറന്നു നൽകിയത് മാലിയുടെ രചനാലോകത്തിന്റെ വാതിൽ കൂടിയായിരുന്നു. മാലിയുടെ ഏതെങ്കിലും രചന നൃത്തരൂപത്തിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ച ഐശ്വര്യയ്ക്ക്, ‘നീലിമ’ എന്ന കവിത നൽകിയത് അദ്ദേഹത്തിന്റെ മകനും മാലി ഫൗണ്ടേഷൻ പ്രസിഡന്റുമായ മാധവ് മോഹനാണ്. മോഹിനിയാട്ടത്തിന്റെ പരമ്പരാഗത ചിട്ടയിൽ ആ ‘നീലിമ’ കൊച്ചിയിൽ അരങ്ങേറി. എന്നാൽ, അതൊരു യാത്രയുടെ തുടക്കം മാത്രമായിരുന്നു. കവിതയും നൃത്തവും കൈകോർത്ത ആ യാത്ര അവസാനിച്ചത് ‘നീലിമ’ എന്ന ഹ്രസ്വചിത്രത്തിലാണ്. മാലിയുടെ ജന്മവാർഷികമായ ഡിസംബർ ആറിന് മനോരമ ഓൺലൈനിലൂടെ നീലിമ എന്ന ഹ്രസ്വചിത്രം ആസ്വാദകരിലേക്ക് എത്തുമ്പോൾ നർത്തകിയും ഏറെ സന്തോഷത്തിലാണ്. ആ നൃത്തയാത്രയെക്കുറിച്ച് ഐശ്വര്യ വാരിയർ മനസ്സു തുറക്കുന്നു. 

 

Mali-dance

ഞാൻ അറിഞ്ഞ മാലി

 

Ayswarya-wariar

ഞാനൊരു മറുനാടൻ മലയാളിയാണ്. മാലി കഥകൾ കേട്ടു വളർന്ന ബാല്യകാലത്തെക്കുറിച്ച് അച്ഛൻ പറഞ്ഞ് ഒരുപാടു കേട്ടിട്ടുണ്ട്. റേഡിയോ അമ്മാവൻ എന്ന പേരിൽ മാലി ഏറെ പ്രശസ്തനായിരുന്നല്ലോ. പലരുടെയും ബാല്യകാല ഓർമകളിലെ തിളങ്ങുന്ന ഏടാണ് മാലി കഥകളും പുസ്തകങ്ങളും. എന്നാൽ, മലയാളികൾ അദ്ദേഹത്തെ വേണ്ടത്ര ഓർക്കുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ബാലസാഹിത്യകൃതികൾ മാത്രമല്ല അതിമനോഹരമായി കവിതയും എഴുതിയിരുന്നു അദ്ദേഹം. അക്കാര്യം പലർക്കും അറിയില്ല. 2016 ലാണ്  ഞാൻ ‘നീലിമ’ ചെയ്യുന്നത്. എന്നാൽ, 2012 മുതൽ ഇതെന്റെ മനസ്സിലുണ്ട്. പിഎച്ച്ഡി ചെയ്യുന്ന സമയമായിരുന്നു അത്. ഗവേഷണത്തിനിടെ മാലിയുടെ ‘കർണ്ണശപഥം’ ആട്ടക്കഥ അടക്കം ചില വർക്കുകളെക്കുറിച്ച് കൂടുതൽ വായിക്കാനിടയായി. കൂടാതെ, മാലിയുടെ കുടുംബവുമായി നിരന്തരബന്ധവും പുലർത്തിയിരുന്നു. അങ്ങനെയാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്ത മാലിയുടെ ഒരു കവിതയെക്കുറിച്ച് അറിയുന്നത്. ‘നീലിമ’ എന്ന കവിത വളരെ ലളിതമാണ്. അതേസമയം, ഒരുപാട് അടരുകളുള്ള, ആഴമുള്ള ഒരു സാഹിത്യകൃതി കൂടിയാണ്. ഗവേഷണ പ്രബന്ധം സമർപ്പിച്ചതിനുശേഷം ഡാൻസ് ഫിലിമിന്റെ തിരക്കഥ തയാറാക്കാനുള്ള പരിശ്രമത്തിലായിരുന്നു.

 

Ayswarya-wariar-dance

ആദ്യ അവതരണം കൊച്ചിയിൽ

 

ayswaria

‘നീലിമ’യുടെ ആദ്യ അവതരണം കൊച്ചിയിലായിരുന്നു. ഞാനിത് വേദിയിൽ അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സിലൂടെ പല ദൃശ്യങ്ങളും കടന്നു പോയി. സ്റ്റേജിൽവച്ചുതന്നെ ഞാനത് ഇംപ്രവൈസ് ചെയ്തു. പിന്നണിയിൽ എന്നെ സപ്പോർട്ട് ചെയ്തിരുന്ന വോക്കൽ ആർട്ടിസ്റ്റും ഫ്ലൂട്ടിസ്റ്റുമെല്ലാം പെട്ടെന്നത് മനസ്സിലാക്കി അതിനനുസരിച്ച് എനിക്കൊപ്പം നിന്നു. ആ നിമിഷമാണ് ഈ കവിതയുടെ ദൃശ്യസാധ്യതകളിൽ മനസ്സുടക്കിയത്. ക്യാമറയുടെ സഹായത്തോടെ ഈ കവിതയെ കൂടുതൽ മനോഹരമായി അടയാളപ്പെടുത്തണമെന്നു തോന്നി. അങ്ങനെയാണ് ക്യാമറയ്ക്കു വേണ്ടി ഈ കൃതി കൊറിയോഗ്രഫി ചെയ്യാൻ ആഗ്രഹിച്ചതും ഈ ഡാൻസ് ഫിലിം സംഭവിച്ചതും. അതിനുവേണ്ടി പ്രത്യേകമായി തിരക്കഥ തയാറാക്കി. 

 

ഞാൻ കണ്ടെത്തിയ ഗുരു

 

ആ കവിതയിൽത്തന്നെ സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. പല തരത്തിലുള്ള നീല വർണങ്ങളെ തേടുന്ന കവി ഒടുവിൽ പരമമായ നീലിമയുടെ സൗന്ദര്യം കണ്ടെത്തുന്നു. കവിക്ക് ആ നീലിമ കാർവർണന്റെ നിഷ്കളങ്കമായ സ്നേഹമാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ നീലിമ എപ്പോഴും നയിക്കുന്ന അദൃശ്യ ശക്തിയാണ്. പെൺകുട്ടിയിൽനിന്ന് ഒരു സ്ത്രീയിലേക്കുള്ള നായികയുടെ യാത്രയാണ് നീലിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. നീലവെളിച്ചം തേടുന്ന പെൺകുട്ടി. ആ അന്വേഷണം അവളെ ഒരു നർത്തകിയാക്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പ്രപഞ്ചത്തിലെ നീലനിറങ്ങൾ അവളെ പ്രചോദിപ്പിക്കുന്നു... ദിശാബോധം നൽകുന്നു. ഒടുവിൽ അവൾ പരമമായ നീലിമ കണ്ടെത്തുകയാണ്. അവൾക്കു മുന്നിൽ ആ വാതിൽ തുറക്കപ്പെടുന്നു. സ്വപ്നസമാനമായ തലത്തിലേക്കാണ് അവൾ എത്തുന്നത്. അവിടെ അവൾ ഗുരുവിനെ കണ്ടെത്തുന്നു. കവി തന്നെയാണ് അവൾ കണ്ടെത്തുന്ന ഗുരു. സ്വന്തം വരികൾ നൽകി ഗുരു നായികയെ അനുഗ്രഹിക്കുന്നു. അതിലൂടെ നായിക സ്വന്തം ആത്മാവിനെത്തന്നെയാണ് കണ്ടെത്തുന്നത്. അതൊരു യാത്രയായിരുന്നു. ജീവിതത്തിൽ സ്വന്തം ചിന്തകളോടും വിശ്വാസങ്ങളോടും സത്യസന്ധത പുലർത്തുക. അങ്ങനെ മുന്നോട്ടു പോയാൽ വഴികൾ തന്നെ തുറന്നു വരും. സംഭവിക്കേണ്ട സമയത്ത് കൃത്യമായി അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങനെയൊരു തിരിച്ചറിവു കൂടി ഈ ഡാൻസ് ഫിലിമിലൂടെ എനിക്കുണ്ടായി. 

 

നൃത്തത്തിന്റെ ഓൺസ്ക്രീൻ അനുഭവം

 

ഏതൊരു സാഹിത്യകൃതിയും നൃത്തമായി ചെയ്യുമ്പോൾ അതിൽ എന്റെയും കൂടി ചില വായനകൾ ഉണ്ടാകും. ആ സാഹിത്യകൃതി എന്നിൽ നിറയ്ക്കുന്ന വൈകാരികത, അനുഭവങ്ങൾ, ഓർമകൾ... അവയെല്ലാം പ്രതിഫലിക്കുന്നതാണ് ഒരു പെർഫോമൻസ്. അങ്ങനെയാണ് ഞാനൊരു സാഹിത്യകൃതിയെ സമീപിക്കാറുള്ളത്. ‌നൃത്തം കഴിഞ്ഞ് വേദിയിൽനിന്നിറങ്ങുമ്പോൾ ആ പെർഫോമൻസ് മനോഹരമായ ഒരു ഓർമയാകും. ലൈവായി അതു കണ്ടവരുടെ പ്രതികരണവും അവരുടെ അനുഭവങ്ങളും ചേർന്നൊരു ഫീലാണ് മനസ്സിൽ അവശേഷിക്കുക. ആ ലൈവ് പെർഫോമൻസ് കഴിയുമ്പോൾ അത് അവസാനിച്ചു. ശേഷം അതൊരു മനോഹരമായ ഓർമ മാത്രമാണ്. അതിനെ എന്നന്നേക്കുമായി അടയാളപ്പെടുത്തുക എന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ‘നീലിമ’ എന്ന ഡാൻസ് ഫിലിം. ഇത് വേദിയിൽ അവതരിപ്പിക്കുന്ന ഒരു നൃത്ത പ്രകടനത്തിന്റെ ഡോക്യുമെന്റേഷനല്ല. ക്യാമറ എന്ന മീഡിയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള നൃത്താവതരണമാണ്. അതിലെ നൃത്തഭാഷ തന്നെ വ്യത്യസ്തമാണ്. നൃത്തത്തിന്റെ ഓൺസ്ക്രീൻ അനുഭവം ഉറപ്പാക്കുന്നതിനായിരുന്നു എന്റെ ശ്രമങ്ങൾ. അതിനൊപ്പം അടുത്ത തലമുറകൾക്ക് കാണുന്നതിനു വേണ്ടി ഒരു പെർഫോമൻസിനെ ഡോക്യുമെന്റ് ചെയ്തു വയ്ക്കുക കൂടി ചെയ്യുന്നുണ്ട് ‘നീലിമ’. 

 

നീലിമ (Dance film)

ദൈർഘ്യം: 20 മിനിറ്റ്

ആശയം, സംവിധാനം, കൊറിയോഗ്രഫി: ഐശ്വര്യ വാരിയർ

രചന, സംഗീതം: വി. മാധവൻ നായർ (മാലി)

ആലാപനം: എൻ.എൻ. ശിവപ്രസാദ്

ഛായാഗ്രഹണം: മുരളീകൃഷ്ണ 

അവതരണം: വി.കെ. മാധവ് മോഹൻ

ശബ്ദം: കെ വി മുകുന്ദൻ മേനോൻ

നൃത്താവതരണം: ഐശ്വര്യ വാരിയർ

 

English Summary: Mohiniyattam Dancer Dr. Aishwarya warrier choreographs dance based on a poem of Mali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com