ADVERTISEMENT

ഭാഷയുടെ അപൂർണത തീക്ഷ്ണമായി അനുഭവിക്കാത്തവരുണ്ടാകുമോ ? 

ദൈനംദിന ജീവിതത്തിൽ അങ്ങനെയൊരു പരിമിതിയോ പരാധീതനയോ ഇല്ല. എന്നാൽ, ചിലപ്പോൾ, അപൂർവമായി, മനസ്സു നിറഞ്ഞുനിൽക്കുകയും അതൊക്കെ വാക്കുകളിലാക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരു നിമിഷം. വാക്കുകൾ ഇല്ലാതിരുന്നിട്ടല്ല. ഭാഷ പരിചയമില്ലാത്തതുകൊണ്ടുമല്ല. എന്നാലും മനസ്സിനെ അതേ പടി പകർത്താൻ കയ്യിലുള്ള വാക്കുകൾ മതിയാകുമോ എന്ന സംശയം. പേടി. മനസ്സ് പൂർണമായി വെളിപ്പെടുത്താതിരിക്കുന്നതുകൊണ്ടുമാത്രം ആഗ്രഹത്തിന്റെ നിറവ് അകന്നുപോകുമോ എന്ന ആശങ്ക.

ഇന്നു ഭാഷയതപൂർണമിങ്ങഹോ... എന്ന് ആശാൻ പാടിയത് എന്നെന്നേക്കുമാണ്. എക്കാലവും എഴുതുന്ന എല്ലാവരും സംശയിച്ചുനിന്നിട്ടുണ്ട്. അറച്ചും മടിച്ചും നിന്നിട്ടുണ്ട്. ഈ വാക്ക്. ഇതു തന്നെയാണോ തനിക്കു വേണ്ടത്. ഇതിനായിരുന്നോ താൻ തേടി നടന്നത്. എത്ര മാറ്റിയിട്ടും ഒരിക്കലും ഉചിതമായ വാക്കിൽ എത്താതിരുന്ന സങ്കടങ്ങൾ. അല്ല, വേറെൊരു വാക്കും പകരമാവില്ല, ഇതു തന്നെയാണെന്റെ വാക്ക് എന്ന ആത്മനിർവൃതി തോന്നിയ നിമിഷങ്ങൾ.

ഭാഷയുടെ അപൂർണതയെക്കുറിച്ച് ബോധവാനായിരുന്നു ബഷീറും; എല്ലാ നല്ല എഴുത്തുകാരെയും പോലെ. അല്ലെങ്കിൽ മതിലിൽ എന്തിനാണദ്ദേഹം ഇംഗ്ലിഷ് ഉപയോഗിച്ചത്. അതും കഥയുടെ ക്ലൈമാക്സിൽ. ഇംഗ്ലിഷ് അറിയാവുന്നവരും വായിച്ചുമനസ്സിലാക്കുന്നവരും ഇന്നത്തെപ്പോലെ ധാരാളമായില്ലാതിരുന്ന ഒരു കാലത്ത്. 

മലയാള പുസ്തകങ്ങളിൽ ഇന്ന് ഇംഗ്ലിഷ് അപൂർവല്ല. എത്രയോ വാചകങ്ങൾ ഇംഗ്ലിഷിൽ തന്നെ കൊടുത്തിട്ടുള്ള ഫ്രാൻസിസ് ഇട്ടിക്കോര പോലുള്ള നോവലുകൾ മലയാളത്തിൽ ബെസ്റ്റ് സെല്ലറായിട്ടുണ്ട്. എംടി അപൂർവമായി ഇംഗ്ലിഷ് വാചകങ്ങൾ മലയാളത്തിലുള്ള അടിക്കുറിപ്പ് സഹിതം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, നാളിതുവരെയുള്ള മലയാള സാഹിത്യ ചരിത്രത്തിൽ, ഒരൊറ്റ പുസ്കത്തിൽ മാത്രമായിരിക്കും ക്ലൈമാക്സിൽ രണ്ട് ഇംഗ്ലിഷ് വാചകങ്ങൾ ഒരു എഴുത്തുകാരൻ ഉപയോഗിച്ചത്. അതും ബഷീർ എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരൻ.

ജീവിതത്തിൽ നിന്നു വലിച്ചുചീന്തിയെടുത്ത ഏടുകളിലൂടെ ജീവിതവും എഴുത്തും തമ്മിലുള്ള അകലം ഇല്ലാതാക്കിയ പ്രതിഭ. ഇന്നും ബാല്യകാല സഖി എടുത്തുനോക്കൂ. ഒരു പേജ് എങ്കിലും വായിക്കൂ. എം.പി.പോൾ പറഞ്ഞത് സത്യമെന്നു ബോധ്യപ്പെട്ടും. വക്കിൽ ചോര പുരണ്ടിരിക്കുന്നു. ആ ചോരയുടെ ചുവപ്പിൽ നിന്നാണു വായിച്ചുതുടങ്ങുക. ആ വായന നീളുന്നത് ജീവിതത്തിലേക്കാണ്.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ സ്കൂളും വീടും വിട്ടിട്ടുണ്ട് ബഷീർ. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സഹിച്ച ത്യാഗങ്ങളുടെ കണക്കെടുത്താൽ ഒരു സ്വാതന്ത്ര്യസമരപ്പോരാളിയുടെയും പിന്നിലല്ല അദ്ദേഹത്തിന്റെ സ്ഥാനം. എന്നിട്ടും, അദ്ദേഹം തന്നെയല്ലേ ‘ഹു വാണ്ട്സ് ഫ്രീഡം’ എന്നു ചോദിച്ചത്. വൈ ഷുഡ് ഐ ബി ഫ്രീ എന്നു വിലപിച്ചത്. അതിന്റെ മുഴക്കം ഇന്നും മലയാളത്തിന്റെ ചക്രവാളത്തിലെ നക്ഷത്രങ്ങളിലുണ്ട്. ആ നക്ഷത്രങ്ങൾ പ്രസരിപ്പിക്കുന്ന വെളിച്ചത്തിൽ ബഷീറിനെ നമുക്കു കാണാം. തേജോമയമായ അദ്ദേഹത്തിന്റെ അക്ഷരങ്ങൾ വായിക്കാം. 

ശരിക്കും എന്താണ് സ്വാതന്ത്ര്യം ? ആ ചോദ്യമാണ് ഏറ്റവും ധീരമായി ബഷീർ ചോദിച്ചത്. ഗാന്ധിജി വായിച്ചിട്ടുണ്ടാകില്ല മതിലുകൾ എന്ന നോവൽ. വായിച്ചിരുന്നെങ്കിൽ അദ്ദേഹം ഞെട്ടുമായിരുന്നോ. ഒരിക്കലുമില്ല. ജീവിതം അദ്ദേഹത്തിനും പരീക്ഷണമായിരുന്നല്ലോ.  സത്യാന്വേഷണ പരീക്ഷണം. ബഷീറും അക്ഷരം കടയുകയായിരുന്നു; ജീവിതത്തിന്റെ സത്യം തേടി. എന്നാൽ അതാണു താൻ ചെയ്യുന്നതെന്ന് അദ്ദേഹം ഭാവിക്കുകയോ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നു മാത്രം. എന്നാൽ, രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യന്റെ ആന്തരിക ലോകത്തെ സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ജയിലിൽ കിടന്ന നാളുകളിലൊക്കെയും ഒറ്റ മോഹമായിരുന്നു. ഇരുമ്പഴികൾ തകർത്ത് പുറത്തിറങ്ങണം. വീണ്ടും പോരാടണം നാടിനുവേണ്ടി. വിദേശ ശക്തികളെ കെട്ടുകെട്ടിക്കണം. തലയുയർത്തി, നിർഭയമായ മനസ്സോടെ (പ്രിയപ്പെട്ട ടാഗോർ) സ്വന്തം നാട്ടിലൂടെ നടക്കണം. ആരുടെയും അടിമകളല്ലൈന്നും സ്വതന്ത്രരാണെന്നും ഉറക്കെ പ്രഖ്യാപിക്കണം.

എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് ബ്രിട്ടിഷ് സാമ്രാജ്യമല്ല. ഒറ്റ മനസ്സോടെ തെരുവിലിറങ്ങി സാമ്രാജ്യത്തെ വിറപ്പിച്ച ഇന്ത്യൻ രാഷ്ട്രീയ ഇഛാശക്തിയല്ല. അവളൊരുത്തിയാണ്. ആ നാരായണി. മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് കേട്ട ശബ്ദം. നീട്ടിയെറിഞ്ഞ റോസാപ്പൂക്കൾ. ചെടിക്കമ്പുകൾ. കാണണം എന്ന തീവ്രമായ മോഹം. ആ നിമിഷം അടുത്തെത്തിയപ്പോൾ, അപ്പോഴെന്തിനാണ് ജയിലിന്റെ മുറി തുറന്നത്. 

അല്ല, ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇതല്ല എന്നയാൾക്കു മലയാളത്തിൽ തന്നെ വിളിച്ചുകൂവാമായിരുന്നു. എനിക്കെങ്ങും പോകണ്ട. ജയിൽ തന്നെ മതിയെന്നു പറയാമായിരുന്നു. എത്രയും വേഗം ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ട് ഇറങ്ങുന്ന ഇടത്തേക്കു തന്നെ തിരിച്ചു ചെല്ലാമായിരുന്നു. എന്നാൽ, അതിനൊക്കെ പകരം രണ്ട് ഇംഗ്ലിഷ് വാചകങ്ങളിൽ ബഷീർ മലയാളിയെ കുരുക്കിയിട്ടു. 

basheer-book-1

ബാല്യകാലസഖിയിൽ അങ്ങനെയൊരു ചൂണ്ടയിട്ടിട്ടാണല്ലോ അദ്ദേഹം പുസ്തകം അടച്ചുവച്ചത്. അന്ന്, അവസാനമായി മജീദ് സുഹ്റയോട് പറയാൻ കാത്തുവച്ചത് എന്തായിരുന്നു. ബസിന്റെ ശബ്ദം കേട്ടു. വേഗം മജീദിനു പോകേണ്ടിവന്നു. സുഹ്റ കേട്ടില്ല. ആരും കേട്ടില്ല. എന്തായിരുന്നു മജീദ് പറയാനിരുന്നത്. 

ആർക്കു വേണം സ്വാതന്ത്ര്യം ? എന്തിനാണെന്നെ സ്വതന്ത്രനാക്കുന്നത് ? 

എന്റെ പ്രണയം സഫലമാകാത്ത നാട് എനിക്ക് സ്വതന്ത്രരാജ്യമല്ലെന്നാണ് ബഷീർ ഉറക്കെപ്പറഞ്ഞത്. അതിലും വലിയൊരു സത്യം മലയാളത്തിലെ ഒരു എഴുത്തുകാരും അന്നോ പിന്നീടോ പറഞ്ഞിട്ടില്ല. അതും കാലത്തിനു മുമ്പേ സഞ്ചരിച്ച് ഇംഗ്ലിഷിൽ തന്നെ പുതുയ തലമുറയെക്കൂടി അഭിമുഖീകരിച്ചാണ് അദ്ദേഹം അതു പറഞ്ഞത്. ആരും കേൾക്കാതെ പോകരുത്. മനസ്സിലായില്ലെന്നു നടിക്കരുത്. ഇത് കേൾക്കൂ... ആർക്കാണു സ്വാതന്ത്ര്യം വേണ്ടത്. 

വിദേശ ശക്തികൾ രാജ്യം വിട്ടതുകൊണ്ടുമാത്രം നാട് സ്വതന്ത്രമാകില്ല. മൂവർണക്കൊടി കാറ്റിൽ പാറിയതുകൊണ്ടു മാത്രം ജന്മലക്ഷ്യം സഫലമാകുന്നില്ല. പ്രണയം കൂടി സഫലമാകണം. ആത്മാവിന്റെ ദാഹം കൂടി പരിഗണിക്കപ്പെടണം. അന്ന്, അന്നു മാത്രമേ, സ്വാതന്ത്ര്യം എന്ന വാക്ക് ആഹ്ലാദത്തോടെ ആസ്വദിക്കാനും അനുഭവിക്കാനും കഴിയൂ.

അങ്ങനെയാണെങ്കിൽ, ബഷീർ കൊതിച്ച സ്വാതന്ത്ര്യം ഇന്നും നേടിയിട്ടില്ലാത്ത മനുഷ്യരുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും. അല്ലെങ്കിൽ എവിടെയെങ്കിലുമൊക്കെ. അവിടങ്ങളിൽ ഇന്നും പ്രസക്തമാണ് മതിലുകൾ. വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരൻ. വാക്കിനു മരണമില്ലെന്നു പറഞ്ഞത് ഇതാണ്. ഇതു തന്നെയാണ്. 

പ്രിയ ബഷീർ, അനർഘനിമിഷങ്ങളിലേത് യാത്രാമൊഴിയല്ലെന്ന് വിശ്വസിച്ചോട്ടെ. 

ആ സമയം, ആ നിമിഷം സമാഗതമായിട്ടില്ല. ഒരിക്കലും അങ്ങനെയൊരു നിമിഷം വരാതിരിക്കട്ടെ. എന്നാലും തോരാമഴയിൽ അങ്ങയുടെ ഓർമകൾ പെയ്തുനിറയുമ്പോൾ ആ വാക്കുകൾക്ക് എന്തൊരാഴം..... 

നീയും ഞാനും എന്നുള്ള യാഥാർഥ്യത്തിൽനിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാൻ പോകുകയാണ്.

നീ മാത്രം. 

യാത്രയ്ക്കുള്ള സമയം വളരെ അടുത്തുകഴിഞ്ഞു. 

പെയ്യുവാൻ പോകുന്ന കാർമേഘത്തെപ്പോലെ ഈ ഓർമ എന്റെ അന്തരംഗം പൊട്ടുമാറ് വിങ്ങിനിൽക്കുന്നു. 

ഞാൻ പോകയാണ്. നിന്നെ സ്നേഹിച്ചുകൊണ്ടാണെന്നു മനസ്സിലാക്കണം. 

നീ മാത്രമായി അവശേഷിക്കാൻ പോകയാണ്. 

നീ മാത്രം. 

Content Summary: Remembering Vaikom Muhammed Basheer and his Literary Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com