ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘മച്ചമ്പീ’....ഈ ഡയലോഗ് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക കൊച്ചുപ്രേമന്റെ മുഖമാണ്. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ നടൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ഏഴുനിറങ്ങൾ. അന്ന് ഈ കാണുന്ന കഷണ്ടി രൂപമായിരുന്നില്ല അദ്ദേഹത്തിന്. മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലുള്ള കൊച്ചു പ്രേമന്റെ രൂപം ഇന്നു കാണുന്നവർക്ക് അദ്ഭുതമാകും. ‘ഏഴുനിറങ്ങൾ’ എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ ഈ ‘ഫ്രീക്കൻ’ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറൽ ആകുകയുണ്ടായി. ഇന്നത്തെ തലമുറയും തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നതിന് തെളിവാണ് ആ ട്രോൾ എന്നും അത് വൈറലാകുന്നതിൽ വളരെ സന്തോഷമുണ്ടെന്നുമായിരുന്നു കൊച്ചു പ്രേമൻ മറുപടിയായി പറഞ്ഞത്. 

 

ഏഴുനിറങ്ങൾ സിനിമയിലെ കൊച്ചുപ്രേമന്റെ കഥാപാത്രത്തെക്കുറിച്ച് അറിയാൻ വിളിച്ചപ്പോൾ അദ്ദേഹം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖം വീണ്ടും പ്രസിദ്ധീകരിക്കുന്നു.

 

‘‘എന്റെ ആദ്യ സിനിമയായ ഏഴുനിറങ്ങളിലെ ഒരു രംഗമാണത്.  അന്നത്തെ ഏറ്റവും പ്രബലമായ സിനിമാ കമ്പനിയായ മഞ്ഞിലാസിന്റെ സിനിമയായിരുന്നു അത്.  യക്ഷി, അടിമകൾ, കടൽപ്പാലം, വാഴ്‌വേമായം, പുനർജ്ജന്മം തുടങ്ങിയ സത്യനും നസീറുമൊക്കെ വിലസിയ സിനിമകൾ എടുത്ത കമ്പനിയാണ് മഞ്ഞിലാസ്.  അവരുടെ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുക എന്നുള്ളത് വലിയ കാര്യമാണ്.  ഞാൻ അന്ന് നാടകത്തിൽ അഭിനയിക്കുന്ന കാലമായിരുന്നു.

 

എന്റെ  നാടകം കാണാൻ ഏഴുനിറങ്ങൾ എന്ന സിനിമയുടെ സംവിധായകൻ ഉണ്ടായിരുന്നു.  എന്റെ അഭിനയം കണ്ടു താൽപര്യം തോന്നി അദ്ദേഹം എന്നെ ആ സിനിമയിലേക്ക് വിളിച്ചു.  ജെ.സി .കുറ്റിക്കാട് എന്ന സംവിധായകൻ ആയിരുന്നു അത്.   1976-ലാണ് ആ ചിത്രം റിലീസ് ആകുന്നത്. ആ കമ്പനിയുടെ സിനിമയിൽ അഭിനയിക്കാൻ അന്നത്തെ പ്രശസ്തരായ നടീനടൻമാർ ഓടി നടക്കുന്ന സമയമാണ്.  അത്  എനിക്ക്  സ്വപ്നം പോലും കാണാൻ കഴിയാത്ത അവസരമായിരുന്നു.  പടം അന്ന് നന്നായി ഓടി.  അന്നത്തെ സൂപ്പർ താരങ്ങളായ വിധുബാലയും ജോസും ഒക്കെയായിരുന്നു നായികാനായകന്മാർ.

ഞാനും ബഹദൂർ ഇക്കയുമായിരുന്നു അതിൽ കോമഡി ചെയ്തത്.  അദ്ദേഹം എനിക്ക് വേണ്ട സഹായം എല്ലാം ചെയ്തു തന്നു.    അന്ന് എനിക്ക് നീണ്ട മുടിയും താടിയുമൊക്കെ ഉണ്ട്.   നമുക്ക് ചെലവില്ലാതെ വളർത്താൻ പറ്റുന്നത് അതല്ലേ ഉള്ളൂ.  ഞാൻ സിനിമക്കായി താടിയും മുടിയും മുറിക്കാൻ തയ്യാറായി.  പക്ഷേ സംവിധായകൻ പറഞ്ഞു ‘അത് വേണ്ട പ്രേമാ, നീ വളരെ കാര്യമായി വളർത്തുന്നതല്ലേ’ എന്ന്.  മുടിയിൽ ചില സ്റ്റൈലുകൾ ഒക്കെ ചെയ്തു അത് നിലനിർത്തി. അതിനെ  ഇപ്പോൾ ആദ്യകാല ഫ്രീക്കൻ എന്നൊക്കെ പറഞ്ഞു  കുട്ടികൾ ഷെയർ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.

 

അന്ന് ജോലിയും കൂലിയും ഒന്നും ഇല്ലാതെ നാടകം കളിച്ചു നടക്കുന്ന സമയമാണ്.  ആ സിനിമ കഴിഞ്ഞ് അവരുടെ തന്നെ ‘ഇവർ’ എന്ന സിനിമയിലേക്കും എന്നെ വിളിച്ചു.  പക്ഷേ അതിന്റെ ഷൂട്ട് മദ്രാസിൽ വച്ചായിരുന്നു.  അന്ന് വീട്ടുകാർ പോകാൻ അനുവാദം തന്നില്ല.  മനസ്സില്ലാ മനസ്സോടെ ആ അവസരം വിടേണ്ടി വന്നു.  പിന്നെ വീണ്ടും നാട്ടിൻപുറത്ത്  പിള്ളേര്‍ നാടകം എഴുതി അതിൽ കളിച്ചു നടന്നു.  പിന്നീട് പ്രഫഷനൽ നാടകത്തിലേക്ക് തിരിഞ്ഞു.  ദില്ലിവാലാ രാജകുമാരനാണ് പിന്നീട് അഭിനയിച്ച സിനിമ.  അന്ന് മുതൽ ഇന്നുവരെ സിനിമക്ക് ഒരു കുറവുമില്ല.  മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു.  അടുത്തിടെ അഭിനയിച്ചത് മമ്മൂക്കയുടെ പ്രീസ്റ്റിൽ ആണ്.  മോഹൻലാലിന്റെ ആറാട്ടിലും നല്ലൊരു വേഷം ചെയ്തിട്ടുണ്ട്.  ഇടക്ക് രണ്ടുമൂന്നു ചെറിയ ചിത്രങ്ങൾ ചെയ്തു.  ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും  ലോക്ഡൗൺ ആയത്.

 

രാവിലെ കുറച്ചു സുഹൃത്തുക്കൾ ആണ് ഈ ട്രോള് അയച്ചു തന്നത്.  മച്ചമ്പിയെ ഞാൻ പണ്ട് ഫ്രീക്കൻ ആയിരുന്നു കേട്ടോ എന്നെഴുതിയ ആ ട്രോ‍ള്‍ ഞാൻ വളരെയധികം ആസ്വദിച്ചു.  ആദ്യമായി അഭിനയിച്ച സിനിമയിലെ ഒരു രംഗം കണ്ടു എന്നെ ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞല്ലോ.  ആ ചിത്രം നന്നായി വൈറൽ ആകുന്നുണ്ടെന്നാണ് കേട്ടത്.  ഇന്നത്തെ കുട്ടികളും നമ്മെ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.’–കൊച്ചുപ്രേമൻ പറയുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com