ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ന്യൂഡൽഹി ∙ ‘ജയിലിൽനിന്നു പുറത്തുവരുന്ന കുടുംബാംഗത്തെ മാലയിട്ടു സ്വീകരിക്കുന്നതിൽ എന്താണു തെറ്റ്?’ ചോദ്യം അംഗീകരിക്കാമായിരുന്നു, സർക്കാരല്ല ചോദിച്ചതെങ്കിൽ. ബിൽക്കീസ് ബാനോ കേസിൽ കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനുംവേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവാണ് സുപ്രീം കോടതിയിൽ ചോദ്യമുന്നയിച്ചത്. ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 കുറ്റവാളികൾക്ക് ഗോധ്​ര സബ്ജയിലിനു മുന്നിലും വിശ്വഹിന്ദു പരിഷത്ത് ഓഫിസിലും പൂമാലയണിയിച്ചുള്ള സ്വീകരണം ലഭിച്ചു. ഇത് അഭിഭാഷക ഇന്ദിര ജയ്സിങ് പരാമർശിച്ചപ്പോഴായിരുന്നു അതിലെന്തു തെറ്റെന്ന സർക്കാർ അഭിഭാഷകന്റെ ചോദ്യം.

ബിൽക്കീസ് ബാനോയുടെ കേസിൽ കേന്ദ്രവും ഗുജറാത്ത് സർക്കാരും സ്വീകരിച്ച നിലപാടുകളിൽ ഈ മാലയിടൽ സമീപനം നേരത്തെതന്നെ വ്യക്തമായിരുന്നു. പീഡനത്തിന് ഇരയാകുന്നവർക്കും കൊല ചെയ്യപ്പെടുന്നവരുടെ കുടുംബത്തിനുവേണ്ടി ശക്തമായി കേസ് മുന്നോട്ടുകൊണ്ടുപോകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, ബിൽക്കീസിന്റെ കേസിൽ‍ മറിച്ചാണ് സംഭവിച്ചത്. പ്രതികൾ ശിക്ഷിക്കപ്പെടാൻ മാത്രമല്ല, അവർക്കു ലഭിച്ച ഇളവ് റദ്ദാക്കാനും ബിൽക്കീസ് പോരാടേണ്ടിവന്നു – കേന്ദ്ര, സംസ്ഥാന സർ‍ക്കാരുകളെ എതിർകക്ഷിയാക്കി

ഇല്ലാത്ത അധികാരം ഉപയോഗിച്ച് അല്ലെങ്കിൽ മഹാരാഷ്ട്ര സർക്കാരിന്റെ അധികാരം കവർന്നെടുത്ത് ഗുജറാത്ത് സർക്കാർ പ്രതികളെ മോചിപ്പിച്ചെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ. കേന്ദ്ര സർക്കാരിനും പങ്കുള്ള നടപടിയായിരുന്നു ഇത്. സിബിഐ അന്വേഷിച്ച കേസായതിനാൽ പ്രതികളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെയും അനുമതി ആവശ്യമായിരുന്നു. 2022 ജൂൺ 28ന് ഇതു സംബന്ധിച്ച അപേക്ഷ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കു ലഭിച്ചു; ജൂലൈ 11ന് കേന്ദ്രം അനുമതി നൽകി. ഹീനകൃത്യം ചെയ്ത കുറ്റവാളികൾ മോചനം അർഹിക്കുന്നില്ലെന്ന് നേരത്തേ സിബിഐ നിലപാടെടുത്ത വിഷയത്തിലായിരുന്നു കേന്ദ്രത്തിന്റെ പിന്തുണ.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിലപാടു പറയാൻ ഒരേ അഭിഭാഷകൻ എന്നതിൽതന്നെ പൊതുസമീപനം വ്യക്തം. 2019 ൽ, ബിൽക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി പറഞ്ഞപ്പോൾ അതിനും ഗുജറാത്ത് സർക്കാർ തയാറായില്ല. വേണമെങ്കിൽ 5 ലക്ഷം നൽകാമെന്നു പറഞ്ഞു. 50 ലക്ഷം നഷ്ടപരിഹാരമെന്നത് സർക്കാരിന്റെ പദ്ധതിയിൽപെടുന്ന കാര്യമല്ലെന്നും വിധി ചോദ്യം ചെയ്യുമെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. കോടതി സ്വരം കടുപ്പിച്ചപ്പോൾ, 5 മാസം കഴിഞ്ഞാണ് തുക നൽകാമെന്ന് സർക്കാർ സമ്മതിച്ചത്. അതും കോടതിയലക്ഷ്യ ഹർജി നൽകിയപ്പോൾ മാത്രം.

ഇന്നലത്തെ വിധിയിൽ, ശിക്ഷയിളവു സംബന്ധിച്ച തത്വങ്ങൾ വിശദീകരിച്ചപ്പോൾ നാഥുറാം ഗോഡ്സെയുടെ സഹോദരൻ ഗോപാൽ വിനായക് ഗോഡ്സെയുടെ കേസിലെ വിധിയും പരാമർശിച്ചത് ശ്രദ്ധേയമായി. ഗാന്ധിജിയുടെ വധത്തിലേക്കു നയിച്ച ഗൂഢാലോചനയ്ക്കു ശിക്ഷിക്കപ്പെട്ട ഗോപാൽ ഗോഡ്സെ, ശിക്ഷയിളവു ലഭിക്കാത്തതു ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് 1961 ജനുവരി 12ന് കോടതി വിധി പറഞ്ഞത്. ജീവപര്യന്തം തടവുശിക്ഷയെന്നാൽ ജീവിതാന്ത്യംവരെയാണെന്നും 14 വർഷം ജയിലിൽ കഴിഞ്ഞെന്ന പേരിൽ ശിക്ഷയിളവിന് അവകാശം ലഭിക്കില്ലെന്നും അന്നു കോടതി പറഞ്ഞു.

English Summary:

Bilkis Bano's case: central government involvement in releasing the criminals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com