ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ–ചൈന അതിർത്തിയിലെ പിരിമുറുക്കം അയഞ്ഞുതുടങ്ങിയെന്നും സൈനികനിലപാടിന്റെ കാര്യത്തിൽ താമസിയാതെ ധാരണയുണ്ടായേക്കുമെന്നും 4 ദിവസം മുൻപു നയതന്ത്രതലങ്ങളിൽ നിന്നുവന്ന സൂചന അസ്ഥാനത്താണെന്നു കരസേനാ മേധാവിയുടെ പ്രസ്താവന സൂചിപ്പിക്കുന്നു. അതിർത്തിയിലെ നിലപാടു സംബന്ധിച്ചു തീരുമാനങ്ങളെടുക്കേണ്ടത് അവിടത്തെ സുരക്ഷയുടെ ചുമതലയുള്ള കോർ കമാൻഡർമാരാണെന്നാണു സേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്നലെ പറഞ്ഞത്. 

അതിർത്തിയിലെ സൈനികനിലപാടു സംബന്ധിച്ച ചർച്ചകളിൽ പുരോഗതിയുണ്ടെന്നു 4 ദിവസം മുൻപു ചൈനീസ് പക്ഷത്തുനിന്നു പ്രസ്താവന വന്നിരുന്നു. എന്നാൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണു സേനാ മേധാവിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. അതിർത്തിയിലെ തർക്കത്തിൽ ഇരുപക്ഷവും തമ്മിലുള്ള അന്തരം വളരെ കുറഞ്ഞിട്ടുണ്ടെന്നും ചില സ്ഥലങ്ങളിൽ ധാരണയ്ക്കു സാധ്യതയുണ്ടെന്നുമായിരുന്നു ചൈനീസ് പ്രസ്താവനകളിൽ പ്രതിഫലിച്ചിരുന്നത്. നേരത്തേ ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തിയിരുന്ന ചില പ്രദേശങ്ങളിൽ വീണ്ടും പട്രോളിങ് നടത്താവുന്ന സാഹചര്യം വരികയാണെന്നും സൂചന നൽകിയിരുന്നു. എന്നാൽ 2020 നു മുൻപുള്ള സ്ഥിതിയിലേക്കു തിരിച്ചെത്തും വരെ നിലവിലുള്ള സൈനികവിന്യാസം തുടരേണ്ടിവരുമെന്നാണു സേനാ മേധാവിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. 

പരസ്പരം പോരാടുന്ന റഷ്യയെയും യുക്രെയ്നിനെയും രമ്യതയിലേക്കു കൊണ്ടുവരാൻ ചൈന നടത്താനുദ്ദേശിക്കുന്ന ശ്രമങ്ങൾക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമായി വന്നപ്പോഴാണ് അതിർത്തിയിൽ വെള്ളക്കൊടി വീശുന്നതെന്നാണു നിഗമനം. വിശ്വസനീയമായ ഉറപ്പില്ലാതെ ഒരു ധാരണയ്ക്കും മുതിരരുതെന്ന നിലപാടിലാണ് സൈനികനേതൃത്വം. 

ഇസ്‌ലാമാബാദിൽ ഈ മാസം 15-16നു നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ ഇന്ത്യൻ സഹകരണം ഉറപ്പാക്കാനും ചൈനയുടെ ശ്രമമുണ്ട്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന് ഉറപ്പായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com