നമ്മുടെ നിയമനിർമാണ സഭകളിൽ അംഗങ്ങളായവരിൽ ബിഷപ്പുമാരും വൈദികരും

Mail This Article
ബിഷപ്പും വൈദികരും മുൻപു നിയമസഭാ സാമാജികരായിരുന്ന ചരിത്രം കേരളത്തിലുണ്ട്. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ കോട്ടയം രൂപതയുടെ മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ 1921 നവംബർ 9ന് അനുദ്യോഗസ്‌ഥ അംഗമായി പങ്കെടുത്തു.
തൊടുപുഴ – കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ നിന്ന് ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയും (കുരുവിള കുറിയാക്കോസ്) കൗൺസിലിൽ (1922 – 1925) അംഗമായിരുന്നു. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത വൈദിക സ്ഥാനികരിൽ ഒരാളായിരുന്നു. ഇവർ ഇരുവരും മാത്രമാണ് എംഎൽസിമാരായ വൈദികർ.
തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ (പോപ്പുലർ അസംബ്ലി) ഇരുപതിൽ പരം വൈദികർ അംഗങ്ങളായിരുന്നു.മൂവാറ്റുപുഴ താലൂക്ക് രണ്ടാം ഗ്രൂപ്പിന്റെ പ്രതിനിധിയായ കോനാട്ട് കോര മാത്തൻ മൽപാൻ ശ്രീമൂലം പ്രജാസഭയുടെ 10, 11 സമ്മേളനങ്ങളിൽ (1914, 1915) പങ്കെടുത്തു. ചങ്ങനാശേരി പട്ടണ പരിഷ്കരണ കമ്മിറ്റി പ്രതിനിധിയായി 15–ാം സമ്മേളനത്തിൽ (1919) ഫാ. തോമസ് എം. മുരിക്കൽ സംബന്ധിച്ചു.
നാമനിർദേശം ചെയ്യപ്പെട്ട അംഗമായി 20–ാം സമ്മേളനത്തിൽ (1924) ഫാ. പി.ജെ. ജോൺ സംബന്ധിച്ചു. രാമമംഗലം പുലയങ്കാട്ടിൽ കുടുംബാംഗമായ അദ്ദേഹം നേരത്തെ പറവൂർ പരിഷ്കരണ കമ്മിറ്റി പ്രതിനിധിയായി 20–ാം സമ്മേളനത്തിലും (1920) പങ്കെടുത്തിരുന്നു. ഫാ. എ.ജെ. മിഖായേൽ കായംകുളം പട്ടണ പരിഷ്കരണ കമ്മിറ്റിയുടെയും മുനിസിപ്പൽ കൗൺസിലിന്റെയും പ്രതിനിധി എന്ന നിലയിൽ 5 പ്രാവശ്യം (1915, 1917, 1919, 1925, 1926) ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 1926 ഒക്ടോബർ 24ന് മിഖായേൽ മാർ ദിവന്നാസിയോസ് എന്ന പേരിൽ യാക്കോബായ സഭയിൽ മെത്രാപ്പൊലീത്തയായി. കോട്ടയത്തിന്റെയും തെക്കൻ ഭദ്രാസനങ്ങളുടെയും ചുമതല വഹിച്ചു.
English Summary: Priests in Kerala assembly