ചെയ്തതെല്ലാം ശരിയെന്ന് വനംമേധാവിയുടെ റിപ്പോർട്ട്; ന്യായീകരിച്ച് ചീഫ് വൈൽഡ്‌ലൈഫ് വാർഡനും

Mail This Article
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ മരം മുറി ഉത്തരവു വിഷയത്തിൽ വനം ഉദ്യോഗസ്ഥർ ചെയ്തത് ശരിയെന്നു വനം മേധാവി പി.കെ. കേശവൻ റിപ്പോർട്ട് നൽകി. പാട്ടക്കരാർ വ്യവസ്ഥകൾ പ്രകാരം മരങ്ങൾ മുറിക്കാൻ നിയമപ്രകാരം തമിഴ്നാടിന് അധികാരമുണ്ടെന്നും അതു പ്രകാരമാണു തമിഴ്നാട് സർക്കാർ സംസ്ഥാന വനം വകുപ്പിനെ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വനം മേധാവി പി.കെ.കേശവനോടും ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇന്നലെ മന്ത്രിക്കു റിപ്പോർട്ട് നൽകി.
മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്ന ഉത്തരവ് ഉദ്യോഗസ്ഥതല യോഗത്തിൽ എടുത്ത തീരുമാനമാണെന്നും സുപ്രീം കോടതി നിർദേശങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത് എന്നുമാണു വനം മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നത്. 2001, 2006 വർഷങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ഉത്തരവ് ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരെ അറിയിക്കാത്തതിനെക്കുറിച്ചു വനം മേധാവിയുടെ റിപ്പോർട്ടിൽ പരാമർശം ഇല്ലെന്നാണ് അറിയുന്നത്. മരം മുറിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ റിപ്പോർട്ടിലെ വിശദീകരണം.
English Summary: Mullaperiyar tree cutting order