വന്യമൃഗങ്ങളെ തടയാനുള്ള കേന്ദ്രഫണ്ട് പകുതി മാത്രം ചെലവിട്ട് കേരളം; പാഴായത് 30.15 കോടി

Mail This Article
കോഴിക്കോട് ∙ ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറുന്നത് തടയാനും സംരക്ഷണം ഉറപ്പുവരുത്താനും കേന്ദ്രം അനുവദിക്കുന്ന ഫണ്ടിൽ കേരളം വിനിയോഗിക്കുന്നത് പകുതി മാത്രം. 2014 മുതല്‍ 2020 വരെ 62.89 കോടി രൂപ അനുവദിച്ചതിൽ കേരളം വിനിയോഗിച്ചത് 32.74 കോടി മാത്രമാണെന്ന് കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. പാഴായത് 30.15 കോടി രൂപ.
സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ തുക ലഭിക്കുന്നതു കൊണ്ടാണു പൂർണമായും വിനിയോഗിക്കാൻ സാധിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിശദീകരണം. പ്രൊജക്ട് ടൈഗർ, പ്രൊജക്ട് എലിഫന്റ്, ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് തുടങ്ങി വിവിധ പദ്ധതികളിൽ പെടുത്തിയാണ് 60% കേന്ദ്ര ഫണ്ട് അനുവദിക്കുന്നത്. 40% സംസ്ഥാനവും കണ്ടെത്തണം. പദ്ധതി തുകയുടെ 80% ആദ്യ ഘട്ടത്തിൽ നൽകുകയും വിനിയോഗ സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്കു ശേഷിക്കുന്ന തുക നൽകുകയുമാണ് പതിവ്.
എന്നാൽ പലപ്പോഴും ആദ്യ ഘട്ട തുക ലഭിക്കുമ്പോഴേക്കും സാമ്പത്തിക വർഷം അവസാനിക്കാറാവും. തുക വിനിയോഗിക്കാതെ തിരികെ നൽകേണ്ടി വരികയും ചെയ്യും എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. സംസ്ഥാന വിഹിതമായുള്ള 40% തുക ഉപയോഗിച്ചാണ് പ്രധാനമായും ജോലികൾ പൂർത്തിയാക്കുന്നതെന്നും വനംവകുപ്പ് ഉന്നതർ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വർഷം 380 ലക്ഷം രൂപ നൽകിയതിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം നൽകിയിട്ടില്ല.
വനാതിർത്തികൾ സൗരോർജ വേലി, റെയിൽ വേലി, കിടങ്ങുകൾ എന്നിവ ഉപയോഗിച്ച് വേർതിരിക്കുന്നതിനും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കു കടക്കുന്നതു തടയുന്നതിനുമാണ് ഈ ഫണ്ട് പ്രധാനമായും വിനിയോഗിക്കേണ്ടതെന്ന് വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കുന്നു. വനത്തിനുള്ളിൽ മൃഗങ്ങൾക്കു തീറ്റയും വെള്ളവും ലഭ്യമാക്കാൻ വേണ്ട പദ്ധതികളും നടപ്പാക്കണം.
വർഷം, കേന്ദ്ര സഹായം, കേരളത്തിന്റെ വിനിയോഗം എന്ന ക്രമത്തിൽ.
(തുക ലക്ഷത്തിൽ)
2014–15: 818.49, 375.39
2015–16: 967.38, 456.36
2016–17: 1928.42, 584.50
2017–18: 900.83, 595.18
2018-19: 1293.40, 688.15
2019–20: 845.02, 575.08
2020–21: 380.65, നൽകിയിട്ടില്ല.
English Summary: Kerala using only half of allotted fund to protect wild animals