പ്രതി ജൂഡോ ചാംപ്യൻ, യുവതിയുടെ കഴുത്തിനും തലയ്ക്കും പരുക്ക്: എസ്പി

Mail This Article
മലപ്പുറം ∙ കൊണ്ടോട്ടി പീഡനശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ്.സുജിത് ദാസ് പറഞ്ഞു. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ്പി വ്യക്തമാക്കി.
പ്രതി ജൂഡോ ചാംപ്യനെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരുക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ 15 വയസ്സുകാരനാണ് പൊലീസ് കസ്റ്റഡിയിലായത്. താനാണ് ഉപദ്രവിച്ചതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ അതേനാട്ടുകാരനായ 15 വയസ്സുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഉപദ്രവിച്ചതു താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ഹോമിൽ ഹാജരാക്കും. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണു പ്രതിയെന്നും കണ്ടാൽ തിരിച്ചറിയാനാകുമെന്നും യുവതി നേരത്തേ വ്യക്തമാക്കിയിരുന്നു. യുവതി പഠന ആവശ്യത്തിനായി പോകുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു.
ഇയാളുടെ പിടിയിൽനിന്നു കുതറിയോടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. യുവതി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു
English Summary: Kondotty rape attempt Case: Malappuram SP on Police investigation