മാതാപിതാക്കളും സഹോദരനും കുടുങ്ങി; മഴയും മണ്ണിടിച്ചിലും താണ്ടി ഒടുവിൽ അജയൻ എത്തി

Mail This Article
സീതത്തോട് (പത്തനംതിട്ട)∙ ആനത്തോട് അണക്കെട്ടിനു സമീപം താമസിക്കുന്ന അച്ഛനും അമ്മയും സഹോദരനും ഏതാനും ദിവസമായി ദുരിതപൂർണമായ അവസ്ഥയിലെന്ന് കേട്ടപ്പോൾ മുതൽ മൂത്ത മകൻ അജയന്റെ മനസ്സിൽ തീയായിരുന്നു. അടുത്ത പുരയിൽനിന്ന് അരി വാങ്ങി കഞ്ഞിവച്ചതായി കേട്ടെങ്കിലും വിശ്വസിച്ചില്ല. രണ്ടു തവണയായി ഇവർക്കുള്ള ഭക്ഷണസാധനങ്ങളും കൊണ്ട് അരണമുടി വരെ എത്തിയെങ്കിലും മടങ്ങിപ്പോകേണ്ടി വന്നു അജയനും സംഘത്തിനും.
ഗവി റോഡിൽ അരണമുടിക്കു സമീപം മണ്ണിടിഞ്ഞതിനാൽ സഹായവുമായി ചെല്ലാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിലായിരുന്നു അജയൻ. എങ്കിലും വെള്ളിയാഴ്ച രാവിലെ അരണമുടിയിൽ വീണ്ടും എത്തി. മല കയറി നടന്നാണെങ്കിലും മാതാപിതാക്കൾക്കു സമീപം എത്തണമെന്ന തീരുമാനത്തിലാണ് അജയനും ബന്ധുക്കളായ സുകുമാരനും സജിത്തും കൂടി ബൈക്കിൽ യാത്ര തിരിച്ചത്. ഉച്ചയോടെ മണ്ണ് നീക്കം ചെയ്യുമെന്ന് അറിഞ്ഞതോടെ മൂവരും കാത്തുനിന്നു.
ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ മരാമത്ത് വിഭാഗത്തിന്റെ വാഹനം പോയതിനു പിന്നാലെ പോയ ആദ്യ വാഹനം അജയന്റെ ബൈക്കായിരുന്നു. ആനത്തോട് അണക്കെട്ടിൽ ആദിവാസികളുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യക്കൃഷി പരിപാലനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാനാണ് അജയന്റെ പിതാവ് മൂഴിയാർ സായിപ്പിൻകുഴിയിൽ താമസിക്കുന്ന സന്തോഷ്, മാതാവ് അനിത, സഹോദരൻ രാഹുൽ എന്നിവർ രണ്ടാഴ്ച മുൻപ് ആനത്തോട്ടിൽ എത്തിയത്. തിരികെ പോകാനുള്ള തയാറെടുപ്പിനിടെ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഇവർ ഉൾപ്പെടെയുള്ളവർ ആനത്തോട്ടിൽ കുടുങ്ങുകയുമായിരുന്നു.
രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാത്രമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. മടങ്ങി പോകേണ്ട ദിവസം നീണ്ടതോടെ ഭക്ഷണ സാധനങ്ങൾ എല്ലാം തീർന്നു. വാഹനങ്ങൾ ഇല്ലാതിരുന്നതും കനത്ത മഴയും കാരണം ഊരിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലുമായി. സന്തോഷിന്റെ ഷെഡിനു സമീപം താമസിക്കുന്ന തങ്കയ്യായുടെ ഊരിൽ നിന്നാണ് അത്യാവശ്യം അരി കിട്ടിയിരുന്നത്. സന്തോഷിന്റെ റേഷൻ കാർഡ് ആങ്ങമൂഴിയിലാണ്. ഗവിയിൽ റേഷൻ കടയിൽനിന്ന് തങ്കയ്യായിക്കു ആവശ്യമായ ഭക്ഷണ സാധനങ്ങൾ കിട്ടിയതു കാരണം സന്തോഷും കുടുംബവും പട്ടിണിയില്ലാതെ ഈ ദിവസങ്ങളിൽ കഴിഞ്ഞതായി അജയൻ പറഞ്ഞു.
English Summary: Pathanthamthitta: Several Stucked at Anathode Due to Landslide