പുതുവർഷാഘോഷം: കൊച്ചിയിലേക്ക് രാസലഹരി ഒഴുകുന്നു, 15 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി

Mail This Article
കൊച്ചി ∙ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് രാസലഹരിമരുന്നിന്റെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസ് കര്‍ശന മാര്‍ഗരേഖ കൊണ്ടുവന്നു. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്നും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നും നിര്‍ദേശം നല്‍കും.
ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ 300 ഗ്രാം എംഡിഎംഎയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് റജിസ്റ്റര്‍ ചെയ്ത 6 കേസുകളിലെ പ്രതിപട്ടികയില്‍ 19 വയസ്സുകാരിയുള്‍പ്പെടെ 23 പേരുണ്ട്. മറ്റു ജില്ലകളില്‍ നിന്നെത്തി കൊച്ചി നഗരത്തില്‍ മുറി വാടകയ്ക്കെടുത്ത് തങ്ങിയായിരുന്നു ലഹരിയിടപാടുകള്‍.
കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,707 കേസുകളാണ്. 3,214 പേര് അറസ്റ്റിലായി. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം 293 ഗ്രാം എംഡിഎംഎ എങ്കില്‍ ഈ വര്‍ഷം പിടികൂടിയത് ഒന്നേകാല്‍ കിലോയിലേറെയാണ്. ഹാഷിഷ് ഓയിലിന്റെ അളവ് 158ഗ്രാമില്‍നിന്ന് മൂന്നേകാല്‍ കിലോയിലേക്കെത്തി. എന്നാല്‍ കഞ്ചാവിന്റെ അളവ് 135കിലോയില്‍ നിന്ന് 75 ആയി കുറഞ്ഞിട്ടുണ്ട്.
English Summary: New year party in Kochi; City police to issue regulations, tighten security