ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദേശങ്ങളിൽ മാറ്റമില്ല. നികുതി നിർദേശങ്ങൾ മാറ്റില്ലെന്ന് ബജറ്റു ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നികുതി വർധനയെ ന്യായീകരിച്ചാണ് ധനമന്ത്രി സംസാരിച്ചത്. അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നികുതി നിർദേശങ്ങൾ മാറ്റാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

നികുതി വർധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ലെന്നു മന്ത്രി പറഞ്ഞു. 60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്കരണങ്ങൾ ആവശ്യമാണ്. 1970ൽ ഏർപ്പെടുത്തിയ നികുതിയാണ് പഞ്ചായത്തുകളിൽ വാങ്ങിക്കുന്നത്. ഇന്ത്യയിലെ തന്നെ കുറഞ്ഞ നികുതിയാണിത്. ബജറ്റിൽ നികുതി വർധിപ്പിച്ചതിന്റെ ഗുണം പഞ്ചായത്തുകൾക്കാണു ലഭിക്കുന്നത്. മോട്ടർ വാഹന നികുതി പരിഷ്കരിച്ചതു മറ്റു സംസ്ഥാനങ്ങളിലെ നികുതി കണക്കിലെടുത്താണ്. മദ്യത്തിനു രണ്ടു വർഷമായി നികുതി കൂട്ടിയിട്ടില്ല. 500 രൂപയ്ക്കു താഴെയുള്ള മദ്യമാണു സംസ്ഥാനത്തു കൂടുതലും വിൽക്കുന്നത്. അതിനു വില കൂട്ടിയിട്ടില്ല. 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിനാണ് കുപ്പിക്ക് 40 രൂപ കൂടിയത്. 7500 കോടിരൂപയാണ് ഇന്ധന സെസിലൂടെയും സർചാർജിലൂടെയും കേന്ദ്രം പിരിക്കുന്നത്. 20 രൂപയാണ് ഒരു ലീറ്റർ ഇന്ധനത്തിനു കേന്ദ്രം ഈടാക്കുന്നത്. സാമൂഹിക സുരക്ഷയ്ക്കായാണ് ഇന്ധന സെസ് ഇനത്തിൽ രണ്ടു രൂപ വർധിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

Read also: പ്രണയദിനത്തിൽ പശുവിനെ പുണരൂ; ‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം‌

പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന് ബാലഗോപാൽ മറുപടി പ്രസംഗം ആരംഭിച്ചപ്പോൾ പറഞ്ഞിരുന്നു. ഇത്രയും പ്രതീക്ഷിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകത്തു നടക്കുന്നതു കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം പ്രതിപക്ഷത്തോടു ചോദിച്ചു.

Read also: തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ വിമാനം ഇടിച്ചിറക്കി

കാടു കാണാതെ മരം കാണുന്നതുപോലെ, ഇവിടുത്തെ പ്രശ്നങ്ങൾ കാണാതെയാണ് പ്രതിപക്ഷം പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. ഓരോ ബജറ്റ് വരുമ്പോഴും മോശമാണെന്നു പ്രതിപക്ഷം പറയും. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിച്ചുരുക്കുന്ന സാഹചര്യത്തിൽ വേണം ബജറ്റിനെ വിലയിരുത്തേണ്ടത്. കേന്ദ്രസർക്കാർ കോർപറേറ്റുകൾക്കു വലിയ നികുതി ഇളവാണ് നൽകുന്നത്. കോർപറേറ്റ് നികുതി 30 ശതമാനമായിരുന്നത് 22 ശതമാനമാക്കി. രണ്ടരലക്ഷം കോടിരൂപയുടെ ഇളവാണ് ഇതിലൂടെ കോർപറേറ്റുകൾക്കു ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും കേന്ദ്രവിഹിതം കുറഞ്ഞു. കേരള ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു കൂടുതൽ പണം അനുവദിച്ചു. ഇവിടെ സൗകര്യം ഒരുക്കിയാൽ വിദേശത്തേക്കു പോയവർ തിരികെ വരും.

Read also: മോദി– അദാനി ബന്ധം: ‘രാഹുലിന്റെ പരാമർശം നീക്കണം’, നടപടി വേണമെന്ന് ബിജെപി

ക്ലിഫ് ഹൗസിൽ പശുത്തൊഴുത്തിനു 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ ഉൾപ്പെടെ ആകെ അറ്റകുറ്റപ്പണികൾക്കാണ് 42 ലക്ഷം ചെലവായത്. 11,000 കോടിരൂപ നികുതി ഇനത്തിൽ വരുമാനം വർധിച്ചതായി മന്ത്രി പറഞ്ഞു. ജിഎസ്ടി പിരിവ് 25% വർധിച്ചു. വാറ്റ് 20% വർധിച്ചു. ധനക്കമ്മിയും ആകെ കടവും കുറ‍ഞ്ഞു. സ്വർണത്തിന്റെ മേഖലയിൽ നികുതി വരുമാനം വരാനുണ്ട്. ഐജിഎസ്ടി കലക്‌ഷൻ കൃത്യമായി നമുക്കു ലഭിക്കുന്നില്ല. അതിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നു. ജിഎസ്ടിയേക്കാള്‍ പഴയ നികുതി സമ്പ്രദായമായിരുന്നു സംസ്ഥാനത്തിനു നല്ലത്. എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 10 കോടി അനുവദിച്ചു. 10 കോടിരൂപ തുർക്കിയിലെ ദുരിതാശ്വാസത്തിനായി നൽകും.

Read also: ‘അനുമതി ചോദിച്ചിട്ടില്ല; തുർക്കിയിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ പാക്ക് വ്യോമപാത ഒഴിവാക്കി’

‘‘സാധാരണയായി ബജറ്റിൽ പ്രഖ്യാപിക്കുന്ന നികുതികൾ പിന്നീട് കുറയ്ക്കാറില്ല. ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങൾ അവർ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും. 

പിണറായി സർക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമർശകർ. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്സിഡികൾ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് അവരുടേത്’’ – അദ്ദേഹം പറഞ്ഞു.

ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചുകൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവു രണ്ടു ശതമാനമാകാൻ കാരണം. നികുതി പിരിവിൽ പരാജയം ഉണ്ടായെന്നും കള്ളക്കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഒരു രൂപ കുറയ്ക്കുന്നത് ആദ്യം പരിഗണിച്ചിരുന്നെങ്കിലും അത് ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന് എന്നാണ് സൂചന. സെസ് കുറച്ചാൽ പ്രതിപക്ഷ സമരത്തിന്‍റെ വിജയമായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് കാരണം. വലിയ തോതിലുള്ള പ്രതിഷേധം നികുതി നിർദേശത്തിനെതിരെ ഉയർന്നിട്ടില്ല എന്നും സർക്കാർ വിലയിരുത്തുന്നു. ഭൂമിയുടെ ന്യായവില 20 ശതമാനമായി കൂട്ടിയത് 10 ശതമാനമായി കുറയ്ക്കാനിടയുണ്ട്. ഏപ്രിൽ ഒന്നു മുതലാണ് ബജറ്റ് പ്രഖ്യാപനങ്ങൾ നിലവിൽ വരുന്നത്.

English Summary: Kerala govt not to reduce fuel cess and other tax recommendations in Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com