യുവകർഷകന്റെ മരണം: സമരം കടുപ്പിക്കാൻ സംഘടനകൾ, ഹരിയാനയിൽ റോഡ് തടയും

Mail This Article
ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയായ ഖനൗരിയിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ യുവകർഷകൻ കൊല്ലപ്പെട്ടതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഇപ്പോഴത്തെ പ്രതിസന്ധിക്കും കർഷകന്റെ മരണത്തിനും പൂർണ ഉത്തരവാദി സർക്കാരാണെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ആരോപിച്ചു. ഹരിയാനയിൽ ഇന്നു റോഡ് തടയുമെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സമരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നു ചർച്ച ചെയ്യാൻ ദേശീയ കോ–ഓർഡിനേഷൻ കമ്മിറ്റിയും ജനറൽ ബോഡിയും ചേരും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ‘ദില്ലി ചലോ’ മാർച്ച് 2 ദിവസത്തേക്കു നിർത്തിവയ്ക്കാനാണു തീരുമാനം. ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പഞ്ചാബ് ഭട്ടിൻഡ സ്വദേശി ശുഭ് കരൺ സിങ്ങാണ് (21) മരിച്ചത്. ശുഭിന്റെ മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നു പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിങ് മാൻ പറഞ്ഞു.
Read Also: ‘മോദിയുടെ അഹങ്കാരം’: യുവ കർഷകൻ മരിച്ചതിൽ വിമർശനവുമായി രാഹുൽ ഗാന്ധി...
ശംഭു, ഖനൗരി അതിർത്തികളിലെ സംഘർഷങ്ങളിൽ 160ലേറെ കർഷകർക്കു പരുക്കേറ്റുവെന്നാണു വിവരം. ശംഭു അതിർത്തിയിൽ കണ്ണീർവാതകം പ്രയോഗിച്ചതോടെയാണു സംഘർഷം തുടങ്ങിയത്. കല്ലും കുപ്പികളുമായി കർഷകരും എതിർത്തു. ദത്താ സിങ്‌വാല അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വളഞ്ഞ കർഷകർ മുളകുപൊടി പ്രയോഗിച്ചുവെന്നും വടി കൊണ്ട് അടിച്ചുവെന്നും 12 പൊലീസുകാർക്കു പരുക്കേറ്റുവെന്നും ജിൻഡ് എസ്പി പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെ 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നീ സംഘടനകളാണു 13നു ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. സമരക്കാരെ തടയാൻ ബാരിക്കേഡുകളും മുള്ളുവേലികളും മറ്റുമായി വൻ സന്നാഹം പൊലീസ് ഒരുക്കിയിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ 14,000ത്തിലേറെ കർഷകർ അണിനിരന്നിട്ടുണ്ടെന്നു പഞ്ചാബ് പൊലീസ് പറഞ്ഞു. 1200 ട്രാക്ടർ–ട്രോളികളും 300 കാറുകളും 10 മിനി ബസുകളും കർഷകർ അതിർത്തിയിൽ എത്തിച്ചിരുന്നു.
- 1 year agoFeb 24, 2024 05:23 PM IST
കർഷകരുടെ പാർട്ടിയാണ് ഞങ്ങളുടേത്. കർഷകരുടെ ആവശ്യങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. കർഷകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലായിപ്പോഴും ഞങ്ങൾ അവർക്കൊപ്പമായിരുന്നു, അത് തുടരും: അഖിലേഷ് യാദവ്
- 1 year agoFeb 24, 2024 05:21 PM IST
- 1 year agoFeb 24, 2024 09:29 AM IST
ഇന്നു മെഴുകുതിരി മാർച്ച്
ഇന്നു മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും
- 1 year agoFeb 24, 2024 09:29 AM IST
‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തിവയ്ക്കുമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) അറിയിച്ചു. അതുവരെ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ തന്നെ തുടരും. തുടർനടപടികൾ 29നു യോഗം ചേർന്നു തീരുമാനിക്കും.
- 1 year agoFeb 23, 2024 08:36 PM IST
ദില്ലി ചലോ മാർച്ചിന് താൽക്കാലിക വിരാമം. അതിർത്തിയിൽ തുടര്‍ന്നു കർഷകർ പ്രതിഷേധിക്കും. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കുമെന്നു നേതാക്കൾ അറിയിച്ചു. ദില്ലി ചലോ മാർച്ച് തുടരുന്ന കാര്യത്തിൽ അടുത്ത വ്യാഴാഴ്ച അന്തിമതീരുമാനം എടുക്കും. ഖനൗരിയിൽ ഒട്ടേറെ ട്രക്കുകൾ ഹരിയാന പൊലീസ് തകർത്തു.
- 1 year agoFeb 23, 2024 08:02 PM IST
കർഷകസമരം സുപ്രീംകോടതിയിൽ. സിഖ് ചേംബർ ഓഫ് കൊമേഴ്‍സ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. പൊലീസ് നടപടിയിൽ കേസെടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിലുണ്ട്.
- 1 year agoFeb 23, 2024 07:21 PM IST
- 1 year agoFeb 23, 2024 07:15 PM IST
ഹരിയാനയിലെ ഹിസാരിൽ കർഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്. പ്രതിഷേധക്കാർ കല്ലെറിയുകയും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പഞ്ചാബ് അതിർത്തിയിലെ ഖനൗരിയിലേക്കുള്ള കർഷകരുടെ മാർച്ച് തടഞ്ഞതിനെ തുടർന്നാണു അക്രമസംഭവങ്ങളുണ്ടായത്.
- 1 year agoFeb 23, 2024 05:49 PM IST
കർഷകൻ ശുഭ് കരൺ സിങ്ങിന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ പഞ്ചാബ് സർക്കാർ കേസെടുക്കുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് ‘ദില്ലി ചലോ’മാർച്ചിൽ ഭാഗമായ കർഷക നേതാക്കൾ. ശുഭ് കരൺ സിങ്ങിന്റെ കുടുംബത്തിന് ധനസഹായമായി ഒരു കോടി രൂപയും സഹോദരിക്ക് സർക്കാർ ജോലിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു കർഷക നേതാക്കളുടെ പ്രതികരണം.
- 1 year agoFeb 23, 2024 05:32 PM IST
കരിദിനം ആചരിച്ച് കർഷകർ. വെടിയുണ്ടകൾ കൊണ്ട് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കർഷകർ.