‘ജാതി അധിക്ഷേപം; ഹണി ട്രാപ്പിൽ കുടുക്കി ജോലി തെറിപ്പിച്ചു’: പ്രഫസറുടെ പരാതിയിൽ ഇൻഫോസിസ് സഹസ്ഥാപകനെതിരെ കേസ്

Mail This Article
ബെംഗളൂരു∙ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. എസ്‌സി/എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ബലറാം അടക്കം 16 പേർ കൂടി കേസിൽ പ്രതികളാണ്. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐഐഎസ്‌സിയിൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ ടെക്‌നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പയാണ് പരാതിക്കാരൻ. 2014ൽ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. താൻ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുർഗപ്പ പരാതിയിൽ ആരോപിച്ചു.
ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ്.ഡി.സാവ്കർ, മനോഹരൻ എന്നിവർ കേസിലെ പ്രതികളാണ്. ഐഐഎസ്‌സി ബോർഡ് ട്രസ്റ്റിൽ അംഗം കൂടിയാണ് ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ.