കഴിഞ്ഞ വർഷവും സംഘട്ടനം, ഷഹബാസിനെ മർദിച്ചവർ അന്നും ആക്രമിച്ചത് പത്താം ക്ലാസുകാരെ; പിന്തുണച്ച് രക്ഷിതാക്കൾ

Mail This Article
താമരശ്ശേരി∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർഥികൾ കഴിഞ്ഞ വർഷവും മറ്റു വിദ്യാർഥികളെ മർദിച്ചിരുന്നു. അന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളായിരുന്നു ഇവർ, താമരശ്ശേരി സ്കൂളിലെ പത്താം ക്ലാസുകാരെയാണ് മർദിച്ചത്. സ്കൂളിനു സമീപത്തും വയലിലുമായാണ് സംഘട്ടനമുണ്ടായത്. അന്ന് രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. രക്തമുൾപ്പെടെ റോഡിൽ വീണിരുന്നു. മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്നു മർദിച്ച വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കൾ എത്തുകയായിരുന്നു. നിലവിലെ കേസിൽ പ്രതികളായ മൂന്നു കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളുടെ അക്രമത്തിന് പിന്തുണ നൽകിയിരുന്നതായാണ് വിവരം.
കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് വിദ്യാർഥികൾ അക്രമം നടത്തുന്നതെന്ന് താമരശ്ശേരി സ്കൂൾ പിടിഎ അംഗം മനോരമ ഓൺലൈനോട് പറഞ്ഞു. ‘‘വിദ്യാർഥികളെ ശകാരിക്കുന്നതിനു പോലും അധ്യാപകർക്ക് ഭയമാണ്. വിദ്യാർഥികൾ എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചില രക്ഷിതാക്കൾക്ക്. അതിനാൽ എന്തും ചെയ്യാമെന്ന നിലയിലേക്ക് കുറച്ചു കുട്ടികൾ മാറി. എന്റെ മകന്റെ അടുത്ത സുഹൃത്താണ് ഷഹബാസ്. ഷഹബാസിന്റെ പിതാവ് ഇക്ബാലും ഞാനും സഹപാഠികളായിരുന്നു. പലപ്പോഴും വിദ്യാർഥികളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ തയാറാകുന്നില്ല. പല കുട്ടികളും പെരുമാറുന്നത് കുട്ടികളെപ്പോലെയല്ല. ചിലരെല്ലാം ക്രിമിനൽ മനസ്സുള്ളവരാണ്. അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധ്യാപകർക്ക് കഴിയുന്നില്ല. അധ്യാപകരിൽ പലരും കുട്ടികളെ ഭയന്നാണ് ജീവിക്കുന്നത്. രക്ഷിതാക്കൾ കുട്ടികൾ ചെയ്യുന്നതിനെല്ലാം പൂർണ പിന്തുണ നൽകുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഷഹബാസ് യാതൊരു പ്രശ്നത്തിലും ഇടപെടാത്തവനാണ്. ഇതിനു മുൻപ് എന്തെങ്കിലും പ്രശ്നത്തിൽ ഇടപെട്ടതായി അറിവില്ല.’’ – പിടിഎ അംഗം പറഞ്ഞു.
എളേറ്റിൽ വട്ടോളിയിലെ എംജെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ഷഹബാസ്. സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിക്കിടെ ഇതേ സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്യുമ്പോൾ സാങ്കേതിക തടസ്സമുണ്ടായി. പാട്ട് നിലച്ചതും താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കൂവി. ഇതോടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. അന്ന് ട്യൂഷൻ സെന്ററിലെ അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രതികാരം ചെയ്യാനുള്ള ആസൂത്രണങ്ങൾ വിദ്യാർഥികൾ നടത്തിയത്.
നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചതിനു പിന്നിൽ പുറത്തുനിന്നുള്ള പിന്തുണയുണ്ടായിരുന്നെന്നാണ് ഷഹബാസിന്റെ രക്ഷിതാക്കൾ ഉന്നയിക്കുന്ന ആരോപണം. മുതിർന്നവരുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ വിദ്യാർഥികൾ തന്നെയാണ് മർദനം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്നുമാണ് പൊലീസ് നിലപാട്. നിലവിൽ 5 പേരെ മാത്രമാണ് പിടികൂടിയത്. പതിനഞ്ചോളം പേർ മർദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.