‘ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണി’: ജഡ്ജി നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടും, നിയമം പാസാക്കി ഇസ്രയേൽ

Mail This Article
ജറുസലം ∙ ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാരുടെ അധികാരം വിപുലീകരിക്കുന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവച്ച ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെ വർഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ചാണ് നിയമം പാസായത്. സുപ്രീം കോടതിയുമായി നെതന്യാഹു സർക്കാർ തുടരുന്ന തർക്കത്തിനിടെയാണ് നടപടി.
പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ വ്യാഴാഴ്ച വൈകുന്നേരം ആയിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നു. നിയമം ഒരു ദുരന്തമാണെന്നും ഇസ്രയേൽ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണിയാണെന്നുമാണ് വിമർശകരുടെ പക്ഷം. അതിനിടെ നിയമനിർമാണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. 67 പേർ നിയമത്തെ അനുകൂലിച്ചും ഒരാൾ എതിർത്തും വോട്ട് ചെയ്തു. ആകെ 120 അംഗങ്ങളാണ് ഇസ്രയേൽ പാർലമെന്റിലുള്ളത്. നിയമനിർമാണ, ജുഡീഷ്യൽ ശാഖകൾ തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് നീതിന്യായ മന്ത്രി യാരിവ് ലെവിൻ പറഞ്ഞു. അടിസ്ഥാന നിയമങ്ങൾ പോലും റദ്ദാക്കാനുള്ള അധികാരം സുപ്രീം കോടതി സ്വയം ഏറ്റെടുത്തിരിക്കുന്നുവെന്നും ലോകത്തിലെ ഒരു ജനാധിപത്യത്തിലും കേട്ടുകേൾവിയില്ലാത്ത ഒന്നാണിതെന്നും ലെവിൻ പറഞ്ഞു.
നിലവിൽ, സുപ്രീം കോടതി ജഡ്ജിമാരെ ജഡ്ജിമാർ, നിയമനിർമാതാക്കൾ, ബാർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒമ്പതംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കുന്നത്. നീതിന്യായ മന്ത്രിയുടെ മേൽനോട്ടത്തിലാണ് ഈ നടപടി. എന്നാൽ പുതിയ നിയമപ്രകാരം, കമ്മിറ്റിയിൽ നിലവിലേത് സമാനമായി 9 അംഗങ്ങൾ തന്നെ ഉണ്ടായിരിക്കും. ഇതിൽ മൂന്ന് സുപ്രീം കോടതി ജഡ്ജിമാർ, നീതിന്യായ മന്ത്രിയും മറ്റൊരു മന്ത്രിയും, സർക്കാർ പ്രതിനിധിയും പ്രതിപക്ഷ പ്രതിനിധിയും രണ്ട് പൊതു പ്രതിനിധികളുമാകും ഉണ്ടാവുക. ഇതിൽ ഒരാളെ സർക്കാരും മറ്റൊരാളെ പ്രതിപക്ഷവുമാകും നിയമിക്കുക.