ഗോകുലം ഗോപാലൻ 3 മാസമായി ഇ.ഡി നിരീക്ഷണത്തിൽ; ഒന്നരക്കോടി രൂപയും രേഖകളും പിടിച്ചെടുത്തെന്ന് സൂചന

Mail This Article
ചെന്നൈ∙ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന. ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലുമായി 14 മണിക്കൂർ നീണ്ട പരിശോധന ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇ.ഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന.
അതേസമയം ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇടപെടുകളിൽ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്‌ഡിനു ബന്ധമില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം പ്രവാസികളില്‍നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇ.ഡി പറയുന്നു.