ഭക്ഷ്യകിറ്റിനായി 15 രൂപയുടെ അരി വാങ്ങിയത് 30 രൂപയ്ക്ക്; മുൻ എംഎൽഎ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസ്

Mail This Article
തിരുവനന്തപുരം ∙ കുന്നത്തുനാട് മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി.പി. സജീന്ദ്രനെതിരെ വിജിലന്‍സ് കേസ്. വിപണിയില്‍ 15 രൂപ വിലയുണ്ടായിരുന്ന അരി 30 രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം എടുത്ത കേസിൽ അന്വേഷണം ആരംഭിച്ചു.
2020ല്‍ കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ ബിപിസിഎലിന്റെ സിഎസ്ആര്‍ ഫണ്ടിൽനിന്നു നാലരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് അരി വാങ്ങിയതില്‍ അന്ന് എംഎല്‍എ ആയിരുന്ന വി.പി. സജീന്ദ്രന്‍ ക്രമക്കേട് കാട്ടിയെന്നാണ് ആരോപണം.
നമ്പ്യാട്ടുകുടി ആഗ്രോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍നിന്ന് കിലോയ്ക്ക് 15 രൂപ വിലവരുന്ന അരി 30 രൂപയ്ക്ക് വാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. ഇങ്ങനെ പതിന്നാലായിരം കിലോ അരിയാണ് വാങ്ങിയത്. നമ്പ്യാട്ടുകുടി ആഗ്രോ ഇന്‍ഡസ്ട്രീസ് മാനേജര്‍ക്കെതിരെയും വിജിലൻസ് കേസെടുത്തിട്ടുണ്ട്.