ADVERTISEMENT

2022 ജൂൺ 

സീറ്റ് സംവരണം ചെയ്യാതെ പുതുച്ചേരിയിൽ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.ദുരൈസ്വാമിയും ജസ്റ്റിസ് സുന്ദർ മോഹനും അടങ്ങിയ ഡിവിഷൻ ബെഞ്ച്. ചൂടേറിയ വാദത്തിനിടെ, രേഖകൾ പരിശോധിക്കുകയായിരുന്ന ദുരൈസ്വാമിയുടെ നെറ്റി ചുളിഞ്ഞു. വാദം നിർത്താനായി ഇരു ഭാഗത്തോടും ആവശ്യപ്പെട്ട അദ്ദേഹം സ്വരം കടുപ്പിച്ചു ചോദിച്ചു.. ‘ ഈ രേഖകളിൽ പുതുച്ചേരി തിരഞ്ഞെടുപ്പു കമ്മിഷണറുടെ പേരിനൊപ്പമുള്ളത് ഒരു ഒപ്പാണോ..? സത്യവാങ്മൂലത്തിൽ ഒപ്പിടേണ്ട സ്ഥലങ്ങളിൽ ക്രോസ് മാർക്ക് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.. ആ പേജുകളിലൊന്നും ഒപ്പിട്ടിട്ടില്ല..’ ദുരൈസ്വാമി തുറന്നടിച്ചതോടെ കോടതിയിൽ നാടകീയ നിശ്ശബ്ദത. 

ഇതോടെ, അഭിഭാഷകൻ ഇടപെട്ടു. ജഡ്ജിയെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ആ രേഖകളിൽ ഒപ്പിന്റെ സ്ഥാനത്തുള്ള അടയാളമാണു പുതുച്ചേരി തിരഞ്ഞെടുപ്പു കമ്മിഷണറുടെ ഔദ്യോഗിക ഒപ്പ്. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പോലും അദ്ദേഹം ഈ രീതിയിലാണ് ഒപ്പിട്ടിരിക്കുന്നത്. 

ഒപ്പ് മാറ്റാൻ ഞാൻ പലതവണ പറഞ്ഞെങ്കിലും അദ്ദേഹം കേൾക്കുന്നില്ല..’ നിസ്സഹായാവസ്ഥ അഭിഭാഷകൻ അറിയിച്ചതോടെ അദ്ഭുതം കലർന്ന ചിരിയാണു ജസ്റ്റിസ് ദുരൈസ്വാമിയിൽ നിന്നുണ്ടായത്. മദ്രാസ് ഹൈക്കോടതിയെ വരെ ഒരു നിമിഷം ആശയക്കുഴപ്പത്തിലാക്കിയ ആ ഒപ്പിന്റെ ഉടമ ഒരു മലയാളിയാണ്. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ്  ഉദ്യോഗസ്ഥൻ കൂടിയായ റോയ് പി.തോമസ്.

അപ്പച്ചനിട്ട കുരുക്കൊപ്പ്

നിരണം കുറിച്ചിയത്ത് വനം വകുപ്പ് മുൻ ഉദ്യോഗസ്ഥൻ പരേതനായ കെ.ജെ.ഫിലിപ്പോസിന്റെയും ഇൻകംടാക്സ് മുൻ  ഓഫിസർ പരേതയായ ഏലിയാമ്മയുടെയും മകനാണു റോയ്.  വനംവകുപ്പിൽ കൺസർവേറ്റർ ആയി വിരമിച്ചതിനു ശേഷമാണ് പുതുച്ചേരി തിരഞ്ഞെടുപ്പു കമ്മിഷണറായത്. 

പിതാവ് കെ.ജെ.ഫിലിപ്പോസിന്റെ കടുപ്പമേറിയ ഒപ്പാണ് തന്റെ ഏളുപ്പമുള്ള ഒപ്പിലേക്കു വഴിവെട്ടിയതെന്നു റോയ് പറയുന്നു. ‘ 9–ാം ക്ലാസ് വരെയൊക്കെ പഠിക്കാൻ ഞാനത്ര മിടുക്കനൊന്നുമല്ലായിരുന്നു. അതു കൊണ്ടു തന്നെ പ്രോഗ്രസ് റിപ്പോർട്ടിൽ അപ്പച്ചനെക്കൊണ്ട് ഒപ്പിടീക്കുന്നതും വലിയ കടമ്പയായിരുന്നു. ഒരു കള്ളയൊപ്പ് ഇടാൻ പോലും പറ്റില്ല. ഞാനൊരിക്കലും അതിനു ശ്രമിച്ചിട്ടുമില്ല. 9–ാം ക്ലാസിലുണ്ടായ ഒരു സംഭവമാണു എന്റെ പഠിത്തത്തെ വഴിമാറ്റിയത്. കണക്ക് പഠിപ്പിക്കുന്ന  മത്തായി സാർ ഒരു ദിവസം ചോദിച്ച ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അടി വീണു. അന്നു വൈകിട്ട് അപ്പച്ചനും ഈ വിവരം അറിഞ്ഞു. അവിടെനിന്നും കിട്ടി ചൂരൽ കഷായം. 

ഇനി നിന്റെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടു തരില്ലെന്നും അപ്പച്ചൻ പറഞ്ഞു. ഹിന്ദി പരീക്ഷയ്ക്കു ഞാൻ തുടർച്ചയായി തോറ്റു കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. അപ്പച്ചന്റെ ഒപ്പാണെങ്കിൽ ഇടാനും പറ്റില്ല. അതോടെ ഞാൻ തീരുമാനിച്ചു. എന്റെ പിള്ളേർക്കു തൊന്തരവ് ഉണ്ടാകുന്ന ഒപ്പായിരിക്കില്ല എന്റേത്.. ആരു വിചാരിച്ചാലും ഒന്നിടാനൊക്കണം.. അങ്ങനെയാണ് ഈ ഒപ്പിലെത്തിയത്..’ 

മകളിട്ട അപ്പന്റെ ഒപ്പ്

പിതാവിന്റെ ഒപ്പ് അനുകരിക്കാൻ റോയ് ഒരിക്കൽപ്പോലും ശ്രമിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ‘വിവാദ’ ഒപ്പ് ഇളയ മകൾ ഒരിക്കൽ സ്കൂൾ ഡയറിയിൽ വരച്ച് ഒപ്പിച്ചു. പക്ഷേ,ചെറിയൊരു അബദ്ധം പറ്റി.. ‘ ഇപ്പോൾ ഐആർഎസ് ഓഫിസറായ മകൾ അന്ന ശോശാ തോമസ് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഒപ്പിടാൻ ശ്രമിച്ചത്. 

ഒരിക്കൽ സ്കൂൾ ഡയറിയിൽ അവൾ എന്റെ ഒപ്പ് ഇട്ടോണ്ടു പോയെങ്കിലും സംഭവം തലതിരിഞ്ഞു പോയി.  അധ്യാപകർ ഒപ്പിന്റെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതോടെ, തനിയെ ഇട്ടതാണെന്നു അവൾ സമ്മതിച്ചു. സ്കൂളിലെ ഓപ്പൺ ഹൗസിൽ വച്ച് അധ്യാപിക എന്നോടും ഇക്കാര്യം ചോദിച്ചു.  ഏതാണ്ട് ഇതു പോലെയാണ് എന്റെ ഒപ്പ്. പക്ഷേ, ഞാനിടുമ്പോൾ ഇതു തിരിച്ചിടും എന്നു പറഞ്ഞതോടെ അവിടെയും ചിരിയായി. 

തൊടാൻ പേടിച്ച ഒപ്പ് 

ഒരാളുടെ ഒപ്പ് എന്നാൽ അതിൽ അയാളുടെ പേര് വരണമെന്നാണു തത്വം. ഒപ്പിൽ തന്റെ മുഴുവൻ പേരുമുണ്ടെന്നാണു റോയിയുടെ വാദം. ‘റോയ് എന്ന എന്റെ പേര് ഈ ഒപ്പിലുണ്ട്. ഇത്രയും ലളിതമായി ഒപ്പിട്ടത് ഔദ്യോഗിക ജീവിതത്തിലും ഏറെ ഗുണം ചെയ്തു. 45 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ  ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അടക്കം എന്റെ ഒപ്പുണ്ട്. പക്ഷേ, മദ്രാസ് ഹൈക്കോടതി മാത്രമാണ് സംശയം പ്രകടിപ്പിച്ചത്. ലളിതമായ ഒപ്പ് വേഗത്തിൽ കാര്യങ്ങൾ നീക്കാൻ സഹായിച്ചു. പക്ഷേ, ചില രേഖകൾ ഒപ്പില്ലെന്നു പറഞ്ഞ് തിരിച്ചു വന്നിട്ടുമുണ്ട്. ഒപ്പിടാനുള്ള സ്ഥലം ‘മാർക്ക്’ ചെയ്തിട്ടേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒപ്പിന്റെ പേരിൽ ഏറ്റവും കൂടുതൽ തർക്കിക്കുന്ന മറ്റൊരു കൂട്ടർ ചില പൊതുമേഖലാ ബാങ്കുകളാണ്. 

വനം വകുപ്പിലിരിക്കെ വിവരാവകാശ മറുപടിയിൽ ഉദ്യോഗസ്ഥൻ ഒപ്പിട്ടില്ലെന്ന് ആരോപിച്ച് വയനാട്ടിലെ ഒരു മുൻ എംഎൽഎയും വൻ വിവാദമുണ്ടാക്കി. ഒടുവിൽ ഞാൻ നേരിട്ടു ചെന്ന് ഒപ്പ് ബോധ്യപ്പെടുത്തേണ്ടി വന്നു. ലളിതമാണെങ്കിലും ഞാനിടുന്ന ഒപ്പ് അതേ പടി അനുകരിക്കാൻ ആരെക്കൊണ്ടും സാധിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഞാൻ അതിൽ ഒളിപ്പിച്ചിട്ടുള്ള ചില കോഡുകൾ കണ്ടെത്തുന്നതും എളുപ്പമാകില്ല. 

എന്റെ സ്വഭാവം നന്നായി അറിയാവുന്ന സഹപ്രവർത്തകരും അതിനു മുതിർന്നിട്ടില്ല. ഇനിയും ഇങ്ങനെ തന്നെ ഒപ്പിടാനാണു തീരുമാനം; മരിക്കും വരെ. പക്ഷേ, പണ്ടൊരു ‘കള്ളയൊപ്പിട്ട’ എന്റെ രണ്ടാമത്തെ പുത്രി അന്നയുടെ ഒപ്പ് ഇപ്പോൾ എന്റെ അപ്പച്ചന്റെ ഒപ്പിനേക്കാളും കുരുക്കാണ്; അഴിക്കാൻ പറ്റുമെന്നു തോന്നുന്നില്ല..!’

English Summary:

Story behind signature of Puducherry election commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com