ADVERTISEMENT

യുകെയിൽ നിന്ന് 100 ടണ്ണിലധികം സ്വർണം ഇന്ത്യയിലെ ആർബിഐയുടെ മുംബൈയിലും നാഗപൂരുമുള്ള നിലവറകളിലേക്ക് മാറ്റിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. 1991ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം സ്വർണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. ഇത്രയും നാൾ യുകെയിൽ സൂക്ഷിച്ചിരുന്ന സ്വർണം ഇന്ത്യ എന്തുകൊണ്ട് ഇപ്പോൾ തിരിച്ചു കൊണ്ടുവരുന്നു? ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ഇന്ത്യയുടെ സ്വർണം സൂക്ഷിക്കുമ്പോൾ ഇന്ത്യ അവർക്ക് കനത്ത ഫീസ് നൽകേണ്ടി വരുന്നുണ്ട്.

ഇന്ത്യയിലേക്ക് ഈ സ്വർണം തിരിച്ചു കൊണ്ടുവന്നാൽ ഈ ഫീസ് ലാഭിക്കാം എന്നതാണ് ഒരു കാര്യം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസത്തെയും ഇത് സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു വിദേശ രാജ്യത്ത് സ്വർണം സൂക്ഷിക്കുന്നതിൽ ചില അപകട സാധ്യതകളും ഉണ്ട്.

Gold bangles. REUTERS/Parivartan Sharma
Gold bangles. REUTERS/Parivartan Sharma

ഉദാഹരണത്തിന് റഷ്യ വിദേശത്തു സൂക്ഷിച്ചിരുന്ന സ്വർണ ശേഖരം മുഴുവനായും യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ രാജ്യാന്തര ഏജൻസികൾ ഫ്രീസ് ചെയ്തിരിക്കുകയാണ്. അതായത് സ്വത്ത് ഉണ്ടെങ്കിലും മറ്റുള്ളവർ സൂക്ഷിക്കുന്നതിനാൽ തിരിച്ചെടുക്കാൻ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടായി എന്ന് ചുരുക്കം. ഇതുപോലെ മറ്റു ചില രാജ്യങ്ങൾക്കും വിദേശങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം തിരിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.

ആർബിഐയുടെ കൈയ്യിൽ എത്ര സ്വർണം ഉണ്ട്?

2024 മാർച്ചിലെ കണക്കനുസരിച്ച്, ആർബിഐയുടെ ആകെ സ്വർണശേഖരം 822.10 മെട്രിക് ടൺ ആണ്. ഇന്ത്യയിലേക്കുള്ള 100 മെട്രിക് ടൺ സ്വർണം തിരിച്ചു കൊണ്ടുവന്നപ്പോൾ രാജ്യത്തിനകത്ത് സംഭരിച്ചിരിക്കുന്ന സ്വർണത്തിന്റെ മൊത്തത്തിലുള്ള അളവ് 408 മെട്രിക് ടൺ ആയി. അത്ര തന്നെ സ്വർണം ഇനിയും വിദേശത്തും സൂക്ഷിച്ചിട്ടുണ്ട്.

സെൻട്രൽ ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 308 മെട്രിക് ടൺ സ്വർണം ഇന്ത്യയിൽ ഇഷ്യൂ ചെയ്ത നോട്ടുകളുടെ പിൻബലമായി സൂക്ഷിച്ചിരിക്കുന്നു. 100.28 ടൺ പ്രാദേശികമായി ബാങ്കിങ് വകുപ്പിന്റെ ആസ്തിയായി സൂക്ഷിച്ചിരിക്കുന്നു. മൊത്തം സ്വർണശേഖരത്തിൽ 413.79 മെട്രിക് ടൺ വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വാർഷിക റിപ്പോർട്ട് പറയുന്നു.

gold-ornaments

എന്തുകൊണ്ട് യുകെയിൽ സംഭരണം തുടങ്ങി?

1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനായി ഇന്ത്യ തങ്ങളുടെ സ്വർണ്ണ ശേഖരത്തിന്റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം വച്ചു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും, സ്വർണം തിരിച്ചു കൊണ്ടുവന്നില്ല. ആർബിഐ സ്വർണം യുകെയിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചു.

വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണം വ്യാപാരം ചെയ്യുന്നതിനും സ്വാപ്പുകളിൽ പ്രവേശിക്കുന്നതിനും വരുമാനം നേടുന്നതിനും എളുപ്പത്തിൽ ഉപയോഗിക്കാം എന്നുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്. ആർബിഐ രാജ്യാന്തര വിപണികളിൽ നിന്ന് സ്വർണം വാങ്ങുകയും വിദേശത്ത് സൂക്ഷിക്കുകയും ചെയ്യുന്നത് ഈ ഇടപാടുകൾ സുഗമമാക്കുന്നു. ലണ്ടൻ ഏറ്റവും വലിയ ഒരു സ്വർണ വിപണിയാണ് എന്നതും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സ്വർണം സൂക്ഷിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകമാണ്.

Hands with gold coins on yellow background
Hands with gold coins on yellow background

നമ്മുടെ സ്വർണം നമ്മുടെ കൈയ്യിൽ

പ്രാദേശിക സ്വർണ വില നിയന്ത്രിക്കാൻ ആഭ്യന്തരമായി കൈവശം വച്ചിരിക്കുന്ന സ്വർണം ഉപയോഗിക്കാം എന്നതും യുകെയിൽ നിന്നു സ്വർണം തിരിച്ചു കൊണ്ടുവരാനുള്ള ഒരു കാരണമാണ്. പ്രത്യേകിച്ചും സ്വർണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ പോലുള്ള നിക്ഷേപ ഉൽപ്പന്നങ്ങളുടെ ഉയർന്ന ഡിമാൻഡ് കണക്കിലെടുക്കുമ്പോൾ സ്വർണ ശേഖരം രാജ്യത്തിനകത്ത് തന്നെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം ശക്തമായ ഒരു പ്രാദേശിക ബുള്ളിയൻ വിപണി വികസിപ്പിക്കുന്നതിന് ഈ തന്ത്രം സഹായിക്കുന്നു.

കേന്ദ്ര ബാങ്കുകൾക്ക്  സ്വർണം പെരുത്തിഷ്ടം

ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾക്കിടയിൽ ഡോളറിൽ വിശ്വാസം കുറയുന്നതുകൊണ്ടാണ് കേന്ദ്ര ബാങ്കുകൾ ഇപ്പോൾ മത്സരിച്ചു സ്വർണം വാങ്ങുന്നതിനു കാരണമായി പറയുന്നത്. അമേരിക്ക ഒഴികെയുള്ള കേന്ദ്ര ബാങ്കുകൾ യുഎസ് ട്രഷറി ബോണ്ടുകൾ വാങ്ങുന്നത് കഴിഞ്ഞ വർഷത്തേക്കാൾ കുറച്ചതും ഇതിന്റെ കൂടെ കൂട്ടി വായിക്കാം.

വിദേശനാണ്യ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കാനും പണപ്പെരുപ്പത്തിനും കറൻസി ചാഞ്ചാട്ടത്തിനും എതിരെ പോരാടാനുള്ള ഒരു ഉപാധിയായും  സ്വർണത്തിലുള്ള നിക്ഷേപത്തെ കേന്ദ്ര ബാങ്കുകൾ കാണുന്നുണ്ട്. കറൻസികൾ അപേക്ഷിച്ച് സ്വർണം സ്ഥിരതയുള്ള ആസ്തി ആയതുകൊണ്ടും കേന്ദ്ര ബാങ്കുകൾ കൂടുതലായി സ്വർണ ശേഖരം കരുതുന്നു. ലോകത്തിൽ ഇത് വരെ ഖനനം ചെയ്തെടുത്ത സ്വർണത്തിന്റെ 17 ശതമാനവും കേന്ദ്ര ബാങ്കുകളുടെ കൈവശം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com