ADVERTISEMENT

വെല്ലിങ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ന്യൂസീലൻഡ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു. ഫോളോഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസീലൻഡ്, മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലാണ്. കെയ്ൻ വില്യംസൻ 25 റൺസോടെയും ഹെൻറി നിക്കോൾസ് 18 റൺസോടെയും ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ 35 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇപ്പോഴും ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 24 റൺസ് പിന്നിലാണ് ആതിഥേയർ.

അർധസെഞ്ചറി നേടിയ ഓപ്പണർമാരായ ടോം ലാഥം (83), ഡിവോൺ കോൺവേ (61) എന്നിവരുടെ പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡിനു കരുത്തായത്. ലാഥം 172 പന്തിൽ 11 ഫോറുകളോടെയാണ് 83 റൺസെടുത്തത്. കോൺവേ 155 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 61 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 52.5 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 149 റൺസ്. ഇവർക്കു പുറമെ നാലാമനായി എത്തിയ വിൽ യങ്ങാണ് കിവീസ് നിരയിൽ പുറത്തായത്. 23 പന്തിൽ എട്ടു റൺസെടുത്താണ് യങ് മടങ്ങിയത്. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് രണ്ടും ജോ റൂട്ട് ഒരു വിക്കറ്റും വീഴ്ത്തി.

ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ടിനെതിരെ, ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്സ് 209 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ലഭിച്ചത് 226 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. തുടർന്ന് ഇംഗ്ലണ്ട് കിവീസിനെ ഫോളോഓൺ ചെയ്യിക്കുകയായിരുന്നു. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ടിം സൗത്തിയാണ് ഒന്നാം ഇന്നിങ്സിൽ കിവീസിന്റെ ടോപ് സ്കോറർ. 49 പന്തുകൾ നേരിട്ട സൗത്തി അഞ്ച് ഫോറും ആറു സിക്സും സഹിതം 73 റൺസെടുത്ത് പുറത്തായി.

ഓപ്പണർ ടോം ലാഥം (35), ഹെൻറി നിക്കോൾസ് (30), ഡാരിൽ മിച്ചൽ (13), ടോം ബ്ലണ്ടൽ (38) എന്നിവരാണ് കിവീസ് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. ഇംഗ്ലണ്ടിനായി സ്റ്റുവാർട്ട് ബ്രോഡ് നാലും ജയിംസ് ആൻഡേഴ്സൻ, ജാക്ക് ലീച്ച് എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.

English Summary : New Zealand batting collapses in second test match against England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com