ADVERTISEMENT

ബെംഗളൂരു∙ തന്റെ ക്രിക്കറ്റ് കരിയറിൽ ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഉണ്ടാകില്ലെന്ന് സൂചന നൽകി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി. ഇക്കഴിഞ്ഞ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനം കനത്ത നിരാശയ്‌ക്കു കാരണമായെന്നും, അവിടെ സംഭവിച്ച പിഴവുകൾ തിരുത്താൻ ഇനിയൊരു പരമ്പരയിൽ തനിക്ക് അവസരമുണ്ടാകില്ലെന്നും കോലി പറഞ്ഞു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ സംഭവിച്ച പിഴവുകൾ 2018ലെ പരമ്പരയിൽ തിരുത്താൻ അവസരം ലഭിച്ചതു ചൂണ്ടിക്കാട്ടിയാണ്, ഓസീസ് പര്യടനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ അവസരമുണ്ടാകില്ലെന്ന് കോലി സമ്മതിച്ചത്.

2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിനായി വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്, തമാശരൂപേണയായിരുന്നു കോലിയുടെ മറുപടി.

‘‘കരിയറിൽ ഞാൻ അനുഭവിച്ചിട്ടുള്ള കടുത്ത നിരാശകളേക്കുറിച്ച് ചോദിച്ചാൽ, അടുത്തിടെ നടന്ന ഓസ്ട്രേലിയൻ പര്യടനം തന്നെയാണ് അതിൽ ഏറ്റവും പുതിയത്. അതുകൊണ്ട് നിലവിൽ എന്നെ ഏറ്റവും നിരാശപ്പെടുത്തുന്നത് ആ പരമ്പരയും അതിലെ പ്രകടനവുമാണ്. പക്ഷേ അതിനെ ആ രീതിയിൽ നോക്കിക്കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. നാലു വർഷത്തിനുള്ളിൽ ഒരു ഓസ്ട്രേലിയൻ പര്യടനത്തിനു കൂടി ഞാനുണ്ടാകുമെന്ന് തോന്നുന്നില്ല’ – വിരാട് കോലി പറഞ്ഞു.

‘‘അതുകൊണ്ട് ഈ പര്യടനത്തിൽ സംഭവിച്ച പാളിച്ചകൾ തിരുത്താൻ ഒരു അവസരം കൂടിയില്ല എന്നതാണ് വാസ്തവം. ചില ഘട്ടങ്ങളിൽ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അംഗീകരിച്ച് മുന്നോട്ടു പോവുക മാത്രമേ നിവൃത്തിയുള്ളൂ. 2014ൽ ഇംഗ്ലണ്ട് പര്യടനത്തിൽ സംഭവിച്ച പിഴവുകൾക്ക് 2018ലെ പര്യടനത്തിൽ പ്രായശ്ചിത്തം ചെയ്യാനും തിരുത്താനും എനിക്കു സാധിച്ചിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന്റെ കാര്യത്തിൽ അതിന് സാധ്യതയില്ല’ – കോലി പറഞ്ഞു.

‘‘ഇതെല്ലാം പറഞ്ഞതുകൊണ്ട് ആരും കടന്നു ചിന്തിക്കേണ്ട. തൽക്കാലം ഞാൻ വലിയ പ്രഖ്യാപനങ്ങളൊന്നും ഇവിടെ നടത്തുന്നില്ല. തൽക്കാലം എല്ലാം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. മാത്രമല്ല, അത് ആസ്വദിക്കുകയും ചെയ്യുന്നു’ – കോലി പറഞ്ഞു.

‘‘കരിയറിലെ നിരാശകളേക്കുറിച്ച് കളത്തിനു പുറത്തിരുന്നും ചിന്തിച്ചുകൊണ്ടിരുന്നാൽ, നാം നമുക്കുതന്നെ അധികഭാരം നൽകുകയാണ് ചെയ്യുന്നത്. ഓസ്ട്രേലിയയിലും ഞാൻ അതിന്റെ സമ്മർദ്ദം അനുഭവിച്ചതാണ്. ആദ്യ ടെസ്റ്റിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. അതുകൊണ്ട്, എല്ലാം വിട്ടുകളഞ്ഞ് മുന്നോട്ടു പോകാമെന്നു തന്നെ ഞാൻ കരുതുന്നു’ – കോലി പറഞ്ഞു.

2028ലെ ഒളിംപിക്സിനായി വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെ: ‘‘അങ്ങനെ സംഭവിക്കുമോ എന്ന് എനിക്കറിയില്ല. നമ്മൾ സ്വർണ മെഡലിനായി മത്സരിക്കുന്ന ഘട്ടം വന്നാൽ ഒരുപക്ഷേ,  ആ മത്സരത്തിൽ നുഴഞ്ഞുകയറി സ്വർണം സ്വന്തമാക്കി വീട്ടിലേക്കു പോരേണ്ടി വരും.’ – കോലി തമാശരൂപേണ പറഞ്ഞു. അതേസമയം, ഒളിംപിക്സ് സ്വർണം നേടാനായാൽ അത് അതുല്യമായ നേട്ടം തന്നെയായിരിക്കുമെന്നും കോലി പറഞ്ഞു.

‘‘അത് വലിയൊരു നേട്ടം തന്നെയാകുമെന്ന് ഞാൻ കരുതുന്നു. ഒളിംപിക്സ് ചാംപ്യനാകുക എന്നു പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ. മാത്രമല്ല, അത്തരമൊരു നേട്ടം നമ്മെ സംബന്ധിച്ച് ആദ്യത്തെ അനുഭവം കൂടിയാകും. എന്തായാലും നമുക്ക് കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലാണ് ക്രിക്കറ്റിലെ ഒളിംപിക് സ്വർണം’ – കോലി പറഞ്ഞു.

English Summary:

Virat Kohli confirms he's all but played his last Test in Australia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com