തിരിച്ചടിച്ച് യുഎഇ, എഫ്-16 പോർവിമാനങ്ങൾ ഹൂതികളുടെ മിസൈൽ ലോഞ്ചർ തകർത്തു

Mail This Article
തിങ്കളാഴ്ച രാവിലെ അബുദാബിയിൽ ആക്രമണത്തിനു ശ്രമിച്ച ഹൂതികൾക്കു നേരെ ശക്തമായ വ്യോമാക്രമണം. യുഎഇയുടെ അത്യാധുനിക പോർവിമാനങ്ങൾ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വ്യോമാക്രമണത്തിൽ തകർക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ അബുദാബിയിലേക്ക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിച്ച മിസൈൽ ലോഞ്ചറുകളും അനുബന്ധ സംവിധാനങ്ങളുമാണ് യുഎഇയുടെ എഫ്–16 യുദ്ധവിമാനങ്ങൾ തകർത്തത്. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയ്ക്ക് പുറത്തുള്ള അൽ ജൗഫിൽ ആണ് എഫ്-16 ജെറ്റുകൾ നടത്തിയത്. അബുദാബിയിൽ നിന്ന് ഏകദേശം 1500 കിലോമീറ്റർ തെക്ക് അകലെയാണ് അൽ ജൗഫ്.
∙ യുഎഇയെ സുരക്ഷിതമാക്കാൻ അമേരിക്കയുടെ മിസൈൽ കവചം
യുഎഇയിലെ പ്രധാന പ്രദേശങ്ങളെ സംരക്ഷിക്കാൻ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനമാണ് ഉപയോഗിക്കുന്നത്. താഡ് എന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഹൂതികളുടെയും മറ്റു ശത്രുക്കളുടെയും വെല്ലുവിളികളെ നേരിടാനാണ് അമേരിക്കയുടെ അഡ്വാൻസ്ഡ് ആന്റി മിസൈൽ സിസ്റ്റം യുഎഇയും വിന്യസിച്ചത്.
∙ ഏറ്റവും മികച്ച പ്രതിരോധം
ലോഞ്ചറുകൾ, മിസൈലുകൾ, കൺട്രോൾ സ്റ്റേഷനുകൾ, റഡാർ എന്നീ സംവിധാനങ്ങൾ ഉള്‍പ്പെടുന്നതാണ് താഡ്. ദക്ഷിണകൊറിയയിൽ സ്ഥാപിച്ച തെർമിനൽ ഹൈ ആൾറ്റിട്യൂഡ് (താഡ്) സംവിധാനമാണ് ഇവിടെയും സ്ഥാപിച്ചിരിക്കുന്നത്. അമേരിക്കയുടെ പ്രധാന മിസൈൽ കവചമായ താഡിനൊപ്പമുള്ള സി2ബിഎംസി സോഫ്റ്റ്‌വെയർ സിസ്റ്റവും ഉപയോഗിക്കേണ്ടതുണ്ട്. താഡിന്റെ നിയന്ത്രണം സാറ്റലൈറ്റ്, സോഫ്റ്റ്‌വെയറുകൾ വഴിയാണ് നടക്കുന്നത്. നിലവിൽ അമേരിക്കയ്ക്ക് പുറമെ യുഎഇ, തുർക്കി, ദക്ഷിണ കൊറിയ മാത്രമാണ് താഡ് മിസൈൽ കവചം ഉപയോഗിക്കുന്നത്.
∙ 150 കിലോമീറ്റർ ദൂരപരിധി
താഡ് അത്യന്താധുനിക മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. പാഞ്ഞുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ ഉൾപ്പെടെ നശിപ്പിക്കാം. ശത്രുമിസൈലിന്റെ സ്ഥാനവും അതു പതിക്കുന്ന ഇടവും കണ്ടെത്തുന്നതു താഡ് സംവിധാനത്തിലെ റഡാറാണ്.
English Summary: UAE jets strike Houthi ballistic missile launcher after latest Abu Dhabi attack