ADVERTISEMENT

നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും പൈലറ്റ് ബച്ച് വിൽമോറും, ജൂണിൽ കേവലം 8 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയ ഇവർ കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ തിരികെ എത്താൻ സ്പേസ് എക്സിന്റെ സഹായം ആവശ്യമായി വരുമോ?, അതോ സ്റ്റാർലൈനർ ക്യാപ്സ്യൂളിൽത്തന്നെ തിരികെ എത്തിക്കാനാകുമോ എന്നൊക്കെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനമുണ്ടാകും.

സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ (ഫയൽചിത്രം)
സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ (ഫയൽചിത്രം)

നാസക്കു വേണ്ടി ബോയിങ് വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമായിരുന്നു സ്റ്റാര്‍ലൈനര്‍.  ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാന്‍ സ്റ്റാര്‍ലൈനറിന് സാധിക്കും. ഏഴ് യാത്രികരെ വരെ കൊണ്ടുപോവാന്‍ സാധിക്കുന്നതാണ് സ്റ്റാര്‍ലൈനറെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകളെ തുടര്‍ന്ന് രണ്ടു മാസം പിന്നിട്ടിട്ടും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനായി 28 ത്രസ്റ്ററുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഭൂമിയില്‍ നിന്നുള്ള പരിശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തനരഹിതമായതില്‍ ഒരു ത്രസ്റ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന ടെസ്റ്റ് ഫയറില്‍ 27 എണ്ണം വരെ പ്രവര്‍ത്തിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ത്രസ്റ്ററുകളുടെ ഇന്ധനത്തിന്റെ മര്‍ദം നിയന്ത്രിക്കുന്നത് ഹീലിയം ഉപയോഗിച്ചാണ്.

image credit:NASA
image credit:NASA

മൈക്രോഗ്രാവിറ്റിയിൽ ദീർഘനേരം കഴിയുന്നതിനാൽ  കാഴ്ചയെ ബാധിക്കുന്ന ഒരു അവസ്ഥയായ സ്‌പേസ്‌ഫ്ലൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഓക്യുലാർ സിൻഡ്രോം സുനിതയെ ബാധിച്ചതായി റിപ്പോർട്ടുണ്ട്, സ്‌പേസ് എക്‌സ് ഉപയോഗിക്കാൻ നാസ തീരുമാനിക്കുയാണെങ്കിൽ, ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ സെപ്റ്റംബറിൽ വിക്ഷേപിക്കും, 2025 ഫെബ്രുവരിയിൽ ബഹിരാകാശയാത്രികരെ നാസ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്. എന്തായാലും ഈ സാഹചര്യം ബോയിങിന് ഒരു പ്രധാന തിരിച്ചടിയാകും,നിലവിലെ വെല്ലുവിളികൾക്കിടയിലും സ്റ്റാർലൈനറിന്റെ കഴിവുകളിൽ ബോയിംഗ് ആത്മവിശ്വാസം പുലർത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com