LDC റാങ്ക് ലിസ്റ്റ് തീരാൻ 6 മാസം; നിയമന ശുപാർശ 39% മാത്രം

Mail This Article
വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 6 മാസത്തിൽ താഴെ മാത്രം ശേഷിക്കെ വിവിധ ജില്ലകളിൽ ഇതുവരെ നടന്നത് 39% നിയമന ശുപാർശ മാത്രം.
2022 ഓഗസ്റ്റ് 1നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിന് ഈ വർഷം ജൂലൈ 31വരെയാണു കാലാവധി. 14 ജില്ലകളിലായി 23,518 പേരാണു റാങ്ക് ലിസ്റ്റിൽ ഉള്ളത്. ഇതിൽ 9,257 പേർക്കു നിയമന ശുപാർശ ലഭിച്ചു. ആകെ ശുപാർശയിൽ 1,916 ഒഴിവും എൻജെഡിയാണ്. യഥാർഥ നിയമനം 7,341 മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
തിരുവനന്തപുരത്ത് 1000+
നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ആയിരത്തിലധികം പേർക്കു നിയമന ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ മാത്രം. 1,012 പേർക്കാണ് ഇവിടെ ശുപാർശ ലഭിച്ചത്. 231 എൻജെഡി ഒഴിവുകൂടി വന്നതാണ് ശുപാർശ 1,000 കടക്കാൻ ഇടയാക്കിയത്.
കഴിഞ്ഞ തവണ 5 ജില്ലകളിൽ ആയിരത്തിലധികം പേർക്കു ശുപാർശ ലഭിച്ചപ്പോൾ ഇത്തവണ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 500 പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണ് നിയമനം കുറയാനുള്ള പ്രധാന കാരണം. പലയിടത്തും നിലവിലുള്ള ഒഴിവുപോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 31നകം പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കു നിരാശരാകേണ്ടി വരും.