ക്രിപ്റ്റോ നിക്ഷേപം സുരക്ഷിതമാക്കാൻ മലയാളികളുടെ സ്റ്റാർട്ടപ് കമ്പനി

Mail This Article
കൊച്ചി ∙ 2014 ഡിസംബർ 31 ന് ഒരു ബിറ്റ്കോയിന്റെ വില 25,840 രൂപ; ഇന്നലെ 71 ലക്ഷം രൂപയ്ക്കു മുകളിൽ! അതിശയിപ്പിക്കുന്ന വളർച്ച! “ക്രിപ്റ്റോ കറൻസികൾ നിയമപരമാണോ?, നിക്ഷേപിച്ചാൽ കുഴപ്പമുണ്ടോ?, ആദ്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ എങ്ങനെ ഇത്ര വളർച്ച നേടി? എന്നൊക്കെയാണു ഞങ്ങളോട് എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യങ്ങൾ.
‘ക്രിപ്റ്റോ നിക്ഷേപം ഇന്ത്യയിൽ തികച്ചും നിയമ വിധേയമാണ്. ക്രിപ്റ്റോ വരുമാനത്തിനു 30 ശതമാനമാണു നികുതി. ക്രിപ്റ്റോ വിനിമയങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇൻകം ടാക്സ് റിട്ടേണിൽ പ്രത്യേക വിഭാഗം തന്നെയുണ്ട്’- ‘ബിറ്റ്സേവ്’ സഹസ്ഥാപകൻ വിഷ്ണു കാർത്തികേയന്റെ വാക്കുകൾ. ക്രിപ്റ്റോ നിക്ഷേപം ലളിതവും സുരക്ഷിതവുമാക്കാൻ സഹായിക്കുകയാണു ബെംഗളൂരു ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ് കമ്പനിയായ ‘ബിറ്റ്സേവ്’ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
തൃശൂർ സ്വദേശികളായ സഖിൽ സുരേഷും (സിഇഒ) ആസിഫ് കട്ടകത്തും (സിഒഒ), വിഷ്ണു കാർത്തികേയനും (സിസിഒ) ചേർന്നു 2022 നവംബറിലാണു ബിറ്റ് സേവ് ആരംഭിച്ചത്. ക്യാസ്പർ വെൽത്ത് എന്ന പേരിൽ മാതൃസ്ഥാപനം സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്തു. മൊത്തം നിക്ഷേപങ്ങളുടെ 2 മുതൽ 5 ശതമാനം വരെ മാത്രം ക്രിപ്റ്റോയിൽ മതിയെന്നാണു ഞങ്ങളുടെ നിർദേശമെന്ന് ഇവർ പറയുന്നു.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ബിറ്റ്സേവ് ആപ്പ് മുഖേന നിക്ഷേപം നടത്താം’ – വിഷ്ണു പറയുന്നു. ബ്ലൂംബർഗ് ഗാലക്സി ക്രിപ്റ്റോ ഇൻഡക്സിലുള്ള ക്രിപ്റ്റോ കറൻസികളിൽ ആനുപാതികമായി നിക്ഷേപിക്കാനാണു ബിറ്റ്സേവ് സൗകര്യമൊരുക്കുന്നത്.