പാമ്പാക്കുടയിലും രാമമംഗലത്തും പേപ്പതിയിലും മലകൾ സമനിരപ്പായി

Mail This Article
പിറവം∙ പ്രതിഷേധങ്ങൾ അവഗണിച്ചു ജില്ലയുടെ കിഴക്കൻ മേഖലയിൽ മണ്ണെടുപ്പു വ്യാപകം. കൊച്ചിയിലെയും ആലപ്പുഴ,കോട്ടയം ജില്ലകളിലെയും നിർമാണ പ്രവർത്തനങ്ങളുടെ പേരിലാണു ഹെക്ടറുകളോളം വിസ്തൃതിയുള്ള മലകൾ ദിവസങ്ങൾക്കുള്ളിൽ നിരപ്പാക്കുന്നത്. ജല സ്രോതസ്സുകളും തണ്ണീർത്തടങ്ങളുമെല്ലാം ഇല്ലാതാക്കി മല ഇടിക്കുന്നതിനെതിരെ പ്രാദേശിക എതിർപ്പുകൾ ഉയരാറുണ്ടെങ്കിലും മണ്ണെടുപ്പുകാർ അവരെ സമ്മർദ്ദത്തിലാഴ്ത്തി നിശ്ശബ്ദരാക്കുന്നു.
നേരത്തെ വീടു നിർമാണത്തിനു മണ്ണെടുക്കുന്നുവെന്ന വ്യാജേനയാണു മലയിടിച്ചിരുന്നതെങ്കിൽ വ്യാവസായിക ആവശ്യത്തിനുള്ള അനുമതിയുടെ പേരിലാണു ഇപ്പോൾ മണ്ണു നീക്കം.പിറവം നഗരസഭയിലും പാമ്പാക്കുടയിലും പേപ്പതിയിലും രാമമംഗലത്തുമെല്ലാം ഇൗ ദിവസങ്ങളിൽ മണ്ണെടുപ്പു തകൃതിയായി നടന്നിരുന്നു.പാമ്പാക്കുട ഓണാട്ടുമലയിൽ 18 ഏക്കറോളം വിസ്തൃതിയുള്ള മലയാണു നിരത്തുന്നത്. പുലർച്ചെ ആരംഭിക്കുന്ന മണ്ണെടുപ്പ് പലപ്പോഴും വൈകിട്ട് വരെയും തുടരും.ഗ്രാമീണ റോഡുകളിലൂടെ ടോറസ് ലോറികൾ പായുന്നതോടെ പൊടിശല്യവും രൂക്ഷമാണ്.
കൂരാപ്പിള്ളിയിൽ നിന്നു അരീക്കൽ വെള്ളച്ചാട്ടത്തിലേക്കു പോകുന്ന റോഡിന്റെ ഓരത്താണു മല.ഇവിടെ നിന്നുള്ള നീരൊഴുക്കാണ് ഏനാറ കുളത്തിലെയും സമീപത്തുള്ള മറ്റു ജലസ്രോതസ്സുകളിലെയും ജലനിരപ്പു നിയന്ത്രിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു. പിറവം പാലച്ചുവടിനു സമീപത്തുള്ള മലയും 2 ആഴ്ച മുൻപാണു നിരത്തിയത്. പേപ്പതി വെളിയനാടു ഭാഗത്തു നിന്നുള്ള ലോറികൾ നടക്കാവ് റോഡിലൂടെയാണു പായുന്നത്. റോഡിൽ മണ്ണു നിരന്നതു മൂലമുള്ള പൊടിശല്യത്തിനെതിരെ നാട്ടുകാർ എതിർപ്പ് ഉയർത്തിയിരുന്നു.രാമമംഗലം കോട്ടപ്പുറത്തും മല ഇടിക്കലിനെതിരെ പരിസരവാസികളുടെ എതിർപ്പുണ്ട്.