അടച്ചിട്ടിരുന്ന സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു

Mail This Article
പിറവം ∙ മണീട് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ ജീർണാവസ്ഥയിലായിരുന്ന കെട്ടിടം ശക്തമായ മഴയിൽ തകർന്നു വീണു. ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകരുടെ വിശ്രമമുറി ആയി നേരത്തെ ഉപയോഗിച്ചിരുന്ന ഓടു മേഞ്ഞ കെട്ടിടമാണിത്. സുരക്ഷിതമല്ലെന്ന റിപ്പോർട്ടിനെ തുടർന്നു 5 വർഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.20 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള കെട്ടിടത്തിന്റെ മധ്യഭാഗമാണ് ഇടിഞ്ഞുവീണത്.ഓടും പട്ടികയും ചെങ്കല്ലുമെല്ലാം സ്കൂൾ വളപ്പിൽ ചിതറി വീണു.
സ്ഥല സൗകര്യങ്ങളുടെ പരിമിതി മൂലം സ്കൂളിലെ കായിക ഉപകരണങ്ങളും മറ്റും സൂക്ഷിച്ചിരുന്നത് ഇൗ മുറിക്കുള്ളിലായിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയെ തുടർന്നു കഴിഞ്ഞ ദിവസം ഇവയെല്ലാം നീക്കം ചെയ്തിരുന്നതായി അധ്യാപകർ പറഞ്ഞു. വിദ്യാഭ്യാസ ഉപജില്ലയിൽ ഗവ.സ്കൂൾ വിഭാഗത്തിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നതു മണീട് സ്കൂളിലാണ്.ഹയർസെക്കൻഡറി, വിഎച്ച്എസ് സി, ഹൈസ്കൂൾ വിഭാഗങ്ങൾ ഒറ്റ വളപ്പിലാണു പ്രവർത്തിക്കുന്നത്.
അവധിയായതിനാൽ കൂടുതൽ അപകടം ഒഴിവായി. തകർന്നു വീണ കെട്ടിടത്തിനു സമീപത്തു മറ്റൊരു കെട്ടിടം കൂടി ഉപയോഗശൂന്യമായി നിൽക്കുന്നുണ്ട്. ഇൗ കെട്ടിടവും ജീർണാവസ്ഥയിലാണ്. അധ്യാപകരും വിദ്യാർഥികളും കടന്നു പോകുന്നത് സമീപത്തുകൂടിയാണ്. അടുത്ത ദിവസങ്ങളിൽ ക്ലാസുകൾ ആരംഭിക്കുമെന്നിരിക്കെ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടിനിടയാകും.
പുതിയ കെട്ടിടത്തിന് രൂപരേഖ തയാറാക്കും: എംഎൽഎ
ഗവ. ഹൈസ്കൂളിനു പുതിയ മന്ദിരം നിർമിക്കുന്നതിനു രൂപരേഖ തയാറാക്കുന്നതിനു നിർദേശം നൽകിയതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. 2 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. രൂപരേഖ തയാറാക്കി സർക്കാർ അനുമതി നേടുന്നതിനാണു നീക്കം. തകർന്ന കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സ്കൂളിലെ ശുചിമുറി നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് അടിയന്തരമായി തുക അനുവദിക്കും. അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്കൂളിൽ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ, അംഗം എൽദോ ടോം പോൾ, പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ജോസഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.