പണിതീരാത്ത പകൽവീട്: ശിലാഫലകം നീക്കം ചെയ്തു

Mail This Article
നെട്ടൂർ ∙ മരട് നഗരസഭ ഒന്നാം ഡിവിഷനിൽ പണിതീരാത്ത പകൽവീട് ഉദ്ഘാടനം ചെയ്തെന്നു കാട്ടി സ്ഥാപിച്ച ശിലാഫലകം നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. കെട്ടിടം പണിയും ഉദ്ഘാടനവും വിവാദമായ സാഹചര്യത്തിൽ ശിലാഫലകം നീക്കം ചെയ്യുമെന്നു നഗരസഭാധ്യക്ഷൻ പറഞ്ഞിരുന്നു. തെറ്റായ നടപടികൾക്കു പിന്നിൽ ആരാണെന്ന് അന്വേഷിച്ചു നടപടി എടുക്കുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു. ഉപാധ്യക്ഷ രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി.രാജേഷ്, മിനി ഷാജി, ഡിവിഷൻ കൗൺസിലർ ശാലിനി അനിൽരാജ്, മുനിസിപ്പൽ എൻജിനീയർ എം.കെ.ബിജു എന്നിവരുടെ സാന്നിധ്യത്തിലാണ് നീക്കം ചെയ്തത്.

മേയ് 3നു പണി പൂർത്തിയാക്കിയെന്നും മേയ് 4നു നഗരസഭാധ്യക്ഷൻ ഉദ്ഘാടനം ചെയ്തെന്നുമായിരുന്നു ശിലാഫലകത്തിൽ. പണി പൂർത്തിയാകാത്ത കെട്ടിടം 26നു ഉദ്ഘാടനം നടത്താനായിരുന്നു നോട്ടിസ് അടിച്ചത്. എന്നാൽ പകൽവീടിനായി 3 സെന്റ് സ്ഥലം വിട്ടു നൽകിയ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സെക്രട്ടറി തോമസ് നെട്ടൂരിന്റെ പരാതിയിൽ ഉദ്ഘാടനം മാറ്റി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ശിലാഫലകവും നീക്കം ചെയ്തു.
'അഴിമതി അന്വേഷിക്കണം'
പകൽവീട് കെട്ടിടം പണിയിൽ നടന്ന അഴിമതി അന്വേഷിക്കണമെന്ന് പരിസരവാസിയായ ചൂരക്കാട് സുരേഷ്. എം. സ്വരാജ് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് പ്രയോജനപ്പെടുത്തി 24,09,043 രൂപ ചെലവിലാണ് നിർമാണം. പരിസരവാസികളുടെ വഴി കൂടി പെടുത്തി 1500 ചതുരശ്ര അടിക്കായിരുന്നു എസ്റ്റിമേറ്റ്. പരാതി ഉയർന്നതോടെ വഴിയുടെ സ്ഥലം വിട്ടു കൊടുത്തു.
അതോടെ കെട്ടിടത്തിന്റെ വിസ്തീർണം കുറഞ്ഞു. എങ്കിലും ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾക്കു പണമില്ലെന്നാണു കരാറുകാരൻ പറയുന്നത്. അശാസ്ത്രീയമായാണ് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. പണി തീരാത്ത കെട്ടിടം തുറന്നു തരണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിട്ടില്ലെന്നും പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു.