പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ചെറിയ കലംകനിപ്പ് നടത്തി

Mail This Article
പാലക്കുന്ന് ∙ കഴകം ഭഗവതി ക്ഷേത്രത്തിൽ ധനുമാസ കലംകനിപ്പ് നിവേദ്യ സമർപ്പണത്തിനെത്തിയതു നൂറുകണക്കിനാളുകൾ. അടുത്തമാസം 2നു നടക്കുന്ന വലിയ കലംകനിപ്പ് മഹാനിവേദ്യത്തിനു മുന്നോടിയായിട്ടാണു ചെറിയ കലംകനിപ്പ് നടന്നത്. രാവിലെ ഭണ്ഡാരവീട്ടിൽ നിന്നു പണ്ടാരക്കലം ക്ഷേത്രത്തിൽ സമർപ്പിച്ചശേഷം കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിൽനിന്നു നൂറുകണക്കിനു സ്ത്രീകൾ വ്രതശുദ്ധിയോടെ നിവേദ്യക്കലങ്ങളുമായെത്തി. സമർപ്പണത്തിനു ശേഷം ‘മങ്ങണ’ത്തിൽ മാങ്ങാ അച്ചാർ ചേർത്ത ഉണക്കലരികഞ്ഞി പ്രസാദമായി സ്വീകരിച്ച് അവർ വ്രതം അവസാനിപ്പിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്കും കഞ്ഞി വിളമ്പി.
കലങ്ങളിൽനിന്നു വിഭവങ്ങൾ വേർതിരിച്ചു നിവേദ്യച്ചോറും അടയും ആചാരസ്ഥാനികരുടെ നേതൃത്വത്തിൽ വാല്യക്കാരും ചേർന്നു പാകം ചെയ്തു കലങ്ങളിൽ നിറച്ചു. സന്ധ്യാദീപത്തിനു ശേഷം കലശാട്ടും കല്ലൊപ്പിക്കലും അനുബന്ധ ചടങ്ങുകൾക്കും ശേഷം മൂത്ത ഭഗവതിയുടെ പള്ളിയറയിൽനിന്നു പണ്ടാരക്കലം ആദ്യം നൽകി. തുടർന്നു മറ്റുള്ളവരും ഏറ്റുവാങ്ങി വീടുകളിലേക്കു യാത്രതിരിച്ചു.
വസൂരി, മാറാവ്യാധികൾ, വിളനാശം തുടങ്ങിയവയിൽനിന്നു മോചനം നേടാനും അഭീഷ്ടകാര്യ സിദ്ധിക്കും ദേവിയുടെ അനുഗ്രഹത്തിനുമായാണു കലംകനിപ്പ് നടത്താൻ പ്രാർഥിക്കുന്നത്. ആർക്കും ഈ പ്രാർഥന നടത്താമെങ്കിലും ക്ഷേത്രത്തിൽ സമർപ്പിക്കാൻ തീയ സമുദായത്തിൽപെടുന്നവരെ ഏൽപിക്കുന്നതാണു പതിവുരീതി. ഇന്നലെ ആയിരത്തോളം കലങ്ങൾ ക്ഷേത്രത്തിൽ നേർച്ചയായി സമർപ്പിച്ചെന്നും ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, ജനറൽ സെക്രട്ടറി പി.പി.ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു.