ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി കേരള സ്കൂളിലെ പഠനമികവു മുതൽ ഐഐടിയിലെ സുവർണ വിജയം വരെ ആകാശിന്റെ നേട്ടങ്ങൾക്കു തിളക്കമേറെയാണ്. ഐഐടി ഖരഗ്പുരിൽ നിന്ന് എംഎസ്‌സി ജിയോഫിസിക്സിൽ ഒന്നാം റാങ്ക് നേടിയ ആകാശ് നായർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പ്രഫ. ജെ.സി.ബോസ് മെമ്മോറിയൽ സ്വർണ മെഡൽ സമ്മാനിച്ചത്. സ്കൂൾതലം മുതൽ മികച്ച വിജയം നേടിയാണ് ആകാശ് ബിരുദാനന്തര ബിരുദവും നേടി ഗവേഷണത്തിലേക്കു കടന്നത്.

∙ നേട്ടങ്ങളുടെ നിറവിൽ

ഐഐടിയിലെ എംഎസ്‌സി വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ആകാശ് മികച്ച വിദ്യാർഥിക്കു ലഭിക്കുന്ന എല്ലാ പുരസ്കാരങ്ങളും നേടി. ബെസ്റ്റ് ഓൾറൗണ്ടർക്കുള്ള കീർത്തൻ ബി.ബെഹ്റ മെഡൽ, ഇൻസ്റ്റിറ്റ്യൂട്ട് സിൽവർ മെഡൽ, പ്രഫ. അമിതാഭ ചക്രവർത്തി മെമ്മോറിയൽ അവാർഡ്, മികച്ച തിസീസിനുള്ള പുരസ്കാരം എന്നിവയും ആകാശിനു ലഭിച്ചു. 

∙ കേരള സ്കൂൾ വിദ്യാർഥി

ഡൽഹിയിലും ഗുരുഗ്രാമിലുമാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കാനിങ് റോഡ് കേരള സ്കൂളിൽ നിന്ന് 12–ാം ക്ലാസ് പാസായി. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാംലാൽ ആനന്ദ് കോളജിൽ നിന്ന് ബിഎസ്‌സി ജിയോളജി പാസായതിനു ശേഷം ഖരഗ്പുർ ഐഐടിയിൽ ചേർന്നു. ഇപ്പോൾ കാനഡ ആൽബർട്ട സർവകലാശാലയിൽ ജിയോഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്നു. കാനിങ് റോഡ് കേരള സ്കൂളിലെ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ ആകാശിനെ അഭിനന്ദിച്ചിരുന്നു. കേരള സ്കൂളിൽ നിന്ന് പത്താം ക്ലാസിൽ സോണൽ ടോപ്പറായി വിജയിച്ച ആകാശിന് മനീഷ് സിസോദിയ മെഡൽ നൽകി അനുമോദിച്ചിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്നും സ്വർണ മെഡലോടെയാണു ബിരുദം പൂർത്തിയാക്കിയത്.

∙ ജിയോഫിസിക്സിലേക്ക്

ബിഎസ്‌സിക്ക് ഒരു വിഷയം ജിയോഫിസിക്സായിരുന്നു. അങ്ങനെയാണ് ഉപരിപഠനത്തിനും ആ വഴിക്കു തന്നെ തിരിഞ്ഞത്. കാർബൺ ക്യാപ്ചർ യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (സിസിയുഎസ്) എന്ന വിഷയത്തിലാണ്  ഗവേഷണം. അന്തരീക്ഷത്തിൽ നിന്നു കാർബൺ ഡയോക്സൈഡ് വേർതിരിച്ചെടുത്ത് എണ്ണ ഖനനം ചെയ്തെടുത്ത സ്ഥലങ്ങളിൽ സംഭരിക്കുക എന്നതാണ് സിസിയുഎസ് കൊണ്ടുദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിലും മറ്റും 25 വർഷങ്ങൾക്കു മുൻപേ ഈ രീതി നിലവിലുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിട്ട് അധികകാലമായില്ലെന്നും ആകാശ് പറഞ്ഞു. 

∙ അമ്മയാണ് തണൽ

പരേതനായ രവി നായരും വിജയ നായരുമാണു മാതാപിതാക്കൾ. കൽക്കാജി ഡിഡിഎ ഫ്ലാറ്റിലാണു താമസം. കൊട്ടാരക്കര പൂവറ്റൂരാണു സ്വദേശം. അച്ഛന്റെ മരണശേഷം അമ്മയാണ് പഠനം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും കരുത്തായി കൂടെ നിന്നത്. പഠനകാര്യങ്ങളിൽ ഡൽഹി എൻഎസ്എസും എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ടെന്നും ആകാശ് പറഞ്ഞു. പിഎച്ച്ഡി പൂർത്തിയാക്കി അധ്യാപകനാകാനാണ് ആഗ്രഹം. 

∙ പരിശ്രമവും ഗുരു കൃപയും

അക്കാദമിക രംഗത്ത് വിജയത്തിലേക്ക് എളുപ്പ വഴികളില്ല. കഠിനാധ്വാനത്തിനു പുറമേ അധ്യാപകരുടെ അനുഗ്രഹമാണ് എല്ലാ വിജയങ്ങൾക്കും കാരണം. ഇഷ്ടമേഖലയും വിഷയവും ഏതാണെന്നു തിരിച്ചറിഞ്ഞ് അതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഠനം കൂടുതൽ എളുപ്പമാക്കുമെന്നും ആകാശ് പറയുന്നു. കേരള സ്കൂളിൽ ആറാം ക്ലാസിൽ മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂ. തുടർന്നുള്ള ക്ലാസുകളിലെല്ലാം ഇംഗ്ലിഷ് മീഡിയം ആയിരുന്നു. പക്ഷേ, നന്നായി മലയാളം എഴുതാനും വായിക്കാനും അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com