രാവിലെ തേച്ചു കുളിച്ചാൽ പനമ്പട്ടയും പുല്ലും, ഉച്ച കഴിഞ്ഞാൽ ച്യവനപ്രാശം; ആനകൾക്ക് സുഖചികിത്സ കാലം
![പുന്നത്തൂർ ആനക്കോട്ടയിൽ ഗുരുവായുർ ദേവസ്വം ആനകൾക്ക് കർക്കടകത്തിന് മുന്നോടിയായുള്ള സുഖ ചികിത്സ ഗോപീകൃഷ്ണൻ ആനയ്ക്ക് ഔഷധക്കൂട്ട് നൽകി എംഎൽഎ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ പുന്നത്തൂർ ആനക്കോട്ടയിൽ ഗുരുവായുർ ദേവസ്വം ആനകൾക്ക് കർക്കടകത്തിന് മുന്നോടിയായുള്ള സുഖ ചികിത്സ ഗോപീകൃഷ്ണൻ ആനയ്ക്ക് ഔഷധക്കൂട്ട് നൽകി എംഎൽഎ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2021/7/2/thrissur-devaswom-board-elephants-treatment.jpg?w=1120&h=583)
Mail This Article
ഗുരുവായൂർ ∙ ഞാറ്റുവേല കുളിരിൽ ഉള്ളും പുറവും തണുത്ത ദേവസ്വം ആനകൾക്ക് സുഖചികിത്സ കാലം തുടങ്ങി. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ എൻ.കെ.അക്ബർ എംഎൽഎ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിലെ 45 ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായി 30 ദിവസം നടത്തുന്ന സുഖ ചികിത്സയ്ക്ക് 12 ലക്ഷം രൂപയാണു ചെലവ്.
രാവിലെ തേച്ചു കുളിച്ചാൽ പനമ്പട്ടയും പുല്ലും നൽകും. ഉച്ച കഴിഞ്ഞാൽ ച്യവനപ്രാശം, ധാതുലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ എന്നിവ ചേർത്ത ഔഷധ ഉരുളകൾ നൽകും. ചോറും ചെറുപയറും വേവിച്ച് ഔഷധങ്ങൾ ചേർത്ത് ഉരുള തയാറാക്കുന്നത്. പുന്നത്തൂർക്കോട്ടയുടെ വടക്കിനി മുറ്റത്ത് നടന്ന സുഖചികിത്സയുടെ ഉദ്ഘാടനത്തിൽ 28 ആനകൾ അണിനിരന്നു.
ഉത്സവം ആനയോട്ടം വിജയി കൊമ്പൻ ഗോപീകൃഷ്ണന് ആദ്യ ഉരുള നൽകി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, കെ.വി.മോഹനകൃഷ്ണൻ, കെ.വി.ഷാജി, കെ.അജിത്, ഇ.പി.ആർ.വേശാല, ടി.ബ്രീജകുമാരി, മാനേജർമാരായ പി.മനോജ്കുമാർ, എ.കെ.രാധാകൃഷ്ണൻ, ആന വിദഗ്ധരായ പി.ബി.ഗിരിദാസ്, ദേവൻ നമ്പൂതിരി, ഡോ.കെ.വിവേക്, ചാരുജിത് നാരായണൻ എന്നിവർ പങ്കെടുത്തു.