ADVERTISEMENT

യാഥാർഥ്യത്താൽ മരിക്കാതിരിക്കാനാണ് നമുക്ക് കലയുള്ളത്. നീഷെ പറഞ്ഞ വലിയ സത്യങ്ങളിൽ ഒന്ന്. കലയ്ക്കു മാത്രം സാധ്യമായ മറ്റൊരു ലോകം ഇല്ലായിരുന്നെങ്കിൽ മരിക്കാതിരിക്കാൻ എത്ര പാടു പെടുമായിരുന്നു നമ്മൾ. ശ്വാസം മുട്ടി പിടയുമായിരുന്നില്ലേ. അല്ല, ഈ ജീവിതം തന്നെ ഉണ്ടാകുമായിരുന്നോ. ആനി എർണോയ്ക്കും ഏറെ ഇഷ്ടമാണ് കലയുടെ പൂട്ട് തുറക്കുന്ന നീഷെയുടെ സത്യകഥനം.

പെൺകുട്ടിയുടെ ഓർമയിൽ ആനി തിരിച്ചുപിടിക്കുന്നത് പതിനേഴാം വയസ്സിലെ ജീവിതമാണ്. അരനൂറ്റാണ്ടിനു ശേഷം നടത്തുന്ന മടക്കയാത്ര. സംസ്കാരം തേടി പുറപ്പെട്ടുപോകുന്ന ആളേ അല്ല ആനി. ജീവിതവും സമയവും പിടിച്ചെടുക്കുക. അതിനെ മനസ്സിലാക്കുക. അതിൽ ആനന്ദിക്കുക.

പലചരക്ക് കട നടത്തുകയായിരുന്നു ആനിയുടെ മാതാപിതാക്കൾ. കുപ്പിഭരണിയിൽ അടച്ചുസൂക്ഷിച്ച മിഠായി പോലെ അവർ ആനിയെ കാത്തു. സുരക്ഷിതയായി. കേട് തട്ടാതെ. അമൂല്യമായി. കന്യാസ്ത്രീകളുടെ വിദ്യാലയത്തിലെ അച്ചടക്കം വിടാതുള്ള പഠനം. പതിനേഴാം വയസ്സിൽ ചങ്ങല പൊട്ടിച്ച് പുറത്തുചാടുകയാണ് എഴുത്തുകാരി. പ്രണയം തിരഞ്ഞ്. കാമം തേടി. എല്ലാം നഷ്ടപ്പെടുത്തി നേടാവുന്ന സന്തോഷങ്ങൾക്കു വേണ്ടി. ഇരുപത്തിമൂന്നാം വയസ്സിൽ കന്യകാത്വം നഷ്ടപ്പെട്ടു എന്നു തിരിച്ചറിഞ്ഞ നിമിഷത്തിൽ അവസാനിക്കുന്ന ഓർമയിലൂടെ 1958നെ പുനരാനയിക്കുന്നു. എഴുത്തിന്റെ വശീകരണത്തിൽ മനസ്സ് നഷ്ടപ്പെട്ടുപോയത് എങ്ങനെയെന്നും ഈ ഓർമകൾ സാക്ഷ്യം പറയുന്നു.

അനുഭവിക്കുന്ന നിമിഷങ്ങളിൽ എന്താണ് നമ്മൾ അനുഭവിക്കുന്നതെന്ന് അറിയാതെപോകുന്ന ജീവിതത്തിന്റെ അർഥരാഹിത്യമാണ് എഴുത്തിന്റെ സാധ്യതകളെ പതിൻമടങ്ങ് വർധിപ്പിക്കുന്നത്. നീഷേയിൽ നിന്നാണ് തുടങ്ങിയത്. അത് യാഥാർഥ്യത്തിന് എതിരായിരുന്നു. പിന്നെയും എന്തിന് തന്നെപ്പറ്റി എഴുതുന്നു എന്നതിന്റെ ഉത്തരം കൂടിയാണിത്. തിരിഞ്ഞുനോക്കൂ. മനസ്സിലാക്കൂ. ആ നിമിഷങ്ങൾ. അന്ന് എത്രയോ പെട്ടെന്നു കടന്നുപോയവ. ചിന്തിക്കാൻ സമയം തരാതിരുന്നവ. ഇന്നങ്ങനെയല്ല. ആ നിമിഷങ്ങളിൽ വീണ്ടും ജീവിക്കുകയാണ്. മറ്റാരോ ആണ് എന്നതുപോലെ. ഇപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നില്ലേ. മനസ്സിലാക്കാനാവുന്നില്ലേ. അന്നത്തെ നമ്മളെ. ഇന്നിലേക്കുള്ള വളർച്ചയെ. അവിടെ ഉപേക്ഷിച്ചുപോയതും ബാക്കി ശേഷിച്ചതും. പുതുതായി ആർജിച്ച അനുഭവങ്ങൾ. വ്യക്തിത്വം.

ഓരോ എഴുത്തും ആനിക്ക് പോസ്റ്റ്മോർട്ടമാണ്. പരസ്യമായ ശസ്ത്രക്രിയ. തന്നെത്തന്നെ കീറിമുറിച്ച് ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന കലയുടെ മാന്ത്രിക കാന്തി.

ഒരു പെൺകുട്ടിയുടെ ലൈംഗികതയാണ് ഈ ഓർമകളുടെ കേന്ദ്രസ്ഥാനത്ത്. ആദ്യ അനുഭവത്തിനുവേണ്ടിയുള്ള തിടുക്കം. പ്രണയിക്കപ്പെടാനുള്ള ആസക്തി. വഴങ്ങിക്കൊടുക്കുന്നതിന്റെ ആവേശം. വേശ്യാലയം പോലെയുള്ള വേനൽക്കാല ക്യാംപിന്റെ അവസാന ദിനം അവനെ ഒന്നുകൂടി കാണാൻ ആഗ്രഹിച്ചത് തെറ്റായിരുന്നോ. യാത്ര പറയാൻ വരും എന്നവൻ ഉറപ്പ് പറഞ്ഞതാണ്. കാത്തിരുന്നിട്ടും രാവിലെ അവനെ കണ്ടില്ല. വാതിലിൽ അടിച്ചു നോക്കിയിട്ടും മറുപടി ലഭിച്ചില്ല. വാതിൽ പഴുതിലൂടെ നോക്കുമ്പോൾ നിശാവസ്ത്രത്തിൽ അവൻ തിരിഞ്ഞു കിടന്നുറങ്ങുന്നു!

ആനി ആനിയെക്കുറിച്ചാണ് എഴുതുന്നത്. ഒരു മറയുമില്ലാതെ. ഏറ്റവും ആത്മാർഥമായി. ചിലപ്പോൾ മറ്റേതോ വ്യക്തിയെപ്പോലെ. ഒരു കഥാപാത്രത്തെപ്പോലെ അകലം സൂക്ഷിച്ച്. എന്നാൽ കൂടുതൽ സമയവും ആ പെൺകുട്ടിയുടെ ഉള്ളിലിരുന്നാണ് ആനി എഴുതുന്നത്. ആസക്തിയുടെ ആദ്യ ദിനങ്ങളെക്കുറിച്ച്. അവ തനിക്ക് സമ്മാനിച്ച ആവേശം, നിരാശ, ആശങ്ക.. എല്ലാമെല്ലാം. ആർത്തവത്തെക്കുറിച്ച്. ഒരു വർഷത്തോളം രക്തം അനുഗ്രഹിക്കാതിരുന്നതിനെക്കുറിച്ച്. ഒടുവിൽ എല്ലാം ശരിയായതിനെക്കുറിച്ച്. ഭക്ഷണപ്രേമം. മോഷണം. കള്ളത്തരത്തിനു കോടതിയിൽ സാക്ഷി പറയാൻ പോയ ദിവസങ്ങൾ. 23ൽ ചെറിയ ഹോട്ടലിലെ മരം കൊണ്ട് മേഞ്ഞൊരു മുറിയിൽ... ആ പയ്യന്റെ ആദ്യ പേര് മാത്രമേ ആനി ഓർമിക്കുന്നുള്ളൂ. അവന്റെ ആദ്യ കത്തിലെ ഏതാനും വരികളും.

പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരിയാണ് ആനി എർണോ എന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന പുസ്തകം. അക്കാലത്തെ ഫ്രഞ്ച് ജീവിതവുമായി അങ്ങേയറ്റം ഇഴുകിച്ചേർന്നാണ് ആനി എഴുതുന്നത്. പുസ്തകങ്ങളും സിനിമയും പാട്ടും ഇടയ്ക്കിടെ കടന്നുവരുന്നു. വിദേശ വായനക്കാർക്ക് അവ പൂർണമായും വഴങ്ങിത്തരുന്നില്ല. തട്ടും തടവും സ്വാഭാവികം. വിവർത്തക സംഗീത ശ്രീനിവാസനും അത് സമ്മതിക്കുന്നു. പുസ്തകം സമ്മാനിക്കുന്ന ആഘാതത്തിൽ അത് കുറവ് വരുത്തുന്നില്ലെങ്കിലും.

ഒരു പെൺകുട്ടിയുടെ ഓർമ

ആനി എർണോ

വിവർത്തനം: സംഗീത ശ്രീനിവാസൻ

ഡിസി ബുക്സ്

വില : 250 രൂപ

English Summary:

Malayalam Book Oru Penkuttiyude Orma Written by Annie Ernaux

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com