ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തോട് അനുബന്ധിച്ചു കോഹിനൂർ വജ്രം ക്വീൻ കൺസോർട്ടായ കാമില കിരീടധാരണത്തിൽ ഉപയോഗിക്കില്ലെന്നു ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. പകരം ക്വീൻ മേരിയുടെ കിരീടം അണിയിക്കും. മേയ് 6 ലെ കിരീടധാരണത്തിനായി ക്വീൻ മേരിയുടെ കിരീടം വലുപ്പം മാറ്റുന്നതിനായി ലണ്ടൻ ടവറിൽ നിന്നു പുറത്തെടുത്തു. സമീപകാല ചരിത്രത്തിൽ ആദ്യമായാണു നിലവിലുള്ള ഒരു കിരീടം കിരീടധാരണത്തിനായി പുനഃക്രമീകരിക്കുന്നത്. കിരീടത്തിൽ എലിസബത്ത് രാജ്ഞിയുടെ ആഭരണങ്ങളിൽ നിന്നുള്ള വജ്രങ്ങളും ചേർക്കും.

 

charles-crown

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിനൊപ്പം കിരീടമണിയുന്ന കാമിലയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പൊതു പരിപാടികൾ റദ്ദാക്കേണ്ടിവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കട്ട് വജ്രങ്ങളിലൊന്നായ കോഹിനൂരിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും തർക്കത്തിലാണ്.

കോഹിനൂർ ഉപയോഗിച്ചാൽ ഇന്ത്യയുമായി നയതന്ത്ര തർക്കമുണ്ടാകുമോ എന്ന ആശങ്കയും ബ്രിട്ടന് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ എലിസമ്പത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ ഉപയോഗിച്ച വജ്രത്തിന്റെ ശരിയായ ഉടമ തങ്ങളാണെന്ന് ഇന്ത്യ നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

1947 ലാണ് ഇന്ത്യാ ഗവൺമെന്റ് കോഹിനൂർ തിരികെ നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. 1953ൽ ഇന്ത്യ വീണ്ടും ആവശ്യം ഉന്നയിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് നിരസിക്കുകയാണ് ഉണ്ടായത്.

1976ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ കോഹിനൂർ വേണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ജയിംസ് കാലഗനു കത്തെഴുതി. മറുപടി കത്തിൽ കോഹിനൂർ ഒരു രാജ്യത്തിനും കൈമാറുന്നതല്ല എന്നു ബ്രിട്ടൻ വ്യക്തമാക്കി. തുടർന്നു ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഇന്ത്യ സന്ദർശിച്ചപ്പോൾ കോഹിനൂർ നൽകണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിച്ചു. നൽകാൻ കഴിയില്ലെന്ന് ഡേവിഡ് കാമറൂൺ മറുപടിയും നൽകി. തുടർന്ന് പലപ്പോഴും ഇന്ത്യ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ മരണശേഷവും ഇതേ ആവശ്യം ഉയർന്നിരുന്നു. തിരികെ നൽകാതിരിക്കാൻ ബ്രിട്ടൻ പറയുന്ന കാരണങ്ങളിലൊന്നു വിക്ടോറിയ രാജ്ഞിക്കു സമ്മാനം ലഭിച്ചതാണ് കോഹിനൂർ എന്നാണ്. മറ്റൊന്ന് യഥാർഥ അവകാശിയെ സംബന്ധിച്ചു വ്യക്തമായ ചരിത്രരേഖകൾ ഇല്ലായെന്നുമാണ്.

കോഹിനൂർ സഞ്ചരിച്ച വഴികൾ

കർണാടകത്തിലെ ഗോൽക്കോണ്ട ഖനിയിൽ നിന്നു കണ്ടെടുത്തതായി കരുതപ്പെടുന്ന കോഹിനൂർ രത്നത്തെക്കുറിച്ചുള്ള 1304ലെ ചരിത്ര രേഖ പറയുന്നത് മാൾവാ രാജാവായ മാലക്ദിയോവിന്റെ ഉടമസ്ഥതയിൽ ആയിരുന്നുവെന്നാണ്. 1526ലെ പാനിപ്പത്ത് യുദ്ധത്തിന്റെ കാലത്ത് ഗ്വാളിയോറിലെ രാജാവായിരുന്ന വിക്രമജിത്ത് യുദ്ധസമയം കോഹിനൂറിന്റെയും മറ്റ് രത്നങ്ങളും സംരക്ഷിക്കുന്നതിനായി ഡൽഹിയിലെ ആഗ്ര കോട്ടയിലെത്തിച്ചു. എന്നാൽ ബാബർ ആഗ്ര കോട്ട ആക്രമിച്ച് കോഹിനൂർ സ്വന്തമാക്കി. അന്നുമുതൽ 'ബാബറുടെ രത്നം' എന്നറിയപ്പെട്ടിരുന്ന കോഹിനൂർ മുഗൾ രാജവംശം പാരമ്പര്യ സ്വത്താക്കി കൈമാറി വന്നു. അവസാനം എത്തിയത് മുഹമ്മദ് ഷായുടെ കൈവശമായിരുന്നു.

 

പേർഷ്യയിലെ രാജാവായിരുന്ന നാദിർഷാ തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 1738ലെ കർണാൽ യുദ്ധത്തിലൂടെ ദില്ലി പിടിച്ചെടുത്തിരുന്നു. 1739ൽ  മുഹമ്മദ് ഷായെ തടവുകാരനാക്കി. അങ്ങനെയിരിക്കെ അന്തപുരവാസിയായ സ്ത്രീ വഴി തന്റെ തലപ്പാവിനുള്ളിലാണു മുഹമ്മദ് ഷാ കോഹിനൂർ സൂക്ഷിച്ചിരിക്കുന്നതെന്ന് നാദിർഷാ മനസിലാക്കി. തുടർന്ന് മുഹമ്മദ് ഷായെ വിരുന്നിനു ക്ഷണിച്ച നാദിർഷാ ആചാരമെന്ന് വിശ്വസിപ്പിച്ച് തലപ്പാവുകൾ പരസ്പരം കൈമാറി. അങ്ങനെ കോഹിനൂർ പേർഷ്യയിൽ എത്തി. നാദിർഷായുടെ കൊച്ചുമകനായ ഷാരുഹ് മിർസയെന്ന പതിനാറുകാരനായ യുവരാജാവിന്റെ കൈവശമാണ് കോഹിനൂർ പിന്നീട് എത്തിച്ചേർന്നത്. 

 

ഷാരുഹ് മിർസ താന്റെ വിശ്വസ്തനായ സേനാധിപൻ അഹമ്മദ് ഷാ അബ്ദാലിക്ക് കോഹിനൂർ സ്നേഹ സമ്മാനമായി നൽകി. അഫ്ഗാൻകാരനായ അബ്ദാലി അതു സ്വദേശത്തേക്ക് കൊണ്ടുപോയി മകൻ തിമൂറിന് നൽകി. പൈതൃക സ്വത്ത് എന്ന നിലയ്ക്ക് തർക്ക വസ്തുവായി കോഹിനൂർ മാറി. തിമൂറിന്റെ 33 മക്കളിൽ രണ്ടു പേരായ മാൻ ഷായും ഷാ ഷൂജയും 'പഞ്ചാബ് സിംഹം' എന്നറിയപ്പെട്ടിരുന്ന മഹാരാജാ രൺജിത് സിങിനെ അഭയം പ്രാപിച്ചു. ഷാ ഷൂജയുടെ കയ്യിൽ കോഹിനൂർ ഉണ്ടെന്ന് മനസിലാക്കിയ രൺജിത് സിങ് അത് കൈക്കലാക്കാൻ ശ്രമിച്ചു. എന്നാൽ 1813ൽ കോഹിനൂർ ഷാ ഷൂജ രൺജിത് സിങിന് നൽകി.

 

1849ൽ രണ്ടു യുദ്ധങ്ങൾക്കു ശേഷം ബ്രിട്ടീഷുകാർ പഞ്ചാബ് കീഴടക്കി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റി. ലോർഡ് ഡെൽഹൗസി ലാഹോർ കരാറിന്റെ ഭാഗമായി കോഹിനൂർ രത്നം ഇംഗ്ലണ്ടിലെ രാജ്ഞിക്കൂ കൈമാറണം എന്ന വ്യവസ്ഥ വച്ചു. അങ്ങനെയാണ് കോഹിനൂർ ബ്രട്ടീഷുകാർ കോഹിനൂർ സ്വന്തമാക്കിയത്.

 

ബക്കിംഗ്ഹാം കൊട്ടാരത്തിൽ 1850 ജൂലൈ 3 ന് വിക്ടോറിയ രാജ്ഞിക്ക് കോഹിനൂർ കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് കോഹിനൂർ ചെത്തിമിനുക്കി ഭാരത്തിന്റെ 43% കുറവ് വരുത്തി. മറ്റ് 2000 രത്നങ്ങളോടൊപ്പം ക്യൂൻ വിക്ടോറിയ അഞ്ചു വർഷം ഇതണിഞ്ഞു. 1902ൽ അലക്സാൻഡ്ര രാജ്ഞിയൂടെ സ്ഥാനാരോഹണ സമയത്ത് കിരീടത്തിൽ ഉറപ്പിച്ചു.1937ൽ ക്യൂൻ എലിസബത്തിലേക്ക് എത്തിയ കിരീടം കോഹിനൂരിനൊപ്പം ഇപ്പോൾ ലണ്ടർ ടവറിലെ ജ്യൂവൽഹൗസിലാണ് സൂക്ഷിച്ചിട്ടുള്ളത്.

English Summary : Britain’s Queen Consort Camilla will not wear Kohinoor diamond for coronation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com