ക്രിസ്മസ്: വെളിച്ചത്തിന്റെ വലിയ പെരുന്നാൾ

Mail This Article
ദുബായ്∙ മാർത്തോമ്മാ സഭ കൊല്ലം-തിരുവനന്തപുരം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസിന്റെ പേരിലൊരു പൊരുളുണ്ട്. പറയുന്നതിലെല്ലാം പൊരുൾ വേണമെന്ന ചിന്തയും അദ്ദേഹത്തിനുണ്ട്. മലയാളത്തോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് അദ്ദേഹം ഒപ്പിടുന്നതു മലയാളത്തിലാണ്. ജോസഫിന്റെ ബൈബിളിലെ മറ്റൊരു പേരാണ് ബർണബാസ്. ഈ പേരിനോട് ചെറുപ്പം മുതലേ പ്രത്യേക സ്നേഹവും അദ്ദേഹത്തിനുണ്ടായിരുന്നു. 1993 ഒക്ടോബർ രണ്ടിന് മെത്രാൻ സ്ഥാനം ഏൽക്കുന്നതിനു തൊട്ടുമുൻപാണു ബർണബാസ് എന്ന പേരു ലഭിച്ചത്. ബൈബിളിൽ ഏറ്റവും ഇഷ്ടപ്പെട്ട പേര് അറിയാതെ കിട്ടിയപ്പോൾ ആഹ്ലാദം ഇരട്ടിയായി. ഇനി മറ്റൊരു ആസ്മികതയുമുണ്ട് ആ പേരിൽ. 47 വർഷം മുമ്പ് ജൂൺ 12നാണ് അദ്ദേഹം വൈദികപട്ടം ഏറ്റത്. അതാകട്ടെ വിശുദ്ധ ബർണബാസിന്റെ ദിവസവുമായിരുന്നു.
എഴുപതിന്റെ നിറവിലായ അദ്ദേഹം തന്റെ 70 ചിന്തകൾ സ്വരുക്കൂട്ടി ഇറക്കിയ പുസ്തകത്തിന്റെ പേരും വേറിട്ടതാണ്. ‘നിങ്ങൾക്ക് ശുഭം വർധിക്കട്ടെ’ എന്നതാണ് വിശാല ചിന്തകൾ ഉൾക്കൊള്ളുന്ന ആ സമാഹാരത്തിന്റെ പേര്. ദുബായിയുടെയും ചുമതലയുണ്ട് അദ്ദേഹത്തിന്. സഭയിലെ തന്നെ ഏറ്റവും വലിയ ഇടവകകളിലൊന്നായ ദുബായിയുടെ 51-ാം ഇടവക ദിനാഘോഷങ്ങളിലും ക്രിസ്മസ് സന്തോഷത്തിലും പങ്കെടുക്കാനെത്തിയ അദ്ദേഹം ‘അതിഥി’ക്കായി മനസ്സ് തുറന്നു.
∙കുട്ടികൾക്കിടയിൽ പ്രത്യേകിച്ച് കൗമാരക്കാർക്കിടയിൽ എന്തുകൊണ്ട് ആത്മഹത്യ പെരുകുന്നു?
നീതിസാരത്തിൽ ഒരു ചൊല്ലുണ്ട്. അഞ്ചുവയസ്സുവരെ കുട്ടികളെ രാജകുമാരന്മാരും കുമാരികളുമായി വളർത്തണം. പിന്നീട് 10 വയസ്സുവരെ അടിമകളെപ്പോലെ. ഈ സമയത്ത് കഷ്ടതകളും പ്രയാസങ്ങളും അവർ അറിയണം. പിന്നീടുള്ള അഞ്ചുവർഷം അവരെ മന്ത്രിമാരായി കാണണം. പല കാര്യങ്ങളിലും അഭിപ്രായം ചോദിക്കണം. അതു പറയാൻ അവരെ പ്രാപ്തരാക്കണം. പതിനഞ്ചിനു ശേഷം തന്നോളം തന്നെ കാണണം.
അഭിവൃദ്ധിയും വിജയവും മാത്രമാണ് പലപ്പോഴും അവരെ പഠിപ്പിക്കുന്നത്. ദാരിദ്ര്യവും അവർ അറിയണം. ഇതൊന്നും അറിയാതെ വളരുന്ന കുട്ടികൾ ചെറിയ പ്രശ്നം വരുമ്പോൾ തന്നെ തകർന്നു പോകുന്നു.
∙കുടുംബ ബന്ധങ്ങളിലെ ശൈഥില്യം നേരിടാൻ സഭയ്ക്ക്
എന്തു ചെയ്യാനാകും?
മനുഷ്യർ വ്യത്യസ്തരാണ്. അതുകൊണ്ട് എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ രീതികൾ ഒറ്റയടിക്ക് കൈക്കൊള്ളാനാകില്ല. പക്ഷേ നസ്രേത്തിലെ തിരുക്കുടുംബമാണ് ലോകത്തിലെ ഏറ്റവും മാതൃകാ കുടുംബം. വിധേയത്വവും സ്നേഹവും കരുതലും എല്ലാം കളിയാടിയിരുന്ന ആ കുടുംബത്തെ മാതൃകയാക്കുകയാണു വേണ്ടത്. പരസ്പരമുള്ള ബഹുമാനവും കരുതലുമെല്ലാം ഇക്കാര്യത്തിൽ അത്യാവശ്യമാണ്.
∙ ക്രിസ്മസ് സന്ദേശം
ക്രിസ്മസിനെ ഒരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള രീതിയിലാണു നോക്കിക്കാണുന്നത്. ദൈവത്തിന്റെ മനുഷ്യമുഖമാണ് ക്രിസ്തു. പാവപ്പെട്ടവന്റെ ഉത്സവമാണു ക്രിസ്മസ്. കീറ്റുശീലയും ശിശുവുമാണ് അതിന്റെ പ്രതീകങ്ങൾ.കീറ്റുശീല ദാരിദ്രത്തിന്റെയും ശിശു നിസ്സഹായാവസ്ഥയുടെയും പ്രതീകമാണ്.
ഇടം നഷ്ടപ്പെട്ട പലരും നമുക്കിടയിലുണ്ട്. അവരെ തിരിച്ചറിയണം. ഭയപ്പെടേണ്ട എന്ന സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. ഭയം വർധിക്കുന്ന ഇക്കാലത്ത് അത് ആശ്വാസത്തിന്റെ സന്ദേശമാണ്. വെളിച്ചങ്ങളുടെ പെരുന്നാൾ കൂടിയാണത്. ഇരുട്ടിനെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലത്ത് ഇതിന് ഏറെ പ്രസക്തിയുണ്ട്.