ADVERTISEMENT

അബുദാബി∙ ജനിച്ച്  8 മാസത്തെ കാത്തിരിപ്പിനു ശേഷം  മകളെ നെഞ്ചോടു ചേർക്കാനായതിന്റെ സന്തോഷത്തിലാണ് തൃശൂർ ഏനമാക്കൽ കെട്ടുങ്ങൽ സ്വദേശി ദിറാർ നൂറുദ്ദീനും ഭാര്യ നജിലയും. കുഞ്ഞനുജത്തിയോടൊപ്പം കൂട്ടുകൂടാനുള്ള നിമിഷത്തിനായി കാത്തിരുന്ന റനയും മുഹമ്മദ് ഹസനും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.

ആറാം മാസത്തിൽ 640 ഗ്രാം തൂക്കവുമായി 2020 ഓഗസ്റ്റ് 27ന് പിറന്ന ദിന ദിറാർ 8 മാസ‌ത്തെ ആശുപത്രി വാസം കഴിഞ്ഞാണ് കുടുംബത്തോടൊപ്പം ചേർന്നത്. പ്രായം തികയും മുൻപേ ജനിച്ചതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളോടുള്ള പോരാട്ടത്തിൽ ഭാഗികമായി വിജയിച്ചാണ് ദിന വീട്ടിലെത്തുന്നത്. എന്നാൽ, ജീവൻ രക്ഷാ ഉപകരണങ്ങൾ പൂർണമായും നീക്കാൻ ഇനിയുമേറെ നാളുകൾ എടുക്കുമെന്നതാണു യാഥാർഥ്യം.ഗർഭകാലത്ത് നജിലയ്ക്ക് രക്തസമ്മർദം അനുഭവപ്പെട്ടതാണ് പ്രശ്നത്തിനു തുടക്കം.

ഇതേ കാരണത്താൽ 2015ൽ 8 മാസമായിരിക്കെ ഗർഭസ്ഥ ശിശു മരിക്കാനിടയായി. ഇത്തവണ ഗർഭം നാലാംമാസം പിന്നിട്ടപ്പോഴാണ് രക്തസമ്മർദം  വില്ലനായത്. നവജാത ശിശുക്കളുടെ ചികിത്സയിൽ വിദഗ്ധരായ ദനത് അൽ ഇമാറാത് ആശുപത്രിയിൽ ചികിത്സ തേടി. ആറു മാസം വരെ മുന്നോട്ടുപോയെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഭീഷണിയായപ്പോൾ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ എൻഐസിയുവിലേക്കും ഭാര്യയെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. മൂത്ത രണ്ടു മക്കൾ വീട്ടിൽ തനിച്ച്. ഇവർക്കിടയിൽ വിശ്രമമില്ലാത്ത ഓട്ടത്തിൽ ദിറാറും.

കോവിഡ് രൂക്ഷമായ കാലഘട്ടമായിരുന്നെങ്കിലും വാക്സീൻ വൊളന്റിയറായതിനാൽ ആശുപത്രിയിലേക്കുള്ള പ്രവേശനത്തിനും മറ്റും തടസ്സമായില്ല.  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ദിന ഒരാഴ്ച പിന്നിട്ടെങ്കിലും പിന്നീടു നേരിടേണ്ടിവന്നത്  ആരോഗ്യപ്രശ്നങ്ങളുടെ പരമ്പര.   

4 മാസത്തിനിടെ 4 ശസ്ത്രക്രിയയ്ക്ക് ദിന വിധേയയായി. കാഴ്ച പ്രശ്നത്തിന് 5 ശസ്ത്രക്രിയകൾ. ഹൃദയം, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളിലും വ്യതിയാനമുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചു പുതുവർഷത്തിലേക്കു കടന്നുവരവേയാണ് ഷോർട്ട് ബവൽ സിൻഡ്രോം സ്ഥിരീകരിച്ചത്. 

തുടർ ചികിത്സയ്ക്കായി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി(എസ്കെഎംസി)യിലെത്തി. ഇവിടെ ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തെങ്കിലും ദീർഘകാലം തുടർ പരിചരണം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ ചെയ്യുന്നതുപോലെ കുഞ്ഞിനെ വീട്ടിൽ പരിചരിക്കേണ്ടത് എങ്ങനെയെന്നതിൽ രണ്ടാഴ്ചത്തെ പരിശീലനം മാതാപിതാക്കൾക്കു നൽകിയ ശേഷമായിരുന്നു ഡിസ്ചാർജ്.

  അബുദാബി സ്വകാര്യ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനായ ദിറാറിന്റെ ദിനചര്യകളിൽ കുഞ്ഞിന്റെ പരിചരണവും ഉൾപ്പെടും.മുലപ്പാൽ വലിച്ചുകുടിക്കാൻ സാധിക്കാത്ത ദിനയ്ക്ക് കുപ്പിപ്പാൽ ട്യൂബിലൂടെയാണ് നൽകിവരുന്നത്. എട്ടുമാസത്തെ കാത്തിരിപ്പിനൊടുവിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com