ADVERTISEMENT

ജിദ്ദ ∙ സൗദിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുന്നത് യുവതികള്‍ക്കാണെന്ന് നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോലി ലഭിക്കാന്‍ ബിരുദധാരികള്‍ക്ക് ശരാശരി 273 ദിവസം (9 മാസത്തോളം) കാത്തിരിക്കേണ്ടിവരുന്നുണ്ട്. പുരുഷ ബിരുദധാരികള്‍ക്ക് ജോലി ലഭിക്കാന്‍ ശരാശരി 251 ദിവസം (എട്ടു മാസത്തോളം) ആണ് കാത്തിരിക്കേണ്ടിവരുന്നത്. വനിതാ ബിരുദധാരികള്‍ക്ക് ജോലി ലഭിക്കാന്‍ ശരാശരി 295 ദിവസം (10 മാസത്തോളം) കാത്തിരിക്കേണ്ടിവരുന്നുണ്ട്.

അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി കോഴ്‌സുകള്‍ പാസായവകര്‍ക്കാണ് ഏറ്റവും കുറവ് കാലം ജോലിക്ക് കാത്തിരിക്കേണ്ടി വരുന്നത്. ഇവര്‍ക്ക് ശരാശരി 200 ദിവസമാണ് ജോലിക്ക് കാത്തിരിക്കേണ്ടിവരുന്നത്. ഏറ്റവും കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുന്നത് ബിസിനസ്, മാനേജ്‌മെന്റ്, ലോ കോഴ്‌സുകള്‍ പാസായവര്‍ക്കാണ്. ഇവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ശരാശരി 320 ദിവസം കാത്തിരിക്കേണ്ടിവരുന്നുണ്ട്.

പുരുഷ ബിരുദധാരികളില്‍ ഏറ്റവും കുറവ് കാലം ജോലിക്ക് കാത്തിരിക്കേണ്ടിവരുന്നത് ഡോക്ടറേറ്റ് ബിരുദധാരികളാണ്. ഇവര്‍ക്ക് ശരാശരി 199 ദിവസമാണ് (ഏഴു മാസത്തോളം) ജോലിക്ക് കാത്തിരിക്കേണ്ടിവരുന്നത്. രണ്ടാം സ്ഥാനത്ത് ഇന്റര്‍മീഡിയറ്റ് ഡിപ്ലോമ ബിരുദധാരികളാണ്. ഇവര്‍ക്ക് ശരാശരി 216 ദിവസമാണ് തൊഴില്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരുന്നത്. മൂന്നാം സ്ഥാനത്തുള്ള ജോയിന്റ് ഡിപ്ലോമ ബിരുദധാരികള്‍ക്ക് ജോലി ലഭിക്കാന്‍ 241 ദിവസം കാത്തിരിക്കേണ്ടിവരുന്നു.

വനിതാ ബിരുദധാരികളില്‍ ഏറ്റവും വേഗത്തില്‍ ജോലി ലഭിക്കുന്നത് ഡോക്ടറേറ്റ് നേടിയവര്‍ക്കാണ്. ഇവര്‍ക്ക് ശരാശരി 167 ദിവസമാണ് ജോലിക്ക് കാത്തിരിക്കേണ്ടിവരുന്നത്. രണ്ടാം സ്ഥാനത്തുള്ള മാസ്റ്റര്‍ ബിരുദധാരികള്‍ക്ക് ശരാശരി 277 ദിവസം ജോലി ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരുന്നുണ്ട്. ബാച്ചിലര്‍, ഡിപ്ലോമ ബിരുദധാരികളില്‍ ഹെല്‍ത്ത്, വെല്‍നെസ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ജോലിക്ക് ഏറ്റവും കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുന്നത്. ഇവര്‍ക്ക് ജോലി ലഭിക്കാന്‍ ശരാശരി 320 ദിവസം എടുക്കുന്നു.

എന്‍ജിനീയറിങ്, മാനുഫാക്ചറിങ്, കണ്‍സ്ട്രക്ഷന്‍ എന്നീ കോഴ്‌സുകളിലെ ബിരുദധാരികള്‍ക്കാണ് ഏറ്റവും വേഗത്തില്‍ ജോലി ലഭിക്കുന്നത്. ഇവര്‍ക്ക് ശരാശരി 200 ദിവസം കാത്തിരുന്നാല്‍ മതി. ആദ്യമായി ജോലി ലഭിക്കുന്ന സ്വദേശി ബിരുദധാരികളുടെ ശരാശരി വേതനം 5,500 റിയാലാണ്. ഇതില്‍ പുരുഷന്മാരുടെ ശരാശരി വേതനം 5,800 റിയാലും വനിതകളുടെ ശരാശരി വേതനം 5,200 റിയാലുമാണ്. എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ് കോഴ്‌സുകളിലെ പുരുഷ ബിരുദധാരികളുടെ ശരാശരി വേതനം 6,900 റിയാലും ഹെല്‍ത്ത്, വെല്‍നെസ് കോഴ്‌സ് ബിരുദധാരികളുടെ വേതനം 6,700 റിയാലും ടെലികോം, ഐ.ടി കോഴ്‌സ് ബിരുദധാരികളുടെ ശരാശരി വേതനം 6,600 റിയാലുമാണ്. ഹെല്‍ത്ത്, വെല്‍നെസ് കോഴ്‌സുകളില്‍ വനിതാ ബിരുദധാരികള്‍ക്ക് പുരുഷ ബിരുദധാരികളെക്കാള്‍ വേതനം ലഭിക്കുന്നുണ്ട്.

ഈ മേഖലയില്‍ വനതികളുടെ ശരാശരി വേതനം 6,800 റിയാലാണ്. ടെലികോം, ഐ.ടി കോഴ്‌സുകള്‍ പാസായ വനിതകളുടെ ശരാശരി വേതനം 6,200 റിയാലാണ്. അധ്യാപക കോഴ്‌സുകള്‍ പാസായവര്‍ക്കാണ് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത്. ഇവര്‍ക്ക് ശരാശരി 4,000 റിയാലാണ് വേതനം ലഭിക്കുന്നതെന്നും നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English Summary:

Young women have to wait longer to get a job in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com