സൗദിയിൽ തെരുവ് കച്ചവടക്കാർക്കായി ‘ബസ്ത ഖൈലുമായി’ മുനിസിപ്പൽ മന്ത്രാലയം

Mail This Article
റിയാദ് ∙ സൗദിയിലെ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ‘ബസ്ത ഖൈർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെ എല്ലാ പ്രദേശങ്ങളിലെയും തെരുവ് കച്ചവടക്കാരുടെ വികസനത്തിന് പിന്തുണ നൽകുകയാണ് മുനിസിപ്പൽ ഭവന മന്ത്രാലയം ലക്ഷ്യമിടുന്നത്. റമസാൻ അവസാനം വരെ തുടരുന്ന ഈ സംരംഭം വിവിധ മേഖലകളിലുടനീളമുള്ള 600ലധികം തെരുവ് കച്ചവടക്കാരെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയത്തിൽ ഈ വിഭാഗത്തിന്റെ ചുമതലയുള്ള രാജകുമാരി നൊജൂദ് ബിൻത് ഹസ്ലുൽ ബിൻ അബ്ദുൽ അസീസ് പറഞ്ഞു.
തെരുവ് കച്ചവട മേഖലയെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും അർഹരായ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ മുനിസിപ്പാലിറ്റികളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകുമെന്നും അവർ പറഞ്ഞു. പ്രവർത്തനം നടത്തുന്നതിനുള്ള ആധുനിക മാനദണ്ഡങ്ങൾക്കനുസൃതമായി, സ്റ്റാളുകൾക്കായി നിയുക്തവും ലൈസൻസുള്ളതുമായ സ്ഥലങ്ങളും പ്രമോഷനൽ പരിപാടികളും സംഘടിപ്പിക്കും. സുസ്ഥിര സാമ്പത്തിക അവസരങ്ങൾ നൽകുന്നതിലൂടെയും ചെറുകിട, സൂക്ഷ്മ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളുടെയും മറ്റുള്ളവരുടെയും കുടുംബങ്ങളെയും ഗ്രൂപ്പുകളെയും പിന്തുണയ്ക്കുന്നതിനും പദ്ധതി സഹായകരമാകും.

ഭരണപരവും പ്രവർത്തനപരവുമായ വശങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുക, സംഘടിതമായ ഒരു തൊഴിൽ അന്തരീക്ഷം നൽകുക, ഉചിതമായ വിൽപന സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുക, പരിശീലന പരിപാടികളിലൂടെ കച്ചവടക്കാരെ യോഗ്യരാക്കുക എന്നിവയ്ക്കായി പ്രാദേശിക സെക്രട്ടേറിയറ്റുകളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.