വിദേശ പൗരത്വം റദ്ദാക്കി; ഇന്ത്യൻ സർക്കാരിനെതിരെ കേസുമായി യുഎസ് മാധ്യമപ്രവർത്തകൻ

Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിനെ ചോദ്യം ചെയ്തു ഇന്ത്യൻ സർക്കാരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു യുഎസ് മാധ്യമപ്രവർത്തകൻ. ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശ പൗരത്വം റദ്ദാക്കിയത്.
യുഎസിലെ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് വേണ്ടി സൈബർ സുരക്ഷ റിപ്പോർട്ട് ചെയ്യുന്ന റാഫേൽ സാറ്ററിന് 2023 ഡിസംബർ ആദ്യം ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചു, ഇന്ത്യയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അദ്ദേബത്തിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് റദ്ദാക്കിയതായാണ് ആരോപണം.
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കോ ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ചവർക്കോ ആണ് സ്റ്റാറ്റസ് നൽകുന്നത്. ഇന്ത്യയിൽ വീസ രഹിത യാത്ര, താമസം, തൊഴിൽ എന്നിവ ഇത് അനുവദിക്കുന്നു. ഇന്ത്യൻ വംശജയെ വിവാഹം കഴിച്ച് സാറ്ററിന് ഒസിഐ കാർഡ് ലഭിച്ചിരുന്നു.
സാറ്ററുടെ കേസിന്റെ ആദ്യ കോടതി വാദം ഈ ആഴ്ച ഡൽഹിയിൽ നടന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം തെറ്റിദ്ധാരണയുടെ ഫലമാണെന്നും തന്റെ അപ്പീലിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയിൽ പോകാൻ തീരുമാനിച്ചതെന്നും സാറ്റർ പറയുന്നു.