വിസിറ്റ് വീസയിൽ കർശന നിയന്ത്രണവുമായി സൗദി; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ: മൾട്ടിപ്പിൾ എൻട്രി വീസ വീണ്ടും നിർത്തലാക്കി?

Mail This Article
റിയാദ് ∙ സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി സൗദി വിദേശകാര്യ മന്ത്രാലയം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ അനുവദിക്കുന്ന സൈറ്റിൽ നിന്ന് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകളാണ് പിൻവലിച്ചത്. വീസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വീസയാണ് അനുവദിക്കേണ്ടത് എന്ന് ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോൺസുലേറ്റിനോ തീരുമാനിക്കാം. ഇത് സ്ഥിരം സംവിധാനമാണോ താൽകാലിക നിയന്ത്രണമാണോ എന്നാ കാര്യത്തിൽ വ്യക്തതയില്ല.
രണ്ടുമാസം മുൻപാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വീസ അപേക്ഷയിൽ മാറ്റങ്ങളുണ്ടായത്. ഒരു വീസയിൽ സൗദിയിലേക്ക് പലവട്ടം വരാൻ സാധിക്കുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ പിൻവലിച്ചിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വി.എഫ്.എസ് കേന്ദ്രങ്ങളില്‍ സൗകര്യം പുനഃസ്ഥാപിച്ചില്ല.
അപേക്ഷിക്കുന്ന എല്ലാവർക്കും സിംഗിൾ എൻട്രിയാണ് അനുവദിച്ചത്. എന്നാല്‍ ഇന്നലെ (വ്യാഴം) മുതൽ ഈ സൗകര്യവും സൗദി വിദേശകാര്യ മന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്പിൾ, സിംഗിള്‍ എന്‍ട്രി സൗകര്യം പിന്‍വലിച്ചു. ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോൺസുലേറ്റിനോ മാത്രമായിരിക്കും വീസ അനുവദിക്കുന്നതിലെ അധികാരം.

അതേസമയം, സ്കൂൾ അവധിക്ക് ശേഷം സൗദിയിലേക്ക് വരാനിരുന്ന നൂറു കണക്കിന് പ്രവാസി കുടുംബങ്ങൾ ഇപ്പോഴും അനിശ്ചിതത്തിലാണ്. പുതിയ വീസ അനുവദിക്കുന്നത് ഏപ്രിൽ മധ്യം വരെയാണ്. കേരളത്തിൽ സ്കൂളുകളിൽ പരീക്ഷ അവസാനിക്കുന്നത് മാർച്ച് അവസാനമാണ്. ഇതിന് ശേഷം രണ്ടാഴ്ച മാത്രമാണ് സൗദിയിൽ തങ്ങാൻ പുതിയ വീസക്കാർക്ക് അനുവാദമുള്ളത്. ഇതേ തുടർന്ന് നിരവധി കുടുംബങ്ങൾ യാത്ര റദ്ദാക്കുകയാണ്.
ഹജ് സീസൺ ആയതുകൊണ്ടാണ് വീസ നിയമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഈജിപ്ത് അടക്കമുള്ള വിവിധ രാജ്യങ്ങളിൽനിന്ന് വിസിറ്റ് വീസയിൽ എത്തിയ നിരവധി പേർ അനുമതിയില്ലാതെ ഹജ് ചെയ്തിരുന്നു. ഇത് നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തവണ ഹജ് വേളയോട് അനുബന്ധിച്ച് വീസ നിയമങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.