വേണ്ടത് ‘ലോട്ടറി’ അല്ല, സ്ഥിരവിലയെന്ന് കർഷകൻ; കൊക്കോയിൽ വിലയിടിവ് ചെറുക്കാൻ ബഹുവിള, ഒപ്പം ചക്കപ്പഴം തെര ഉൾപ്പെടെ ഉൽപന്നങ്ങളും
Mail This Article
‘‘ഏതൊരു കാർഷിക വിളയ്ക്കും ആവശ്യം സ്ഥിരവിലയാണ്. കർഷകനെ പിടിച്ചുനിർത്താൻ ആ സ്ഥിരവിലയ്ക്കു കഴിയും. വല്ലപ്പോഴുമുണ്ടാകുന്ന ‘ലോട്ടറി’ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ’’– പറയുന്നത് ഇടുക്കി വെള്ളിയാമറ്റത്തെ കൊക്കോ കർഷകനായ കളപ്പുരയിൽ ജീജി മാത്യു. അര നൂറ്റാണ്ടോളമായി കൊക്കോക്കൃഷി മേഖലയിലുള്ള ജീജി അന്നും ഇന്നും കൊക്കോയ്ക്ക് ഒരേ പ്രാധാന്യമാണ് നൽകിയത്. 70കളുടെ രണ്ടാം പകുതിയിൽ ജീജിയുടെ പിതാവാണ് കൃഷിയിടത്തിൽ കൊക്കോ വച്ചത്. സർക്കാർ സഹായത്തോടെ 300 തൈകൾ അന്നു ലഭിച്ചു. പിന്നീട് വിലയിടിവ് വന്നപ്പോൾ മറ്റു കർഷകരെല്ലാം കൊക്കോ വെട്ടിമാറ്റിയിട്ടും ജീജിയുടെ തോട്ടത്തിൽനിന്ന് കൊക്കോ ഒഴിവാക്കപ്പെട്ടില്ല. കാരണം, ഒന്നിൽ വിലയിടിഞ്ഞാലും മറ്റൊന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന വിധത്തിൽ ബഹുവിളകളാൽ നിറഞ്ഞ തോട്ടമായിരുന്നു അത്. കൊക്കോയ്ക്കൊപ്പം പ്ലാവ്, തെങ്ങ്, ജാതി തുടങ്ങിയവയെല്ലാം അക്കാലത്തുണ്ടായിരുന്നു. ഇപ്പോൾ റംബുട്ടാൻ, മാംഗോസ്റ്റിൻ, മാവ് തുടങ്ങി ഒട്ടേറെ ഫലവൃക്ഷങ്ങളും ഈ തോട്ടത്തിൽ സമൃദ്ധം.
![jeeji-cocoa-1 ജീജി](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
നാനൂറോളം കൊക്കോ മരങ്ങളാണ് ഇന്ന് കൃഷിയിടത്തിലുള്ളത്. ആദ്യം നട്ട ചില കൊക്കോകൾ നശിച്ച് പുതിയ തൈകൾ വച്ചെങ്കിലും ഇന്നും മികച്ച വിളവ് നൽകുന്നവയിൽ ഏറിയ പങ്കും ആദ്യകാലത്ത് നട്ട കൊക്കോയാണ്. കൃത്യമായി ചില്ല കോതി, വളം നൽകിയാണ് പരിചരണം. ഈ വർഷം വേനൽ കനത്തതിനാൽ ചില ഭാഗത്തെ കൊക്കോ നനയ്ക്കേണ്ടതായി വന്നു. എങ്കിലും ഉൽപാദനത്തെ ബാധിച്ചില്ല.
കൊക്കോയ്ക്ക് ബമ്പർ വില വന്നതിൽ വലിയ ആവേശമൊന്നും ജീജിക്കില്ല. മികച്ച വിലക്കുതിപ്പിൽ 1070 രൂപ വരെ നേടാൻ തനിക്ക് കഴിഞ്ഞതായി ജീജി. പിന്നീട് വില കുറഞ്ഞ് 800 രൂപയ്ക്കും വിൽപന നടത്തി (കർഷകശ്രീക്കുവേണ്ടി കർഷകനെ സന്ദർശിച്ച ദിനം 800 രൂപയായിരുന്നു വില. പിന്നീട് വില വീണ്ടും താഴ്ന്നു). 300 രൂപയെങ്കിലും സ്ഥിരമായി ലഭിച്ചാൽ കൊക്കോ ലാഭകരമാണെന്ന് ജീജി പറയുന്നു. 350 എങ്കിലും ലഭിച്ചാൽ യുവ തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ കഴിയും. പുളിപ്പിച്ച് ഉണങ്ങിയാണ് വിൽപന. പച്ചയ്ക്ക് വിൽക്കുന്നതിനേക്കാൾ മാർജിൻ ഉണക്കുന്നതിനു തന്നെ. വലിയ അധ്വാനം ഇതിനായി വേണ്ടിവരുന്നില്ല.
![jeeji-cocoa-4 jeeji-cocoa-4](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
പുളിപ്പിക്കാൻ തടിപ്പെട്ടി
മൂന്നടി നീളവും ഒരടി വീതിയും ഉയരവുമുള്ള തടിപ്പെട്ടിയാണ് കൊക്കോക്കുരു പുളിപ്പിക്കുന്നതിനായി ജീജി ഉപയോഗിക്കുന്നത്. അടിയിൽ ചെറിയ അകലം നൽകി പട്ടിക തറച്ചിരിക്കുന്നു. അതിലൂടെ ജലാംശം പുറത്തേക്ക് പൊയ്ക്കോള്ളും. ഓരോ ദിവസവും തൊണ്ടു പൊട്ടിച്ച് പരിപ്പ് തടിപ്പെട്ടിയിൽ നിറയ്ക്കുന്നു. ഇതിനു മുകളിൽ ചാക്ക് വിരിച്ച് ഭാരം കയറ്റി വയ്ക്കും. രണ്ടു ദിവസം കഴിഞ്ഞ് ഇളക്കിക്കൊടുക്കും. അഞ്ചാം ദിവസം ഉണങ്ങുന്നതിനുവേണ്ടി മാറ്റും. ഒരു പെട്ടിയിൽ 35 കിലോയോളം പച്ചപ്പരിപ്പ് നിറയ്ക്കാനാകും. അതായത് ശരാശരി 10 കിലോ ഉണക്ക.
![jeeji-cocoa-2 jeeji-cocoa-2](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
ചക്കപ്പഴത്തെരയും തേനിലിട്ട മാമ്പഴവും
കൊക്കോ മികച്ച വരുമാനമാകുമ്പോൾ കൃഷിയിടത്തിലെ മറ്റു വിളകൾ മൂല്യവർധന നടത്തി വിൽപന നടത്താനും ജീജി ശ്രദ്ധിക്കുന്നു. ചക്കപ്പഴം ഉപയോഗിച്ചുള്ള തെര, ഉണക്കച്ചക്ക, ചക്കപ്പഴം ഉണങ്ങിയത്, മാമ്പഴം തൊലി നീക്കി ഉണങ്ങിയത്, കാപ്പിപ്പൊടി എന്നിവയെല്ലാം സ്വന്തം കൃഷിയിടത്തിൽനിന്നുള്ളതുതന്നെ.
![jeeji-cocoa-3 jeeji-cocoa-3](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
ചക്കപ്പഴം പൾപ്പാക്കി ഡ്രയറിൽ ഉണങ്ങിയാണ് ചക്കപ്പഴം തെര തയാറാക്കുന്നത്, മാമ്പഴം തൊലി നീക്കി അരിഞ്ഞുണങ്ങിയത് നേരിട്ട് കഴിക്കാമെങ്കിലും തേനിലിട്ടതിനാണ് ആവശ്യക്കാരേറെ. നേതിൽ കുതിർന്ന ഉണങ്ങിയ മാമ്പഴം കഴിക്കാൻ പ്രത്യേക രുചിയാണ്. അതുപോലെതന്നെയാണ് ഉണങ്ങിയ ചക്കപ്പഴവും ഉപയോഗിക്കുക. മാർക്കറ്റിൽനിന്നു വാങ്ങിയ പാവയ്ക്ക അരിഞ്ഞു വാട്ടി ഉണങ്ങിയത്, ഉണക്കിറച്ചി, ഇടിയിറച്ചി എന്നിവയും മൂല്യവർധിത ഉൽപന്നങ്ങളായി ആവശ്യക്കാരിൽ എത്തിക്കാൻ ഈ കർഷകനു കഴിഞ്ഞു. ആവശ്യക്കാർക്ക് നേരിട്ടും കുറിയർ വഴിയുമാണ് വിൽപന.
ഫോൺ: 94461 33137