ADVERTISEMENT

സാഹിത്യലോകത്തെ പ്രതിഭയുടെയും പുതുമയുടെയും വിശാലത പ്രകടമാക്കുന്ന ഒന്നാണ് 2024ലെ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റ്. പ്രശസ്തമായ സാഹിത്യ അവാർഡായ ബുക്കർ പ്രൈസ് അതിന്റെ 2024ലെ ലോങ് ലിസ്റ്റ് ജൂലൈ 30നാണ് പുറത്തുവിട്ടത്. "ബുക്കർ ഡസൻ" എന്ന് പേരിട്ടിരിക്കുന്ന ഈ വർഷത്തെ തിരഞ്ഞെടുപ്പ്, സമകാലിക ഫിക്ഷന്റെ സമ്പന്നതയുടെയും ഊർജസ്വലതയുടെയും തെളിവാണ്. വിശാലമായ ശ്രേണിയിൽ വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാർന്നതും ആകർഷകവുമായ സൃഷ്ടികളുടെ ഒരു ശേഖരമാണത്.

കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാൾ സമിതിയുടെ അധ്യക്ഷനായ ജഡ്ജിംഗ് പാനലിന് നേരിടേണ്ടി വന്നത് 2023 ഒക്ടോബർ 1നും 2024 സെപ്തംബർ 30 നും ഇടയിൽ പ്രസിദ്ധീകരിച്ച 156 പുസ്തകങ്ങളിൽ നിന്ന് പതിമൂന്ന് നോവലുകൾ തിരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ്. അവാർഡ് ജേതാവായ നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്‌നി എന്നിവരും പാനലിൽ അംഗങ്ങളാണ്. ഇംഗ്ലിഷിൽ എഴുതുകയും യുകെയിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഫിക്ഷൻ കൃതികളാണ് ബുക്കർ പ്രൈസിനായി തിരഞ്ഞെടുക്കപ്പെടുക.

ബുക്കർ പ്രൈസ് 2024 വിധികർത്താക്കളായ സാറാ കോളിൻസ്, എഡ്മണ്ട് ഡി വാൽ, യിയുൻ ലി, നിതിൻ സാഹ്‌നി, ജസ്റ്റിൻ ജോർദാൻ, Image Credit: Tom Pilston, thebookerprizes.com
ബുക്കർ പ്രൈസ് 2024 വിധികർത്താക്കളായ സാറാ കോളിൻസ്, എഡ്മണ്ട് ഡി വാൽ, യിയുൻ ലി, നിതിൻ സാഹ്‌നി, ജസ്റ്റിൻ ജോർദാൻ, Image Credit: Tom Pilston, thebookerprizes.com

സ്ഥാപിത രചയിതാക്കളുടെയും ഉയർന്നുവരുന്ന ശബ്ദങ്ങളുടെയും ശ്രദ്ധേയമായ മിശ്രിതമാണ് 2024ലെ ലോങ് ലിസ്റ്റ്. എട്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന ലോങ് ലിസ്റ്റിന് നിരവധി പ്രത്യേകതകളുണ്ട്. ബുക്കർ പ്രൈസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഡച്ച്, നേറ്റിവ് അമേരിക്കൻ എഴുത്തുകാർ ലോങ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. എട്ട് വർഷത്തിനുശേഷമാണ് ഒരു ഓസ്‌ട്രേലിയൻ സാഹിത്യപ്രതിഭയും ലിസ്റ്റിൽ ഇടം നേടുന്നത്. 

പുലിറ്റ്‌സർ പ്രൈസ് ഫൈനലിസ്റ്റായ 'ദെയർ ദെയർ' എന്ന പുസ്തകത്തിന്റെ രചയിതാവ് ടോമി ഓറഞ്ച് 'വാൻഡറിങ് സ്റ്റാർസ്' എന്ന നോവലിലൂടെയാണ് ഇത്തവണ മത്സരത്തിനെത്തുന്നത്. മുൻ ബുക്കർ ജേതാവായ റിച്ചാർഡ് പവർസ് 'പ്ലൈഗ്രൗണ്ട്', ക്ലെയർ മെസുദ് ഏറ്റവും പുതിയ സൃഷ്ടിയായ 'ദിസ് സ്ട്രൈയിഞ്ച് ഇവന്റ്ഫുൾ ഹിസ്റ്ററി' എന്ന നോവലുകളുമായി രംഗത്തുണ്ട്. തങ്ങളോടൊപ്പം അനുഭവസമ്പത്തിലൂടെ സാഹിത്യപരമായ മികവിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്ന ഈ രചയിതാക്കൾ നിരൂപക പ്രശംസ നേടിയെടുക്കുന്നു. 

Image Credit: thebookerprizes.com
Image Credit: thebookerprizes.com

പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, ഭാവിവാഗ്ദാനമായി മാറുന്ന നിരവധി പുതുമുഖങ്ങളെയും ജഡ്ജിംഗ് പാനല്‍ ലോങ് ലിസ്റ്റിൽ അവതരിപ്പിക്കുന്നുണ്ട്. റീത്ത ബുൾവിങ്കലിന്റെ 'ഹെഡ്‌ഷോട്ട്', യേൽ വാൻ ഡെർ വുഡന്റെ 'ദ് സേഫ്കീപ്പ്', കോളിൻ ബാരറ്റിന്റെ 'വൈൽഡ് ഹൗസ്' എന്നിവ രചയിതാക്കളുടെ ആദ്യ നോവലുകളാണ്. ഉയർന്നുവരുന്ന സാഹിത്യപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള ബുക്കർ പ്രൈസിന്റെ പങ്ക് എടുത്തുകാണിക്കുന്നതാണ് ഇവരുടെ ഉൾപ്പെടുത്തൽ. ചരിത്രം, സമകാലികം, വ്യക്തിപരം, രാഷ്ട്രീയം എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങുവാനും ജഡ്ജിംഗ് പാനല്‍ ശ്രദ്ധിച്ചിട്ടുണ്ട്. 

ലോങ് ലിസ്റ്റിൽ ഉൾപ്പെട്ട രചനകൾ

∙ കോളിൻ ബാരറ്റ് എഴുതിയ വൈൽഡ് ഹൗസസ്

∙ റിത ബുൾവിങ്കല്‍ എഴുതിയ ഹെഡ്ഷോട്ട്

∙ പെർസിവൽ എവററ്റ് എഴുതിയ ജെയിംസ്

∙ സാമന്ത ഹാർവി എഴുതിയ ഓർബിറ്റൽ

∙ റേച്ചൽ കുഷ്‌നർ എഴുതിയ ക്രിയേഷൻ ലെയ്ക്ക്

∙ ഹിഷാം മതാർ എഴുതിയ മൈ ഫ്രണ്ട്സ്

∙ ക്ലെയർ മെസുദ് എഴുതിയ ദിസ് സ്ട്രൈയിഞ്ച് ഇവന്റ്ഫുൾ ഹിസ്റ്ററി

∙ ആൻ മൈക്കിൾസ് എഴുതിയ ഹെൽഡ്

∙ ടോമി ഓറഞ്ച് എഴുതിയ വാൻഡറിങ് സ്റ്റാർസ്

∙ സാറാ പെറി എഴുതിയ എൻലൈറ്റ്മെന്റ്

∙ റിച്ചാർഡ് പവർസ് എഴുതിയ പ്ലൈഗ്രൗണ്ട്

∙ യേൽ വാൻ ഡെർ വൗഡെൻ എഴുതിയ ദ് സെയ്ഫ് കീപ്

∙ ഷാർലറ്റ് വുഡ് എഴുതിയ സ്റ്റോൺ യാർഡ് സ്റ്റോണ്‍ ഹാർഡ് ഡിവോഷണൽ

ലണ്ടനിലെ സോമർസെറ്റ് ഹൗസിലെ പോർട്ടിക്കോ റൂമിൽ നടക്കുന്ന സായാഹ്ന ആഘോഷത്തിൽ സെപ്റ്റംബർ 16ന് ആറ് പുസ്തകങ്ങള്‍ അടങ്ങുന്ന ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത രചയിതാക്കൾക്ക് ഓരോരുത്തർക്കും 2,500 പൗണ്ടും അവരുടെ പുസ്തകത്തിന്റെ പ്രത്യേക പതിപ്പും ലഭിക്കും. നവംബർ 12ന് ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് 2024ലെ ബുക്കർ പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കുക. വിജയിക്കുന്ന രചയിതാവിന് 50,000 പൗണ്ടിനൊപ്പം കൂടാതെ ആഗോള അംഗീകാരവും വിൽപ്പനയിൽ ഗണ്യമായ ഉയർച്ചയും ലഭിക്കും.

English Summary:

Discover the 2024 Booker Prize Long List: A Celebration of Literary Talent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com